അക്ഷരക്കൂട്ടം: ചെറുകഥകൾ🌤️
അക്ഷരക്കൂട്ടം ഓൺലൈൻ
ചെറുകഥകൾ🌤️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചെറുകഥകൾ🌤️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

15 ഒക്‌ടോബർ 2025

കഴുകനും അമ്മയും 🤰

കഴുകനും അമ്മയും🤰

അനേക കോടി ജന്തുജീവജാല വർഗ്ഗങ്ങൾ അധിവസിക്കുന്ന പ്രപഞ്ചത്തിലെ കേവലം ഒരു ജന്തു വർഗ്ഗം മാത്രമാണ് മനുഷ്യൻ. മറ്റുള്ളവയെ അപേക്ഷിച്ച്, ഒട്ടനേകം സ്വഭാവ സവിശേഷതകളും അധികാര അവകാശങ്ങളും തങ്ങൾക്കുണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യന്, ഇനിയും മറ്റു ജന്തു ജീവജാലങ്ങളുടെ ജീവിതചര്യകളിൽ നിന്നും വളരെയധികം പഠിക്കാനുണ്ട് എന്നതാണ് യാഥാർത്ഥ്യം.


ഒരു കുട്ടിയെ എങ്ങനെ വളർത്തണമെന്ന് 

ഒരിക്കൽ ഒരു സ്ത്രീയെ പഠിപ്പിച്ച കഴുകന്റെ കഥ അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ്.


ഗർഭിണിയായ മനുഷ്യ സ്ത്രീയോട് സുഖാന്വേഷണങ്ങൾ നടത്തിയ കഴുകനോട്‌ ഞെട്ടി കൊണ്ട് ആ സ്ത്രീ അവളെ നോക്കി മറുപടി പറഞ്ഞു, "എനിക്ക് പേടിയാകുന്നു. എനിക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു, എനിക്ക് ഒരുപാട് സംശയങ്ങളുണ്ട്. അവർക്ക് ഏറ്റവും മികച്ചതും മനോഹരവും എളുപ്പമുള്ളതുമായ ഒരു ജീവിതം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു... പക്ഷേ ഞാൻ അവരെ ശരിയായി വളർത്തുന്നുണ്ടോ എന്ന് എനിക്ക് എങ്ങനെ അറിയാൻ കഴിയും?"


പൂർണ്ണ ഗർഭിണിയായ ആ സ്ത്രീയുടെ സമീപത്ത് വന്നിരുന്ന് കഴുകൻ മറുപടി പറഞ്ഞു:

ഒരു കുട്ടിയെ വളർത്തുന്നത് അവയെ സുഖകരമായി നിലനിർത്തുക എന്നതല്ല. നേരെ വിപരീതമാണ്. എന്റെ കഴുകന്മാർ ജനിക്കുമ്പോൾ, ഞാൻ മൃദുവായ തൂവലുകളും പുല്ലും കൊണ്ട് കൂട് നിരത്തുന്നു. അത് ചൂടുള്ളതും സുരക്ഷിതവുമാണ്. പക്ഷേ അവ വളരേണ്ട സമയമാകുമ്പോൾ, ഞാൻ അതെല്ലാം നീക്കം ചെയ്യുന്നു. മുള്ളുകൾ മാത്രം അവശേഷിപ്പിക്കുന്നു.

സ്ത്രീ നെറ്റി ചുളിച്ചു.

മുള്ളുകളൊ? അത് ക്രൂരമല്ലേ?


കഴുകൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.


അസ്വസ്ഥത അവയെ ചലിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. മുള്ളുകൾ അവയെ കൂടുതൽ പറക്കാൻ, അവയുടെ സ്ഥാനം കണ്ടെത്താൻ പ്രേരിപ്പിക്കുന്നു. ആശ്വാസം ഒന്നും പഠിപ്പിക്കുന്നില്ല.


കഴുകന്റെ മറുപടി കേട്ട് മടിച്ചു നിന്ന സ്ത്രീ, അപ്പോഴും ഉറപ്പില്ലാതെ,

"കുഞ്ഞുങ്ങൾ താഴെ വീണാലോ"? 

എന്ന് ചോദിച്ചു.


കഴുകൻ തലയാട്ടി.


അവ വീഴുന്നു. ഞാൻ അവയെ കാറ്റിലേയ്ക്ക് എറിയുന്നു. അവ വീഴുന്നു. ഞാൻ അവയെ പിടിക്കുന്നു. ഞാൻ അവയെ വീണ്ടും എറിയുന്നു. അവ പറക്കാൻ പഠിക്കുന്നത് വരെ വീണ്ടും വീണ്ടും. എന്നിട്ട്? ഞാൻ അവയെ വിട്ടയക്കുന്നു. പിന്നെ ഞാൻ അവയെ സഹായിക്കില്ല.


സ്ത്രീയുടെ കണ്ണുകൾ വിടർന്നു, ആകാംഷയോടെ അവർ ചോദിച്ചു,

"പക്ഷേ പറക്കാൻ അവ തയ്യാറല്ലെങ്കിൽ എന്തുചെയ്യും?"


അവർ ശ്രമിക്കുന്നത് വരെ അത് തുടരും. പക്ഷെ അവ അങ്ങനെയാകില്ല. ഞാൻ അവയെ എന്നെന്നേക്കുമായി സുരക്ഷിതമായി സൂക്ഷിക്കുകയാണെങ്കിൽ, അവ ഒരിക്കലും പഠിക്കില്ല. അത് അവരെ കഷ്ടപ്പെടാൻ അനുവദിക്കുന്നതിനെക്കുറിച്ചല്ല. അത് അവരെ വളരാൻ അനുവദിക്കുന്നതിനെക്കുറിച്ചാണ്. അത് നിങ്ങളെ വേദനിപ്പിക്കുമ്പോൾ പോലും.


ആ സ്ത്രീ തന്റെ വയറ്റിൽ കൈവച്ചു, ആഴത്തിൽ ശ്വസിച്ചു, പുഞ്ചിരിച്ചു. നന്ദി, അമ്മ കഴുക, അവൾ മന്ത്രിച്ചു. നിങ്ങളുടെ ജ്ഞാനം ഒരു സമ്മാനമാണ്.


അവൾ നടന്നു പോയി. അവളുടെ കുട്ടിയുടെ അമ്മയാകാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിച്ചു. പൂർണമായല്ല, പക്ഷേ ശക്തയായി. തന്റെ കുട്ടിയെ വിശാലമായ ഈ ലോകത്ത് പറക്കാൻ പഠിപ്പിക്കുന്ന ഒരു അമ്മയായി.


നിങ്ങളുടെ കുട്ടി ഉയരത്തിൽ പറക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആ ശ്വാസത്തോടെ, അവരുടെ ചിറകുകൾ മുറിക്കരുത്. കാറ്റിന്റെ ശക്തി അവർ അനുഭവിക്കട്ടെ. അതിലൂടെ അവർ കൊടുങ്കാറ്റുകളെ അതിജീവിക്കാൻ പഠിക്കട്ടെ അതിനുള്ള കരുത്ത് നേടട്ടെ. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളല്ല അവരെ യഥാർത്ഥ ജീവിതത്തിൽ സംരക്ഷിക്കുന്നത്. അവർ ഇടറട്ടെ.

അവർ വീഴട്ടെ, വീണ്ടും അവർ എഴുന്നേൽക്കട്ടെ. അത് എങ്ങനെ ജീവിക്കണമെന്ന് അവരെ പഠിപ്പിക്കുന്നു. അതിനർത്ഥം, അവർ വീഴുന്നത് നോക്കി നിൽക്കുക എന്നാണെങ്കിൽ പോലും... അങ്ങനെ മാത്രമെ അവർക്ക് ജീവിതത്തിലെ വൻകൊടുങ്കാറ്റുകളെ അതിജീവിച്ച് പറക്കാൻ പഠിക്കാൻ കഴിയു.


(ബുദ്ധ ധർമ്മ കഥകൾ)

🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

01 ഒക്‌ടോബർ 2025

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം ⁉️

 ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം? 


ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച്‌ പിന്നീട്‌ പല വഴി പിരിഞ്ഞു പോയ അഞ്ച്‌ വിദ്യാർത്ഥികൾ വർഷങ്ങൾക്ക്‌ ശേഷം ഒരുമിച്ച്‌ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി.

നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ്‌ അതിയായി സന്തോഷിച്ചു. 


പക്ഷെ അവരുടെ ആരുടെയും മുഖത്ത്‌ അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന്‌ കാണാൻ സാധിച്ചില്ല.

അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത്‌ അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും കുടുംബവഴക്കുകളുമൊക്കെയായിരുന്നു.

ഉയർന്ന പദവികളും ലക്ഷങ്ങളുടെ ബാങ്ക്‌ ബാലൻസുമൊക്കെയുണ്ടെങ്കിലും അടിസ്ഥാനപരമായി അവരാരും അത്ര ഹാപ്പിയല്ല എന്നദ്ദേഹത്തിന്‌ മനസ്സിലായി. 


അപ്പോൾ അവരിലൊരാൾ പറഞ്ഞു, 

“പണ്ട്‌ ഞങ്ങളുടെ ഏത്‌ പ്രശ്നത്തിനും ഞങ്ങൾ ഉപദേശം തേടിയിരുന്നത്‌ സാറിനോടായിരുന്നു. 

സാർ അത്‌ വളരെ ലഘുവായി പരിഹരിച്ചു തരികയും ചെയ്യുമായിരുന്നു. 

അതു കൊണ്ട്‌ തന്നെ ചോദിക്കുകയാണ്‌? 

ഈ അല്ലലും അലട്ടലുമൊന്നുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഞങ്ങളെന്താണ്‌ ചെയ്യേണ്ടത്‌?” 


ഒരു ചെറിയ ആലോചനക്ക്‌ ശേഷം ഗുരുനാഥൻ എഴുന്നേറ്റ്‌ വീടിനകത്തേക്ക്‌ നടന്നു കൊണ്ട്‌ പറഞ്ഞു – 

“ഞാൻ ചായയെടുക്കാം.” 


ചായ കുടിച്ചു കഴിഞ്ഞാൽ അദ്ദേഹം തങ്ങൾക്ക്‌ വേണ്ട ഉപദേശങ്ങൾ നൽകും എന്ന വിശ്വാസത്തോടെ അവർ അഞ്ച്‌ പേരും കാത്തിരുന്നു. 

അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ചായ നിറച്ച ഗ്ലാസുകളുമായി വന്ന് അതവർക്ക്‌ മുന്നിലുള്ള ടീപ്പോയിൽ വെച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു. 


“എല്ലാവരും ചായയെടുത്ത്‌ കുടിക്കൂ.” 


ഉടനെ അവർ അഞ്ച്‌ പേരും ഒരോ കപ്പ്‌ വീതം കൈയിലെടുത്ത്‌ ചായ കുടിക്കാൻ തുടങ്ങി. 

അൽപനേരം അവർ അഞ്ച്‌ പേരെയും നിരീക്ഷിച്ച ശേഷം അദ്ദേഹം ഒന്ന് മുരടനക്കിക്കൊണ്ട്‌ പറഞ്ഞു. 


“ഇനി നിങ്ങൾ നേരത്തെ പറഞ്ഞ വിഷയത്തിലേക്ക്‌ വരാം.” 


അത്‌ കേട്ട്‌ അവർ അഞ്ച്‌ പേരും പ്രതീക്ഷയോടെ ആദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു. 


അദ്ദേഹം പറഞ്ഞു തുടങ്ങി. 


“ഞാനിപ്പോൾ നിങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവന്നു വെച്ച ഈ ട്രേയിൽ 7 കപ്പുകളുണ്ടായിരുന്നു. 

അതിൽ അഞ്ചെണ്ണം മനോഹരമായ ചിത്രപ്പണികൾ നിറഞ്ഞ വിലകൂടിയ പോർസലീൻ കപ്പുകളായിരുന്നു. 

ബാക്കി രണ്ടെണ്ണം സാധാരണ സ്റ്റീൽ ടംബ്ലറുകളായിരുന്നു. 

പക്ഷെ ഇവയിലെല്ലാറ്റിലും ഉള്ളത്‌ ഒരേ ചായയായിരുന്നു.” 


കൗതുകത്തോടെ തന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന ആ അഞ്ച്‌ പേരോടുമായി അദ്ദേഹം ചോദിച്ചു. 


“എന്തു കൊണ്ട്‌ നിങ്ങളാരും സ്റ്റീൽ ടംബ്ലർ എടുത്തില്ല? 

എന്തു കൊണ്ടാണ്‌ നിങ്ങൾ അഞ്ച്‌ പേരും പോർസലീൻ കപ്പുകൾ മാത്രമെടുത്തത്‌ ?” 


ആ അഞ്ച്‌ പേരും പെട്ടെന്നൊരുത്തരം പറയാൻ കഴിയാതെ സങ്കോചത്തോടെ പരസ്പരം നോക്കി. 


“അതിനുള്ള ഉത്തരം ഞാൻ തന്നെ പറയാം.”

അദ്ദേഹം തുടർന്നു. 

“ചായ കുടിക്കുക എന്നതാണ്‌ നമ്മുടെ ആവശ്യം. 

ഇവിടെ കപ്പുകളിൽ മാത്രമേ വ്യത്യാസമുള്ളൂ. 

അതിനകത്തുള്ള ചായ ഒന്ന് തന്നെയാണ്‌. 

ഇവിടെ നാം ചായക്കാണ്‌ പ്രാധാന്യം നൽകേണ്ടിയിരുന്നത്‌. 

പക്ഷെ അറിഞ്ഞോ അറിയാതെയോ നാം പ്രാധാന്യം നൽകിയത്‌ കപ്പുകൾക്കാണ്‌.” 


ഒന്ന് നിർത്തി എല്ലാവരെയും ഒരു വട്ടം മാറി മാറി നോക്കിയ ശേഷം അദ്ദേഹം തുടർന്നു. 


“നമ്മുടെ ജീവിതം എന്ന് പറയുന്നത്‌ ചായ പോലെയാണ്‌. 

നമ്മുടെ തൊഴിലും ബിസിനസ്സും മറ്റുമെല്ലാം ഈ കപ്പുകൾ പോലെയും. 

ഇവിടെ ചായക്ക്‌ വേണ്ടിയാണ്‌ കപ്പുകൾ, അല്ലാതെ കപ്പുകൾക്ക്‌ വേണ്ടിയല്ല ചായ. 

നമ്മുടെ ജോലിയും ബിസിനസ്സും വരുമാനവും വസ്ത്രങ്ങളും ആഭരണങ്ങളും സ്വത്തും സമ്പത്തുമെല്ലാം നമ്മുടെ ജീവിതം സന്തോഷകരമാക്കാനുള്ള ചെറിയ ഉപാധികൾ മാത്രമാണ്‌. 

അത്‌ തന്നെയാണ്‌ ജീവിതം എന്ന് ചിന്തിച്ചു അവക്ക്‌ പുറകെ പോയാൽ സന്തോഷമുണ്ടാകുകയില്ല. 

അവക്ക്‌ അവ അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി ജീവിതത്തിലെ സുപ്രധാനമായ ഘടകങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. 

ഭാര്യയോടും മക്കളോടുമൊപ്പാം സമയം ചെലവഴിക്കുക. 

പ്രായമായ അച്ഛനമ്മമാരോടൊപ്പമിരിക്കാൻ സമയം കണ്ടെത്തുക. 

കൂട്ടുകാരോടും സഹപ്രവർത്തകരോടും അൽപനേരം സൊറ പറഞ്ഞിരിക്കുക. 

അവനവന്‌ സന്തോഷം നൽകുന്ന പ്രവൃത്തികളിലേർപ്പെടുക. 

ചുരുക്കിപ്പറഞ്ഞാൽ മത്സരിക്കാനും പിടിച്ചടക്കാനും മാത്രമല്ല, ജീവിക്കാനും സമയം കണ്ടെത്തുക. 

ജീവിതത്തിൽ എന്തിനാണോ പ്രാധാന്യം നൽകേണ്ടത്‌ അത്‌ മാത്രം തലയിലേറ്റിവെക്കുക. 

കപ്പിന്‌ പുറകെ പോയി ചായയെ മറന്നു കളയാതിരിക്കുക. 

അപ്പോൾ നിങ്ങൾ നേരത്തെ ചോദിച്ച സന്തോഷവും സമാധാനവും നിങ്ങളെത്തേടി വരും.” 


ആ അഞ്ച്‌ പേർക്കും അതൊരു വലിയ തിരിച്ചറിവായിരുന്നു. 

അത്ര നാൾ തങ്ങൾ സഞ്ചരിച്ചു വഴികളയിരുന്നില്ല ശരി എന്നവർ തിരിച്ചറിഞ്ഞു. 

ഗുരുനാഥനോട്‌ നന്ദി പറഞ്ഞ്‌ അവർ അവിടെ നിന്നിറങ്ങി. 


നമുക്കും ഇതൊരു പാഠമായിരിക്കട്ടേ 💐

(കടപ്പാട്)

🔵🔴🟡🟢🟡🔴🔵🔴🟡🟢🟡🔴🔵

12 സെപ്റ്റംബർ 2025

ആ മാറ്റം നിങ്ങളിൽ തുടങ്ങട്ടെ...!

ആ മാറ്റം നിങ്ങളിൽ തുടങ്ങട്ടെ...!

രാവിലെ സ്കൂളിലെത്തിയ അധ്യാപകർ ബോർഡിൽ പതിച്ചിരുന്ന അറിയിപ്പ് വായിച്ചപ്പോൾ ഞെട്ടിപ്പോയി:


"നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായി നിന്നിരുന്ന വ്യക്തി ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മൃതദേഹം പൊതുദർശനത്തിനായി ഹാളിൽ വെച്ചിരിക്കുന്നു. എല്ലാവരെയും അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു."


ഒരു സഹപ്രവർത്തകന്റെ മരണവാർത്ത കേട്ട് ആദ്യം ദുഃഖം തോന്നിയെങ്കിലും, ഉടൻ തന്നെ അവരുടെ മനസ്സിൽ ഒരു കൗതുകം ഉയർന്നു—

“എന്റെ വളർച്ചയ്ക്ക് തടസ്സമായി നിന്നത് ആരായിരിക്കും?”


"എന്റെ വളർച്ച തടഞ്ഞവൻ മരിച്ചു… എന്തൊരു ആശ്വാസം," എന്ന ചിന്ത അവരുടെ മനസ്സിലൂടെ ഒഴുകി.


ഒന്നൊന്നായി അധ്യാപകർ ശവപ്പെട്ടിയ്ക്കരികിലേക്ക് നീങ്ങി. പക്ഷേ അകത്ത് നോക്കിയപ്പോൾ, അവർ വിറങ്ങലിച്ച് നിന്നുപോയി. ഞെട്ടലോടെ അവർ പിന്നോട്ടടി വെച്ചു.

അവരെ നടുക്കിയത് അവിശ്വസനീയമായ ഒരു കാഴ്ചയായിരുന്നു.


ശവപ്പെട്ടിക്കുള്ളിൽ അവരുടെ സ്വന്തം രൂപം പ്രതിഫലിക്കുന്ന ഒരു കണ്ണാടി ആയിരുന്നു.


കണ്ണാടിക്കരികിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു:


"നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി...

അത് നിങ്ങളാണ്!


നിങ്ങളുടെ സന്തോഷം, വിജയം, സ്വപ്നങ്ങൾ— ഇവയെല്ലാം സ്വാധീനിക്കാൻ കഴിയുന്നവൻ നിങ്ങളാണ്!


നിങ്ങളുടെ ജീവിതം മാറുന്നത്, ഹെഡ്മാസ്റ്റർ മാറിയതുകൊണ്ടോ, സുഹൃത്തുക്കൾ മാറിയതുകൊണ്ടോ, സ്കൂൾ മാറിയതുകൊണ്ടോ അല്ല.

ജീവിതം മാറണമെങ്കിൽ, ആദ്യം നിങ്ങൾ തന്നെ മാറണം.


ആ മാറ്റം നിങ്ങളുടെ ഉള്ളിൽ നിന്നു തുടങ്ങണം.

അത് ഇന്നുതന്നെ തുടങ്ങണം.


നിങ്ങളുടെ നെഗറ്റീവ് ചിന്തകളിൽ നിന്ന് പുറത്തേക്ക് വരിക!


നിങ്ങളുടെ ജീവിതത്തിനുത്തരവാദി നിങ്ങളാണ് എന്ന് മനസ്സിലാക്കുക.


മറ്റുള്ളവരെ കുറ്റപ്പെടുത്തലും കണ്ണീർ ചൊരിയലും നിങ്ങളുടെ ജീവിതത്തിൽ  മാറ്റം വരുത്തില്ല.

അത് നഷ്ടം മാത്രമേ നൽകൂ...


ഒരു മുട്ടയെ പുറത്തുനിന്ന് തകർത്താൽ, ജീവൻ അവസാനിക്കും.

പക്ഷേ, അത് ഉള്ളിൽനിന്ന് പൊട്ടുമ്പോൾ, ജീവൻ ആരംഭിക്കും.😊


മഹത്തായ കാര്യങ്ങൾ എല്ലാം ഉള്ളിൽ നിന്നാണ് ആരംഭിക്കുന്നത്...!


ആ മാറ്റം നിങ്ങളിൽ തുടങ്ങട്ടെ...!

അത് ഇന്നുതന്നെ തുടങ്ങട്ടെ...!


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

27 ഓഗസ്റ്റ് 2025

വിലകൂടിയ വാച്ച് ⌚

 സമാധാനം കളയരുത്


അദ്ധ്യാപകൻ ട്രെയിൻ യാത്രയിലാണ്.


തന്റെ വാച്ചിലേക്കുതന്നെ ഒരു കുട്ടി നോക്കിയിരിക്കുന്നതുകണ്ട അദ്ദേഹം അവനോടു ചോദിച്ചു:

വാച്ച് ഇഷ്‌ടപ്പെട്ടോ?


അവൻ പറഞ്ഞു:

അതു വിലകൂടിയ വാച്ചാണ് എനിക്കൊന്നു കാണാൻ തരുമോ?


നിനക്കിതിന്റെ വില അറിയില്ല.


വിരമിക്കുന്ന സമയത്ത് കുട്ടികൾ സമ്മാനമായി നൽകിയതാണ് എന്നുപറഞ്ഞ് അദ്ദേഹം ആ വാച്ച് ഊരി നൽകി.


കുട്ടി കൗതുകത്തോടെ നോക്കുന്നതിനിടയിൽ വാച്ച് ജനലിലൂടെ പുറത്തുപോയി അടുത്തിരുന്നവരെല്ലാം ഞെട്ടി.


കുട്ടി കരച്ചിലായി.


അടുത്ത സ്‌റ്റേഷനിൽ ഇറങ്ങാറായപ്പോൾ അദ്ദേഹം പറഞ്ഞു:

വാച്ച് ഒരു മണിക്കൂറിനുള്ളിൽ എനിക്കു കിട്ടും.


സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിലെത്തിയ അദ്ദേഹം കാര്യം പറഞ്ഞു.


ഏകദേശം ഏതു പ്രദേശത്താണ് നഷ്ടപ്പെട്ടതെന്നറിയുമോ:

എന്ന് സ്‌റ്റേഷൻ മാസ്‌റ്റർ ചോദിച്ചു.


അധ്യാപകൻ പറഞ്ഞു: ഇവിടെനിന്നു നൂറ്റിഇരുപത്തഞ്ചാമത്തെ പോസ്‌റ്റിന്റെ ചുവട്ടിൽ.


വാച്ച് പോയപ്പോൾമുതൽ ഞാൻ കൃത്യമായി അത് എണ്ണുകയായിരുന്നു.


തുടരന്വേഷണത്തിൽ അതേ സ്ഥലത്തുനിന്ന് വാച്ച് ലഭിച്ചു.


പ്രശ്ന‌ത്തിലകപ്പെട്ടാൽ പ്രതികരണം രണ്ടുവിധത്തിലാകാം ഒന്ന് മനക്ലേശത്തോടെ, രണ്ട് മനസ്സാന്നിധ്യത്തോടെ.


അപ്രതീക്ഷിതമായതെന്തെങ്കിലും സംഭവിച്ചാൽ മനോനില തെറ്റുക എന്നതാണ് മിക്കവരും അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം.


സംഭവിച്ച ദുരന്തത്തെക്കാൾ വലുതാണ് നഷ്ടപ്പെടുന്ന സമാധാനം.


വീണ കയത്തിൽനിന്നു കയറിവരാനാകാത്ത തിൻ്റെ കാരണം കയത്തിന്റെ ആഴമല്ല, മനസ്സിന്റെ തകർച്ചയാണ്.


തളർന്ന മനസ്സിന്റെ ചിന്തകൾ ദുർബലവും നിരാശാജനകവുമാണ്.


ഇനിയെങ്ങനെ പുറത്തുവരും,

എനിക്കെന്താണ് ഇങ്ങനെ സംഭവിക്കുന്നത്,

ഈ നഷ്ടം എങ്ങനെ പരിഹരിക്കും.

ചുറ്റും നിൽക്കുന്നവരെല്ലാം കണ്ടില്ലേ

തുടങ്ങിയ നിഷേധ ചിന്തകളാണ് പ്രശ്നങ്ങളുടെ വലുപ്പം കൂട്ടുന്നത്.


മനസ്സാന്നിധ്യത്തോടെ തുടരുന്നവരുടെ ചിന്തകൾ പ്രായോഗികവും പ്രശ്നപരിഹാരകേന്ദ്രീകൃതവുമാകും.


ഇനിയെന്താണ് മാർഗം, പരിഹാരത്തിന് എന്തെല്ലാം സാധ്യതകളുണ്ട്, ഉടനടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ, കുറച്ചു നേരം കാത്തിരുന്നാൽ പ്രതിവിധിയുണ്ടാകുമോ തുടങ്ങിയ ചിന്തകളെല്ലാം പരിഹാരത്തിലേക്കു നയിക്കുന്നതാണ്.


ആകുലപ്പെടുന്നതിന്റെ പേരിൽ ഒരു വൈഷമ്യവും അവസാനിക്കില്ല, പരിഹാരമാർഗങ്ങൾ കണ്ടെത്താനാകാത്തവിധം മനസ്സ് ദുർബലമാകുകയേയുള്ളൂ.


(കടപ്പാട്)


⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡

23 ഓഗസ്റ്റ് 2025

ദരിദ്രർ

ദരിദ്രർ

ഒരു  ദിവസം  ഒരു  പണക്കാരനായ അച്ഛൻ മകനെ  മക്കളിൽ  എത്ര  ദരിദ്രർ  ഉണ്ടെന്നു  കാണിക്കുവാനായി  ഒരു  ഗ്രാമത്തിലേക്ക്  കൊണ്ടുപോയി.

അവർ  ഒരു  പാവപ്പെട്ട 🛖കർഷക  കുടുമ്പത്തിന്റെ  കൂടെ  കുറച്ചു  ദിവസം താമസിച്ചു.


തിരിച്ചു  വന്നു  അച്ഛൻ  മകനോട്  ചോദിച്ചു 


"യാത്ര  എങ്ങനെയുണ്ടായിരുന്നു?"


"വളരെ  നല്ലതായിരുന്നു.”


മകൻ  പറഞ്ഞു.


"എത്ര  പാവപ്പെട്ട  മക്കൾ  ഉണ്ടെന്നു  കണ്ടില്ലേ?"


"അതെ”


മകൻ  പറഞ്ഞു.


"അപ്പോൾ  ഈ യാത്രയിൽ നിന്ന്  മോൻ  എന്ത്  പഠിച്ചു?"


അച്ഛൻ  ചോദിച്ചു.


മകൻ  പറഞ്ഞു


"ഞാൻ  കണ്ടു  നമുക്ക്  ഒരു പട്ടിയുണ്ട് 🐕. പക്ഷെ  അവർക്ക്  നാലു  പട്ടികളുണ്ട്.


നമുക്ക് ഒരു  ചെറിയ  കുളമുണ്ട്. അത്  നമ്മുടെ  തോട്ടത്തിന്റെ  നടുവിൽ  വരെയേ  എത്തുന്നുള്ളു.  പക്ഷെ  അവർക്ക്  കരകാണാത്ത  വലിയ  ഉൾക്കടൽ 🌊 ഉണ്ട്.


നമ്മുടെ  തോട്ടത്തിൽ  വിദേശത്തിൽ  നിന്ന്  വാങ്ങിയ  വിളക്കുകൾ  ഉണ്ട്.💡 അവർക്കു  ആകാശത്തിൽ  മിന്നുന്ന  നക്ഷത്രങ്ങൾ  ഉണ്ട്.🌠


നമ്മുടെ  പൂമുഖം  മുന്മുറ്റം  വരെയേയുള്ളു. അവർക്കു  മുഴുവൻ  ചക്രവാളം  ഉണ്ട്.


നമുക്ക്  ജീവിക്കുവാൻ  ഒരു  ചെറിയ  നിലമുണ്ട്. അവർക്കോ  കാണാൻ  എത്താത്ത  ദൂരം  വരെ വയലുണ്ട് .🌾🌾


നമുക്ക്  ജോലി  ചെയ്യുവാൻ  ജോലിക്കാറുണ്ട്. അവർ  ബാക്കിയുള്ളവരെ  സേവനം  ചെയ്യുന്നു.


നമ്മൾ  ഭക്ഷണ  സാധനങ്ങൾ  വാങ്ങുന്നു.  അവർ  ഭക്ഷ്യ സാധനങ്ങൾ  വിളയിക്കുന്നു.


നമുക്ക്  നമ്മുടെ  സമ്പത്ത്‌  കാത്തു  രക്ഷിക്കുവാൻ  മതിലുകളുണ്ട്. അവരെ  സംരക്ഷിക്കുവാൻ  മിത്രങ്ങളുണ്ട് .🥰🥰🥰



ഇത്  കേട്ട്  അച്ഛൻ  സ്തംഭിച്ചുപോയി.



💞 "അച്ഛാ  നമ്മൾ  എത്ര  ദരിദ്രരാണെന്നു  കാണിച്ചു  തന്നതിന്  നന്ദി.”


മകൻ  പറഞ്ഞു.



○●ഗുണപാഠം :


പലപ്പോഴും  നമ്മുടെ  പക്കലുള്ള  സാധനങ്ങളെ  മറന്നു  ഇല്ലാത്ത സാധനങ്ങൾക്ക്  വേണ്ടി  ആഗ്രഹിക്കുന്നു.


ഒരാൾക്ക്  വേണ്ടാത്ത  ഒന്ന്  മറ്റൊരാളുടെ  വിലമതിപ്പുള്ളതായി  മാറും. അത്  ഓരോരുത്തരുടെ  കാഴ്ചപ്പാടാണ്.


നമ്മുക്ക്  കിട്ടിയുള്ളതിൽ  സംതൃപ്തരും  ഇനിയും  കൂടുതൽ  വേണമെന്ന്  ആഗ്രഹിക്കാതിരിക്കുകയും  ആണെങ്കിൽ  എത്ര  നല്ലതായിരിക്കും.


ജീവിതത്തിൽ  സന്തുഷ്ടരും  സംതൃപ്തരുമാണെങ്കിൽ  അത്  തന്നെ  വലിയയൊരു  അനുഗ്രഹമാണ്.


ഏറ്റവും  കുറഞ്ഞ  ആഗ്രഹമുള്ളവർ  ധനികരും  കൂടുതൽ  ആഗ്രഹമുള്ളവർ  ദരിദ്രരുമാണ്.


●●●

18 ഓഗസ്റ്റ് 2025

അകത്തേക്കും നോക്കണം 💜

 അകത്തേക്കും നോക്കണം

      യാത്രയ്ക്കിടയിൽ സുമുഖനായ ഒരാളെ യുവാവ് പരിചയപ്പെട്ടു.


 ആരാണെന്ന ചോദ്യത്തിനു ചെകുത്താൻ എന്നായിരുന്നു അപരിചിതന്റെ മറുപടി.


യുവാവ് പറഞ്ഞു: 

നിങ്ങൾ നുണ പറയുകയാണ്.


 നിങ്ങൾ ചെകുത്താനല്ല.


വിരൂപവും അനാകർഷകവുമാണ് ചെകുത്താൻ്റെ രൂപം എന്നാണ് ആളുകൾ എന്നോടു പറഞ്ഞിരിക്കുന്നത്.


 ചെകുത്താൻ പറഞ്ഞു:

 അത് എന്നെക്കുറിച്ച് അപവാദം പറയുന്നവർ പറഞ്ഞു പരത്തുന്നതാണ്.


കണ്ണുകൊണ്ട് കണ്ടതിൻ്റെ പേരിൽ കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്നവർ വിഡ്ഢികളും പ്രായോഗിക ജ്‌ഞാനമില്ലാത്തവരുമാണ്.


 ഒളിപ്പിക്കേണ്ടതെല്ലാം ഒളിപ്പിച്ചാണ് എല്ലാവരും പുറത്തിറങ്ങുന്നത്.


 കാപട്യവും വഞ്ചനയും ശീലമാക്കിയവർ തങ്ങൾക്കനുയോജ്യമായ മുഖംമൂടികൾ മാറിമാറി അണിയുന്നുണ്ടാകും.


 അത്തരക്കാരെ തിരിച്ചറിയാനാകാത്തവിധം മങ്ങിയതാകരുത് ആരുടെയും കാഴ്ച‌.


സാമാന്യബോധത്തിന്റെ പരിസരത്തുനിന്നുവേണം ഇടപഴകലും വിലയിരുത്തലും നടത്താൻ.


 സുന്ദരമായവയിലെല്ലാം സുകൃതമുണ്ടാകുമെന്നു തെറ്റിദ്ധരിക്കരുത്, വികൃതമായവയെല്ലാം വിശുദ്ധമല്ലെന്നും കരുതരുത്.


പുഞ്ചിരിക്കുന്നവരിൽ പ്രതികാരം കണ്ടേക്കാം, പിണക്കം നടിക്കുന്നവരിൽ സ്നേഹം ഒളിഞ്ഞിരിപ്പുണ്ടാകും. ശകാരിക്കുന്നവരിൽ കരുതലുണ്ടാകും, പ്രണയിക്കുന്നവരിൽ പ്രാകൃതസ്വഭാവവും ഉണ്ടാകും.


 പുറമേ പ്രദർശിപ്പിക്കപ്പെടുന്നവ കാണാനുള്ള കഴിവു മാത്രമേ കണ്ണുകൾക്കുള്ളൂ.


കാഴ്ചയുടെ വലുപ്പം കൂട്ടാനേ കണ്ണടകൾക്കും കഴിയൂ.


 കാണേണ്ടതു കാണിക്കാനോ കള്ളി വെളിച്ചത്തു കൊണ്ടുവരാനോ ലെൻസുകൾക്കു കഴിവില്ല.


അതിനു നിരീക്ഷണപാടവവും കാര്യശേഷിയും വേണം.


 അനുഭവങ്ങളിൽ നിന്നും പഠിക്കണം. 


എന്തിനെയും മുൻവിധിയിലൂടെ സമീപിക്കാനുള്ള പ്രവണത മറികടക്കണം.


പ്രദർശന യോഗ്യതയുള്ളതെല്ലാം പ്രചോദനാത്മകമാകണമെന്നു നിർബന്ധമില്ല.


അകക്കാമ്പ് കണ്ടെത്തണമെങ്കിൽ അകത്തേക്കുതന്നെ നോക്കണം.


🫶🫶🫶🫶🫶🫶🫶🫶🫶

07 ഓഗസ്റ്റ് 2025

കളർ പെൻസിൽ ✏️

പെസി✏️


പതിവ് പോലെ ഇന്നലെയും സ്കൂൾ വിട്ട് വന്നപ്പോൾ ബാഗിൽ പെൻസിലും ഇല്ല റബ്ബറും ഇല്ല 😇


ഈ വർഷത്തെ ക്വാട്ട  കഴിഞ്ഞെന്നും, ഇനി പെൻസിലും റബ്ബറും ഇല്ലാതെ സ്കൂളിൽ പോയാൽ മതിയെന്നും പറഞ്ഞു  ഞാൻ. യുദ്ധത്തിന് ഒരുങ്ങി നിന്നു⚔️


ഞാൻ കളഞ്ഞിട്ടില്ല അതെങ്ങനെയോ പോയതാണെന്നും പറഞ്ഞു അപ്പുണ്ണിയും 🤔


യുദ്ധസമാനമായ സാഹചര്യത്തിലേക്ക് അന്തരീക്ഷം മാറുമെന്ന പ്രതീതി ! 


 അച്ഛൻ ആരുടെ പക്ഷം ചേരുമെന്ന്. ആശാൻ ഇടം കണ്ണിട്ടു നോക്കുന്നുണ്ട് 😜


ഇരു ചേരികളും തമ്മിലുള്ള അന്തർധാര സജീവമായതിനാലും അൽപനേരം കഴിഞ്ഞാൽ ഞങ്ങൾ സമവായത്തിൽ എത്താനുള്ള സാധ്യത മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഓർത്തും ഏട്ടൻ ഇരു ചേരികളോടും സമദൂരം പാലിച്ചു നിന്നു. 


അപ്രതീക്ഷിതമായ കുഞ്ഞുണ്ണിയുടെ  വീഴ്ചയിലും കരച്ചിലിലും ഞാൻ യുദ്ധമുഖത്ത് നിന്നും പിന്മാറി ഞാൻ അവനെ എടുക്കാൻ ഓടി 


ആശ്വാസത്തോടെ അപ്പുണ്ണി അകത്തേക്കും 😊


രാത്രി ഉറങ്ങാൻ നേരം പതിയെ. അവന്റെ അച്ഛനോട് മാത്രം സ്കൂളിലെ  കുറുമ്പും കഥകളും പറയും. 


നിസ്സഹായ ഭാവത്തിൽ നേർത്ത സ്വരത്തിൽ അവൻ അച്ഛനോട് പറഞ്ഞു;

“ചിലതൊക്കെ വീണു പോവും അച്ഛാ...  ചിലതൊക്കെ കുട്ട്യോൾക്ക് കൊടുക്കും വാങ്ങാൻ മറന്നു പോവും”


അവന്റെ നേർത്ത മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് ശബ്ദം താഴ്ത്തി ഏട്ടൻ അവന്റെ ചെവിയിൽ മന്ത്രിച്ചു...


“വീണു പോവുന്നതൊക്കെയും പോവട്ടെ 

കൂട്ടുകാർക്കായുള്ള പങ്കുവെക്കലുകളും തുടരട്ടെ.

അങ്ങനെ നഷ്ടപ്പെടുത്തുവാനായി മാത്രം അച്ഛൻ നിറമുള്ള പെൻസിലുകൾ ഇനിയും വാങ്ങിതരും"

❤️❤️❤️❤️

31 ജൂലൈ 2025

ചില മനുഷ്യർ 👤

 ചില മനുഷ്യർ 👤



   തന്നെത്തന്നെ പുതുക്കിപ്പണിയുന്ന

ചില മനുഷ്യരെ കണ്ടിട്ടുണ്ടോ ?

അല്ലെങ്കിൽ

അങ്ങനെയൊന്ന് മാറണമെന്ന്

ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?


കുറച്ചുദിവസങ്ങൾക്കു മുൻപുവരെ

ആൾക്കൂട്ടങ്ങളിലും ആരവങ്ങളിലും

ഓടിച്ചാടിനടന്ന ചില മനുഷ്യർ ..

കണ്ണിൽ കണ്ടവരോടെല്ലാം

വാതോരാതെ സംസാരിച്ചിരുന്ന 

ചില മനുഷ്യർ.....

അവരിൽ ചിലർ പതിയെപ്പതിയെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി 

സ്വയം ഒതുങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ?


ഏറ്റവും പ്രിയപ്പെട്ടവരെന്നു കരുതിയ

ഏതെങ്കിലുമൊരാളിൽ നിന്ന്

ഉറപ്പായും ഒരു ദുരനുഭവം

അവർക്കുണ്ടായിട്ടുണ്ടാവും ...

അതല്ലെങ്കിൽ,

അത്തരത്തിലൊരാൾ

അവരുടെ മനസ്സിനെ

അത്രത്തോളം ആഴത്തിൽ

മുറിവേൽപ്പിച്ചിട്ടുണ്ടാവും !


ഏറ്റവും പ്രിയപ്പെട്ടവർ പോലും

അങ്ങനെയാണെന്ന് തിരിച്ചറിയുമ്പോൾ

മറ്റുള്ളവരിൽ നിന്ന് 

ഉണ്ടാകാൻ സാധ്യതയുള്ള

വ്രണപ്പെടുത്തലുകൾ

എത്രത്തോളമായിരിക്കുമെന്ന്

അന്നുമുതൽ അവർ ചിന്തിച്ചുതുടങ്ങും !


അതുവരെ എല്ലാ മനുഷ്യരെയും

കണ്ണടച്ചു വിശ്വസിച്ചിരുന്ന അവർ

അതിനു ശേഷം പിന്നെ

ആരെയും വിശ്വസിക്കാതെയാകും !


അതോടെ അവർ

ഏകാന്തതയെ

അത്രമേൽ ഇഷ്ടപ്പെട്ടു തുടങ്ങും !


ഓടിച്ചാടി നടന്നവർ

ഒറ്റയ്ക്കിരിക്കാൻ ശീലിക്കും !


അതവർക്ക്

വല്ലാത്തൊരുനഭവമായിരിക്കും ..


ആ ഏകാന്തതയിൽ,

അതുവരെ മറ്റുള്ളവരെ മാത്രം

സ്നേഹിച്ച് ശീലിച്ച ആ മനുഷ്യർ

ആദ്യമായി തന്നെത്തന്നെ

സ്നേഹിച്ചു തുടങ്ങും ...


അതുവരെ അനുഭവിച്ചിട്ടില്ലാത്ത

ഒരുതരം ശാന്തത 

അവർ അനുഭവിച്ചറിയും ...


കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം

പെയ്തൊഴിഞ്ഞ് ശാന്തമാകുന്നതുപോലെ !


മുൻപ് പലപ്പോഴും

ആർക്കൊക്കെയോ വേണ്ടി മാറ്റിവച്ച

സ്വന്തം ഇഷ്ടങ്ങളെയൊക്കെ

അവർ പൊടിതട്ടിയെടുക്കും ..

അതിനൊക്കെയുള്ള സമയം

അതിനു മുൻപും ഉണ്ടായിരുന്നിട്ടും

ആർക്കൊക്കെയോ വേണ്ടി

അത് പാഴാക്കിയല്ലോയെന്ന്

നഷ്ടബോധത്തോടെ ഓർക്കും ..


അവിടം മുതൽ

അവർ മാറിത്തുടങ്ങും ..

ഉപേക്ഷിച്ചതു പലതും

ചെയ്തു തീർക്കുമ്പോൾ

പ്രതീക്ഷകൾക്ക് ചിറകുമുളയ്ക്കും ..


ഇനിയുള്ള സമയം

ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്ന്

ഉറച്ച തീരുമാനമെടുക്കും ...


അങ്ങനെയങ്ങനെ

ഏകാന്തതയുടെ ആ ചിതൽപ്പുറ്റിനുള്ളിൽ

അവരൊരു പുതിയ മനുഷ്യനാകും ..

അവനവനെത്തന്നെ പുതുക്കിപ്പണിഞ്ഞ

ഒരു പുതിയ മനുഷ്യൻ !


അതോടൊപ്പം പക്ഷേ

മറ്റൊന്നുകൂടി സംഭവിക്കും ...


ആ പുതുക്കിപ്പണിയലിൽ

അവരുടെ മനസ്സിനേറ്റ

മുറിവുകൾ ഉണങ്ങിയേക്കാം ..

പക്ഷേ അതിൻ്റെ മുറിപ്പാടുകൾ

ഒരിക്കലും മായാതെ

ഒരോർമ്മപ്പെടുത്തലായി

അവിടെത്തന്നെയുണ്ടാകും ...!


പിന്നീടൊരിക്കലും

ഒരാളിനെപ്പോലും

അമിതമായി വിശ്വസിക്കാൻ

അവർ കൂട്ടാക്കിയെന്നു വരില്ല ...

ഒരാളിനെപ്പോലും

അമിതമായി സ്നേഹിക്കാനും

അവർക്കൊരിക്കലും കഴിയുകയുമില്ല ..!


" നീ ആകെ മാറിപ്പോയി " എന്ന്

കുറ്റപ്പെടുത്തലുകളും

പരാതികളുമൊക്കെ

ചുറ്റിലും മുഴങ്ങും ...


അതു കേൾക്കുമ്പോൾ

അവർക്ക് ചിലപ്പോൾ

മനസ്സിലൊരു ചിരിപൊട്ടും ..


എന്നിട്ട്

മനസ്സ് മനസ്സിനോടു തന്നെ പറയും

" അതേ ... മാറിപ്പോയി ...

മാറാൻ കാരണം നിങ്ങളൊക്കെത്തന്നെയാണ് ..

പക്ഷേ .. ഈ മാറ്റം

കുറച്ചു നേരത്തേ വേണമായിരുന്നെന്ന് 

എനിക്കിപ്പോൾ തോന്നുന്നു " എന്ന് !!


ചില ദുരനുഭവങ്ങൾ

ഒരർത്ഥത്തിൽ നല്ലതു തന്നെയാണ് ..

സ്വയം തിരിച്ചറിയാൻ

നമ്മൾ വൈകിപ്പോയെന്ന്

ഓർമ്മ വരുന്നത് 

അത്തരം ചില അനുഭവങ്ങൾ ഉണ്ടാകുമ്പോഴായിരിക്കും !


അവിടെ തളർന്നു പോകാതെ

മനസ്സിനെ തിരിച്ചുപിടിക്കുക ...

നമ്മളെത്തന്നെ പുതുക്കിപ്പണിയാനുള്ള

സമയമായി എന്ന് ചിന്തിക്കുക ..

അതിലേക്ക് ശ്രദ്ധ തിരിക്കുക !


അത് ചിലപ്പോൾ

ഒരു പുതിയ തുടക്കമായേക്കാം ...

അങ്ങനെ മാറിയ

ഒരുപാട് മനുഷ്യർ നമുക്കിടയിലുണ്ട് ...


♥️✍️© ജയേഷ് മൈനാഗപ്പളളി

24 ജൂലൈ 2025

സ്വാഭാവിക നന്മകൾ 💫

 സ്വാഭാവിക നന്മകൾ


കീഴ്‌വഴക്കങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും പേരിൽ ചെയ്തുതുപോരുന്ന നന്മകൾക്കു സ്വാഭാവിക നൈർമല്യമുണ്ടാകില്ല.


 നിബന്ധനകളുടെയും നിർബന്ധങ്ങളുടെയും പേരിൽ പിന്തുടരുന്ന ജീവിതവിശുദ്ധിക്ക് എന്തു മഹനീയതയാണുള്ളത് ?


മറ്റുള്ളവർ ചെയ്യുന്നതുകൊണ്ടു മാത്രം തുടർന്നുപോരുന്ന സത്കർമങ്ങളിൽ ഉള്ളത് ആത്മാവിൻ്റെ അടയാളമല്ല. അപരന്റെ സമ്മർദമാണ്.


ആയുസ്സു മുഴുവൻ നന്മ ചെയ്തു എന്നത് സ്വഭാവ സർട്ടിഫിക്കറ്റിനുള്ള പരിശ്രമമാണോ. 


അതോ സ്വാഭാവിക പ്രേരണയാണോ എന്നതിലാണ് ചെയ്‌ത നന്മകളുടെ കാര്യക്ഷമത അടങ്ങിയിരിക്കുന്നത്.


 ചെയ്തത കർമങ്ങളുടെ ഉദ്ദേശ്യശുദ്ധിയും വിശുദ്ധിയും നഷ്ടമായിട്ട് ആ കർമങ്ങളുടെ പേരിൽ ആദരിക്കപ്പെടുന്നതിൽ എന്തർഥം ?


അനുകൂല സാഹചര്യങ്ങളിൽ ചെയ്തുതീർത്ത നന്മകളെക്കാൾ, അനുകൂല സാഹചര്യമുണ്ടായിട്ടും ചെയ്യാതിരുന്ന തിന്മകളാണ് ഒരാളിലെ വിശുദ്ധിയുടെ അളവുകോൽ.


 വിശുദ്ധ സാഹചര്യങ്ങളിൽ ജീവിച്ച് ആ വിശുദ്ധിയുടെ ഒഴുക്കിനൊപ്പം നിലനിൽക്കാൻ ആർക്കും കഴിയും.


 പക്ഷെ, മോശം സാഹചര്യത്തിൽ നിന്നിട്ടും വാടാതെ വളരണമെങ്കിൽ അസാധാരണമായ ഉൾബലം വേണം.


 ചേറിൽ വളരുന്ന താമരയ്ക്ക് ദൗർഭാഗ്യത്തിന്റെയും പ്രതികൂല സാഹചര്യത്തിൻ്റെയും ഒട്ടേറെ കഥകൾ പറയാനുണ്ടാകും.


നേർവഴി അറിയാവുന്നവനും ആ വഴിയേ നടക്കാൻ തീരുമാനിച്ചവനും ഒരു ഇടവഴിയും പ്രലോഭനമാകില്ല.


 ഉൾബോധത്തിൽ നിന്ന് ഉടലെടുക്കുന്ന നന്മകളുടെ സ്വാഭാവികതയും സൗന്ദര്യവും എക്കാലവും നിലനിൽക്കും.


താരതമ്യങ്ങളാണ് തനിമ ഇല്ലാതാക്കുന്നത്.


ഓരോ ജീവിതവും വ്യത്യസ്‌തമാണ്.


 കാഴ്‌ചപ്പാടിലും കർമങ്ങളിലും പ്രായത്തിനും സാഹചര്യത്തിനുമനുസരിച്ച് അവ മാറുകയും ചെയ്യും.


സ്വന്തം ജീവിതത്തിന് സ്വയം സമവാക്യങ്ങൾ ഉണ്ടാക്കി സ്വയം ആസ്വദിക്കണം.


©️

16 ജൂലൈ 2025

അഞ്ഞൂറ് രൂപയുടെ നോട്ട്‌ 💷

അഞ്ഞൂറ് രൂപയുടെ നോട്ട്‌ 💷


അധ്യാപകൻ ക്ലാസ്സിലെത്തിയത്‌ അഞ്ഞൂറ് രൂപയുടെ നോട്ട്‌ ഉയർത്തി പ്പിടിച്ചായിരുന്നു. 

നോട്ട്‌ ആർക്കുവേണമെന്ന് ചോദിച്ചപ്പോൾ , കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു;


 'എനിക്ക്‌ വേണം, എനിക്ക്‌ വേണം'.


അധ്യാപകൻ നോട്ട്‌ കയ്യിലിട്ട്‌ ചുരുട്ടി. 

ആകെ ചുളിഞ്ഞുപോയ നോട്ട്‌ ഉയർത്തിപ്പിടിച്ച്‌ പിന്നെയും ചോദിച്ചു;


'ഇനിയാർക്ക്‌ വേണം ഈ നോട്ട്‌ ?'


അപ്പോഴും ഒരേ സ്വരത്തിൽ അതേ മറുപടി; 

'എനിക്ക്‌.. എനിക്ക്‌'


നോട്ട്‌ താഴെയിട്ട്‌ പൊടിയിൽ പുരട്ടി, നിലത്തിട്ട്‌ ചവിട്ടി.


ആകെ മുഷിഞ്ഞിട്ടും ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന്‌ ഒരു കുറവുമില്ല. 


അതിന്റെ കാരണം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു;


 'മുഷിഞ്ഞാലും ആ രൂപയ്‌ക്ക്‌ മൂല്യം കുറയുന്നില്ലല്ലോ..'


അധ്യാപകൻ‌ ജീവിതപാഠം പകർന്നു; 


'ഈ രൂപയോട്‌  പുലർത്തുന്ന സ്നേഹം നിങ്ങൾ നിങ്ങളോടും നിങ്ങളുടെ ജീവിതത്തോടും പുലർത്തണം.


 ചിലപ്പോൾ മണ്ണ്‌ പുരണ്ടേക്കാം, അഴുക്കായേക്കാം, വേദനിച്ചേക്കാം, വലിച്ചെറിയപ്പെട്ടേക്കാം. 


അപ്പോളും നിങ്ങളോർക്കണം, ജീവിതത്തിന്‌ വലിയ മൂല്യമുണ്ടെന്ന്.


ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ സ്നേഹിച്ചുകൊണ്ടേയിരിക്കണം. 


വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക്‌ വേണം.


പണവും പ്രതാപവും സൗന്ദര്യവും എല്ലാം ഉണ്ടാകുമ്പോൾ സ്നേഹിക്കാനും വിശേഷമറിയാനും എല്ലാവരുമുണ്ടാകും.


ഇതിനൊക്കെ അല്പം കുറവ് വരുമ്പോൾ മതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും എന്തിനേറെ സ്വന്തം ഇണയിൽ നിന്നു പോലും ഒരു നല്ല പെരുമാറ്റത്തിന് നിങ്ങൾ കൊതിച്ചു പോകും.


അപ്പോഴും നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ നാളെകൾ നിങ്ങളുടേതാണ്.


സ്വയം കുറ്റപ്പെടുത്തരുത്, നിരാശപ്പെടുകയുമരുത്.


ഏതൊരു പ്രതിസന്ധിയെയും നിങ്ങൾ പോസിറ്റീവായി സമീപിക്കുന്നുവെങ്കിൽ അതിൽ നിന്നും കിട്ടുന്ന പാഠം നാളേക്ക് നിങ്ങൾക്കൊരു നിധിയാണെന്ന് ഉറപ്പിച്ചു കൊള്ളുക.


✈️✈️✈️✈️✈️✈️✈️✈️✈️✈️