അക്ഷരക്കൂട്ടം: കാർഷികരംഗം 🌾
അക്ഷരക്കൂട്ടം ഓൺലൈൻ
കാർഷികരംഗം 🌾 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാർഷികരംഗം 🌾 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

23 ഓഗസ്റ്റ് 2025

ധൃതരാഷ്ട്ര പ്പച്ച 💚

ധൃതരാഷ്ട്ര പ്പച്ച

ഒരു ദിവസം കൊണ്ട് തന്നെ 8 മുതൽ 10 സെന്റീമീറ്റർ വരെ വളരാൻ കഴിവുള്ള ഇത് മറ്റ് സസ്യജാലങ്ങൾക്ക് മീതേ വളരെ വേഗമാണ് പടർന്ന് പന്തലിക്കുന്നത്. കേരളത്തിൽ ജൈവാധിനിവേശം നടത്തിയ ചെടികളിലൊന്നാണിത്. പടർന്നു കയറുന്ന വള്ളിച്ചെടിയായ ഇതിന്റെ മണ്ണിൽ തൊടുന്ന തണ്ടിൽ നിന്നും വേരുകൾ മുളയ്ക്കുന്നു. അവിടെനിന്ന് പുതിയ ചെടികൾ ഉണ്ടാവുകയും ചെയ്യും. കേരളത്തിലെ പട്ടണങ്ങളിലുൾപ്പടെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മിക്ക സ്ഥലങ്ങളിലും ഈ ചെടി ഒരു കളയായി പടർന്ന് കഴിഞ്ഞിരിക്കുന്നു. വിനാശകാരിയായ സസ്യം ആദ്യമേ കാണുമ്പോഴേ നശിപ്പിച്ചില്ലെങ്കിൽ പിന്നീട് ഒഴിവാക്കാൻ ആവാത്ത വിധം ശല്യമായി മാറുന്നതാണ്.




ധൃതരാഷ്ട്ര പ്പച്ച - ധൃതരാഷ്ട്രരുടെ ആലിംഗനം പോലെ ഈ വള്ളിച്ചെടി ആലിംഗനം ചെയ്യുന്ന മരങ്ങൾ ഉണങ്ങിപ്പോവും. പൂക്കുന്നതിന് മുമ്പു് നല്ല കാലിത്തീറ്റയായി ഉപയോഗിക്കാം പൂത്തതിന് ശേഷം ഇത് പൊട്ടാഷിൻ്റെ കലവറയാണ് വെട്ടിയരിഞ്ഞ് വെള്ളത്തിട്ട് രണ്ടു ദിവസത്തിന് ശേഷം ഈ വെള്ളം ചെടിക്കും പച്ചക്കറിക്കും ഒഴിച്ചാൽ ഗുണം കാണാം. ശീമക്കൊന്നയിലയും ചേർത്താൽ യൂറിയായുടെ കുറവും പരിഹരിക്കാം - ഭൂമിയിലുള്ള എല്ലാ സസ്യജാലങ്ങളും ഉപകാരപ്രദമാണ്.

08 ഓഗസ്റ്റ് 2025

ലോകത്തെ ഏറ്റവും വിലകൂടിയ മരം 🎋

ഈഗിൾവുഡ്


  ലോകത്തെ ഏറ്റവും വിലകൂടിയ മരങ്ങളിലൊന്നാണ് അഗർവുഡ്.


 ഗരുവുഡ്, അലോസ്‌ഡ്, ഈഗിൾവുഡ് തുടങ്ങിയ പേരുകളിലും അവ അറിയപ്പെടുന്നു.


 അക്വിലേറിയ മരങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന കാതലായ മരമാണിത്. 


അക്വിലേറിയ മരം അതിവേഗം വളരുന്ന ഒരു വൃക്ഷമാണ്.


 ദക്ഷിണേഷ്യയിലെ ഹിമാലയൻ താഴ്വരകൾ മുതൽ പാപുവ ന്യൂ ഗിനിയയിലെ മഴക്കാടുകൾ വരെയും തെക്കുകിഴക്കൻ ഏഷ്യയുടെ ഭൂരിഭാഗവും വരെയുള്ള പ്രദേശത്ത് ഇത് കാണപ്പെടുന്നു.


ഇത് സുഗന്ധമുള്ള മരക്കറയാണ് ഇതിന്റെ പ്രത്യേകത.


 സാധാരണഗതിയിൽ ഈ മരങ്ങൾക്ക് മണമില്ല. 


കൂടാതെ ഇതിന്റെ ഉൾവശം ഇളം നിറവുമാണ്.


 മരത്തിൽ ഒരു പ്രത്യേകതരം പ്രാണികളുടെ ഉപദ്രവം ഉണ്ടാകുമ്ബോഴാണ് ഇത്തരത്തിൽ സുഗന്ധമുള്ള കറ ഉത്പാദിപ്പിക്കുന്നത്.


അങ്ങനെ സംഭവിക്കുമ്ബോൾ മരം ഇരുണ്ട നിറത്തിലാകും. 


ഈ പ്രക്രിയയ്ക്ക് വർഷങ്ങളെടുക്കും. 


ഈ അപൂർവ പ്രക്രിയ മരത്തിന്റെ സുഗന്ധത്തിനൊപ്പം വിലയും വർദ്ധിപ്പിക്കുന്നു.


മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പെർഫ്യൂമുകൾ വരുന്നതിന് മുമ്ബ് ഇന്ത്യയിൽ സുഗന്ധ ദ്രവ്യങ്ങൾ നിർമിക്കാൻ അഗർവുഡിനെ വ്യാപകമായി ഉപയോഗിച്ചിരുന്നു. 


ഇത് വെറും പെർഫ്യൂം ഉണ്ടാക്കാൻ വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്. 


വേദനാസംഹാരിയായും ഉപയോഗിച്ചുവരുന്നു. 


ഇതും വിലയേറാൻ കാരണമായി.


അഗർവുഡിന്റെ വില സ്വർണ്ണം, വെള്ളി അല്ലെങ്കിൽ മറ്റേതെങ്കിലും ലോഹത്തേക്കാൾ വില കൂടുതലാണ് അഗർവുഡിന്. 


കിലോയ്ക്ക് ക്വാളിറ്റി അനുസരിച്ച് ഒന്ന് മുതൽ പത്ത്  ലക്ഷം രൂപവരെ  കിട്ടുമെന്നാണ് പറയപ്പെടുന്നത്. 


ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യയിലെ വനങ്ങളിൽ അഗർവുഡ് കാണപ്പെടുന്നു. 


ഈ മരങ്ങൾ വംശനാശത്തിന്റെ വക്കിലാണെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ട്. 


അഗർവുഡിൽ നിന്ന് നിർമ്മിക്കുന്ന ഊദ് പെർഫ്യൂം ലോകത്തിലെ ഏറ്റവും വിലയേറിയ പെർഫ്യൂമുകളിൽ ഒന്നാണ്.


ഔഷധം, ആരാധന ആരാധന, ധ്യാനം തുടങ്ങിയ മതപരമായ ആചാരങ്ങളിൽ അഗർവുഡിന് പ്രാധാന്യമുണ്ട്. 


കൂടാതെ സമ്മർദ്ദം, ഉറക്കക്കുറവ്, ദഹന പ്രശ്‌നങ്ങൾ എന്നിവ ചികിത്സിക്കാൻ ആയുർവേദത്തിൽ ഇത് ഉപയോഗിക്കാറുണ്ടത്രേ.


നിയമവിരുദ്ധമായ മരംമുറിക്കൽ


അഗർവുഡിന്റെ ഡിമാൻഡ് കൂടിയതോടെ സാമ്ബത്തിക ലാഭം ലക്ഷ്യമിട്ട് നിയമവിരുദ്ധമായി മരം മുറിക്കുന്നു. 


വ്യാപകമായി വെട്ടിമാറ്റപ്പെടുന്നതിനാൽ, മരങ്ങൾ വംശനാശത്തിൻ്റെ വക്കിലാണ്.


 കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഈ മരത്തിന്റെ എൺപത് ശതമാനത്തിലധികം ഇല്ലാതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


2010ലെ കണക്കുപ്രകാരം അന്ന് ഒരു കിലോ അഗർവുഡ് തടിക്ക് കിലോയിക്ക് 1000 യുഎസ് ഡോളർ ഉണ്ടായിരുന്നു..


🎋🎋🎋🎋🎋🎋🎋🎋🎋

കൊലയാളി പൂമരം 🌳

ആഫ്രിക്കൻ ട്യൂലിപ് 🌳


കൊതുകിൻ്റെ അന്തകരായ ആഫ്രിക്കൻ പൂമരത്തെ അടുത്തറിയാം 


"കേരളത്തിലെ വഴിയോരങ്ങളിലും തൊടികളിലും തീനാളം പോലുള്ള ചുവന്ന പൂക്കളുമായി നിൽക്കുന്ന ആ മരം നിങ്ങൾ കണ്ടിട്ടില്ലേ?


 ആഫ്രിക്കൻ ട്യൂലിപ് മരം, അല്ലെങ്കിൽ സ്പാത്തോഡിയ (Spathodea campanulata). 


ഒരു വിദേശിയാണെങ്കിലും നമ്മുടെ നാട്ടിൽ സർവസാധാരണമായ ഈ മരം ഒരു അലങ്കാര സസ്യം മാത്രമല്ല, ഒരു നിശബ്ദ കൊലയാളികൂടിയാണ്. 


പക്ഷെ പേടിക്കേണ്ട, ഈ കൊലയാളി ലക്ഷ്യം വെക്കുന്നത് നമുക്ക് ഭീഷണിയാവുന്ന കൊതുകുകളെയാണ്.


 മലേറിയയും ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്ന കൊതുകുകളുടെ അന്തകനായി ഈ മരം മാറുന്നതെങ്ങനെ എന്ന കഥയാണിത്.


കഥയുടെ തുടക്കം ബ്രിട്ടീഷ് ഭരണകാലത്താണ്.


 അലങ്കാരത്തിനും തണലിനുമായി ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്ന് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണ് സ്പാത്തോഡിയ മരങ്ങളെ.


 മനോഹരമായ പൂക്കൾ കാരണം കേരളവും ഈ മരത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 


റോഡരികിലും പാർക്കുകളിലും വലിയ കെട്ടിടങ്ങളുടെ മുറ്റത്തുമെല്ലാം അതങ്ങനെ തലയുയർത്തി നിന്നു. 


എന്നാൽ അതിന്റെ പൂക്കൾക്കുള്ളിൽ ഒരു മരണക്കെണി ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ആരും അറിഞ്ഞില്ല.


കൊതുകുകൾക്ക് മുട്ടയിടാൻ എന്താണ് വേണ്ടത്?


 കെട്ടിക്കിടക്കുന്ന കുറച്ചു വെള്ളം.


 മഴക്കാലത്ത് ചിരട്ടയിലും ടയറിലുമൊക്കെ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്നത് നമുക്കറിയാം.


 ഇവിടെയാണ് സ്പാത്തോഡിയയുടെ പൂക്കൾ ഒരു സൂത്രശാലിയായ വേട്ടക്കാരനായി മാറുന്നത്, മുകളിലേക്ക് നോക്കി നിൽക്കുന്ന കപ്പ് ആകൃതിയിലുള്ള ഇതിന്റെ പൂ മൊട്ടുകളിലും പൂവ്കൾക്കുള്ളിലും സ്വാഭാവികമായി വെള്ളം കെട്ടിനിൽക്കും. 


കൊതുകുകൾക്ക് മുട്ടയിടാൻ ഇതിലും നല്ലൊരിടം വേറെയില്ല! 


കാഴ്ചയിൽ അതൊരു സ്വർഗ്ഗമാണ്. 


 സുരക്ഷിതമായ ഒരു നഴ്സറി. 


മലേറിയ പരത്തുന്ന അനോഫിലിസ് (Anopheles) കൊതുകുകളും ഡെങ്കി പരത്തുന്ന ഈഡിസ് (Aedes) കൊതുകുകളും ഈ 'സുരക്ഷിത താവളം' തേടിയെത്തും. 


അവ സന്തോഷത്തോടെ ആ പൂമൊട്ടുകളിലെ വെള്ളത്തിൽ മുട്ടകളിടും.


എന്നാൽ, ആ കൊതുകുകൾക്ക് തെറ്റി.


 അതൊരു നഴ്സറി ആയിരുന്നില്ല, ഒരു കെണി ആയിരുന്നു.


ദിവസങ്ങൾക്കുള്ളിൽ മുട്ടകൾ വിരിഞ്ഞ് കൊതുകിന്റെ ലാർവകൾ പുറത്തുവരും. 


അവ ആ വെള്ളത്തിൽ നീന്തിത്തുടിക്കും. 


പക്ഷെ അവയുടെ സന്തോഷം അധികനേരം നീണ്ടുനിൽക്കില്ല.


 ആ വെള്ളം സാധാരണ വെള്ളമായിരുന്നില്ല. സ്പാത്തോഡിയ മരം അതിന്റെ പൂക്കൾക്കുള്ളിൽ നിറച്ചുവെച്ചത് വിഷലിപ്തമായ രാസ വസ്തുക്കൾ ആയിരുന്നു. 


ശാസ്ത്രജ്ഞർ ഈ ദ്രാവകം പരിശോധിച്ചപ്പോൾ അതിൽ സാപ്പോണിനുകൾ (saponins), ഫ്ലേവനോയിഡുകൾ (flavonoids), ആൽക്കലോയിഡുകൾ (alkaloids) തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.


ഈ രാസവസ്തുക്കൾ കൊതുകിന്റെ ലാർവകൾക്ക് വിഷമാണ്. 


ഈ വിഷദ്രാവകത്തിൽ കിടക്കുന്ന ലാർവകളുടെ ശരീരം പതിയെ തളരും. 


അവയുടെ ദഹനവ്യവസ്ഥയും നാഡീവ്യവസ്ഥയും തകരാറിലാകും. 


ദിവസങ്ങൾക്കുള്ളിൽ അവ ചത്തൊടുങ്ങും. 


പൂവിൻ്റെ പരാഗണം നടന്നു തീരുമ്പോൾ ദളങ്ങൾ കൊഴിഞ്ഞു പോവുകയും ചാവാതെ ബാക്കി ഉള്ള ലാർവകളും അവശിഷ്ടങ്ങളും ഇതളിലേ വെള്ളത്തിനൊപ്പം മണ്ണിൽ അലിയുകയും ചെയ്യും.


ഒരു കൊതുകുപോലും ആ പൂമൊട്ടിൽ നിന്ന് പറന്നുയരില്ല.


 അങ്ങനെ, പുതിയൊരു തലമുറയെ സൃഷ്ടിക്കാനെത്തിയ കൊതുകുകൾ, സ്വയം ഒരു മരണക്കെണിയിലേക്ക് തള്ളിയിടുന്നു.


ഓരോ സ്പാത്തോഡിയ മരവും ആയിരക്കണക്കിന് പൂക്കളുമായി നിൽക്കുമ്പോൾ, അത് ലക്ഷക്കണക്കിന് കൊതുകുകളെ നശിപ്പിക്കുന്ന ഒരു ജൈവ കെണി ആയി മാറുകയാണ്.


കേരളത്തിൽ മലേറിയ ഒരു കാലത്ത് വലിയൊരു ആരോഗ്യപ്രശ്നമായിരുന്നു. 


അക്കാലത്ത്, നമുക്ക് ചുറ്റും നിന്ന ഈ മരങ്ങൾ ഒരു പക്ഷെ നമ്മളറിയാതെ ഒരു നിശബ്ദയുദ്ധം നടത്തുകയായിരുന്നു. 


മലേറിയ പരത്തുന്ന അനോഫിലിസ് (Anopheles) കൊതുകുകളുടെ ലാർവകളെ നശിപ്പിക്കാൻ സ്പാത്തോഡിയ പൂക്കളിലെ ദ്രാവകത്തിന് കഴിയുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 


ഒരുപക്ഷേ, നമ്മുടെ നാട്ടിൻപുറങ്ങളിൽ മലേറിയ പോലുള്ള രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ ഈ 'അലങ്കാര സസ്യവും' സഹായിച്ചിട്ടുണ്ടാവാം.


ഈ ആഫ്രിക്കൻ പൂമരം വെറും അലങ്കാര സസ്യം മാത്രമല്ല, അത് പ്രകൃതിയൊരുക്കിയ ഒരു കൊതുകുക്കെണിയാണ്; നമ്മുടെ ആരോഗ്യത്തിന് നിശബ്ദമായി കാവൽ നിൽക്കുന്ന ഒരു കാവൽക്കാരനാണ്. 


സൗന്ദര്യവും അപകടവും ഇത്ര സമർത്ഥമായി സമ്മേളിക്കുന്ന അധികം സസ്യങ്ങൾ ഒരുപക്ഷേ നമുക്ക് ചുറ്റും വേറെയുണ്ടാവില്ല"


Dr സുരേഷ് കുട്ടി


🌳🌳🌳🌳🌳🌳🌳🌳🌳

04 ഓഗസ്റ്റ് 2025

വന്ദിച്ചില്ലെങ്കിലും, നിന്ദിക്കരുത് 🐄

വന്ദിച്ചില്ലെങ്കിലും, നിന്ദിക്കരുത്.


1980  കളിൽ  ഞാൻ  വെറ്ററിനറി ഡോക്ടർ ആയി സർവ്വീസിൽ കയറിയ കാലം.


3 സുനന്ദിനി പശുക്കളെ,

(നാടൻ പശുക്കളെ ബ്രൗൺ സ്വിസ്സ്,  ജേഴ്സി, ഹോൾസ്റ്റിൻ ഫ്രിഷിൻ   എന്നീ വിദേശ ഇനങ്ങളുമായി  സങ്കരപ്രജനനത്തിലുടെ  ഉരുത്തിരിച്ചെടുത്ത കേരളത്തിന്റെ   പശു)


വളർത്തുന്ന ജോണിയുടെ വീട്ടിൽ ചികിത്സക്കായി  ഞാൻ പോകാറുണ്ടായിരുന്നു.


അര ഏക്കറിൽ താഴെ ഭൂമി.


 നന്നായി  പഠിക്കുന്ന  3 കുട്ടികൾ.


2 പെണ്ണും,  1 ആണും.


വീട്ടു ചിലവും , കുട്ടികളുടെ പഠനവും.


സുനന്ദിനികൾ തന്നെയായിരുന്നു ആശ്രയം.  


പുല്ലു  പറിക്കലും,  പാലു കറവയും,  വീടുകളിലും, ചായക്കടകളിൽ  പാലു  വിൽപനയും  ജോണിയും, ഭാര്യയും ശരിക്കും കഷ്ടപ്പെട്ടു. 


 കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും   അവർ ചെയ്യില്ല.


ഒരു മകൻ കോട്ടയം  മെഡിക്കൽ കോളേജിൽ പഠിച്ചു  ഡോക്ടർ ആയി.


ഒരു മകൾ  സോഫ്ട് വെയർ എൻജി നിയർ.


മറ്റേ മകൾ  ബിഎസ് സി നഴ്സ്.


 അവൾ കാനഡയിൽ.


എഞ്ചിനിയർ മകൾ യു കെ യിൽ.


  മകൻ  എം.ഡി.നാട്ടിൽ.


 നല്ല വീട് വച്ചു.


പശു വളർത്താലൊക്കെ നിർത്തി. 


 എന്നാലും ഈയിടെ കണ്ടപ്പോൾ ജോണി പറഞ്ഞു.


"പശുക്കളാ ഡോക്ടറെ എല്ലാം തന്നത്. 


ഒരെ ണ്ണമെങ്കിലും വളർത്തണോ ന്നൊണ്ട്.


പിള്ളേര് സമ്മതിക്കേല.


 ഞാനൊന്നു വീണു കൈ ഒടിഞ്ഞു.


അതിൽ പിന്നെയാ."


സങ്കരയിനം പശുവിനെ  എ1  പാൽ  ചുരത്തുന്ന ഒരു ഭീകരജീവിയായി  ചിത്രികരിക്കുന്നവരോട്; ഇത് ഒരു ജോണിയുടെ മാത്രം കഥയല്ല.


 ഒരുപാട് ജോണിമാരുടെ കഥയാണ്. 


 ഇത്‌  എന്റെ കഥയാണെന്നു  ആർക്കെങ്കിലും തോന്നിയാൽ അതു സത്യമാണ്. 


പാവപ്പെട്ടവരുടെ കുഞ്ഞിനും  പാലിന്റെ  രുചിയും, ചുടും, ചൂരും അറിയിച്ചതും ഈ സുനന്ദിനികൾ തന്നെ. 


വന്ദിച്ചില്ലെങ്കിലും,  നിന്ദിക്കരുത്.


Dr. Maria Lisa Mathew

23 ജൂലൈ 2025

കരിനൊച്ചി 🌿

കരിനൊച്ചി 


ആഴ്ചയിൽ ഒരു ദിവസം എങ്കിലും കരിനൊച്ചിയുടെ കമ്പു കൊണ്ട് പല്ലു തേക്കുന്നത് വായ്പ്‌പുണ്ണു പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും.


കരിനൊച്ചിയില ആര്യവേപ്പില കറിവേപ്പില മഞ്ഞൾ എന്നിവ വെന്ത വെള്ളത്തിൽ കുളിക്കുന്നത് ദേഹം ചൊറിച്ചിൽ മാറാൻ നല്ലതാണ്.


കരിനൊച്ചിയില ചേർത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കുന്നത് അൾസർ മുതലായ വയറ്റിലെ പ്രശ്ന‌ങ്ങൾ ശമിപ്പിക്കും.


കരി നൊച്ചിയില ഇട്ട് തിളപ്പിച്ച വെള്ളം ധാരചെയ്‌താൽ വ്രണങ്ങളും ചൊറിച്ചിലും ശമിക്കും.


മൂത്രാശയ കല്ലിന് മരുന്നു കഴിക്കുമ്പോൾ കരിനൊച്ചിയുടെ വടക്കു പോയ വേരുകുടി ചേർക്കുന്നത് ഗുണകരമാണ്.


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

15 ജൂലൈ 2025

മഞ്ഞണാത്തി 🥝

നോനി (Morinda)



ഓസ്ട്രേലിയൻ സ്വദേശി.

മോണ, മോണി, നോ, നോർ പ്രേയു, നോർ തോം, നിഗ്വ, നിനോ, നോന, നുന നോണി, ഗ്രേറ്റ് മൊറിൻഡ, ഇന്ത്യൻ മൾബറി, നോണി, ബീച്ച് മൾബറി, വോമിറ്റ് ഫ്രൂട്ട്, ഓൾ ട്രീ, ചീസ്ഫ്രൂട്ട്, മഞ്ചണാത്തി എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലായി ഈ പഴത്തിന് 100-ലധികം പേരുകൾ ഉണ്ട്.


പസഫിക് സമുദ്രം താണ്ടി ഹവായിയിലേക്കെത്തിയ പുരാതന പോളിനേഷ്യക്കാർ, തങ്ങളുടെ കയ്യിൽ 24 തരം മരങ്ങളുടെ ചെടികൾ.

കലോ (തരോ), കോ (കരിമ്പ്), മൈഅ (വാഴ), നിയു (തേങ്ങ) തുടങ്ങിയ ചെടികൾക്കിടയിലുള്ള അൽപ്പം വ്യത്യസ്തമായ ഒരു ചെടി കൂടി ഉണ്ടായിരുന്നു.

നോനി എന്നായിരുന്നു അതിൻ്റെ പേര്.

നോനി തിരഞ്ഞെടുക്കാൻ അവർക്ക് പല കാരണങ്ങളുണ്ട്.

നോനിപ്പഴത്തിൻ്റെ പുറംതൊലിയും, ഇലകളും പോഷകഗുണമുള്ളതായിരുന്നു ലാവ ഒഴുകിപ്പരന്ന കഠിനമായ ഭൂപ്രദേശങ്ങളിൽ പോലും വളർത്താൻ കഴിയുന്ന ഒരേയൊരു പഴം കൂടിയാണ് നോനി.

അതിനാൽ അവ അഗ്നിപർവതങ്ങളുടെ ദേവതയും ഹവായിയുടെ സ്രഷ്ടാവുമായ പെലെയുടെ സമ്മാനമാണ് ഈ പഴം എന്നും വിശ്വസിക്കപ്പെടുന്നു.

ക്ഷാമകാലത്ത് തദ്ദേശീയർ ഈ പഴം അടിയന്തര ഭക്ഷണമായി ഉപയോഗിച്ചിരുന്നു.

അതിനാൽ, ഇതിനെ "വിശപ്പ് പഴം" എന്നും വിളിക്കുന്നു.

ഈ പഴം ക്ഷാമ ഭക്ഷണമായി കഴിച്ചു,  ചില പസഫിക് ദ്വീപുകളിൽ, ഒരു പ്രധാന ഭക്ഷണമായി പച്ചയായോ വേവിച്ചോ.

തെക്കുകിഴക്കൻ ഏഷ്യക്കാരും ആദിവാസി ഓസ്‌ട്രേലിയക്കാരും പുതിയ പഴങ്ങൾ ഉപ്പ് ചേർത്തോ കറിയോടൊപ്പം പാകം ചെയ്തോ കഴിക്കുന്നു.

വിത്തുകൾ വറുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്.

തായ് പാചകരീതിയിൽ, ബായ്-യോ എന്നറിയപ്പെടുന്ന ഇതിൻ്റെ ഇലകൾ ഇലക്കറിയായി ഉപയോഗിക്കുന്നു, കൂടാതെ തേങ്ങാപ്പാലിൽ പാകം ചെയ്ത കെയ്ങ് ബായ്-യോയുടെ പ്രധാന ചേരുവയാണിത്.

പച്ച പപ്പായ സാലഡിന്റെ ചില പതിപ്പുകളിൽ ലുക്-യോ പഴം സാലഡ് ചേരുവയായി ചേർക്കുന്നു.

പരമ്പരാഗതമായി ഓസ്ട്രോനേഷ്യൻ ജനത പ്രധാനമായും ചായങ്ങൾ നിർമ്മിക്കുന്നതിനാണ് ഈ പഴം ഉപയോഗിച്ചിരുന്നത്.

 ഓസ്ട്രോനേഷ്യൻ യാത്രക്കാർ ഇത് കനോ സസ്യങ്ങളായി പസഫിക് ദ്വീപുകളിലേക്ക് കൊണ്ടുപോയി.

ബാത്തിക് നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന തവിട്ട്-പർപ്പിൾ നിറത്തിലുള്ള ഒരു ചായം മോറിൻഡ പുറംതൊലി ഉത്പാദിപ്പിക്കുന്നു.

ഹവായിയിൽ, മഞ്ഞകലർന്ന ചായം അതിന്റെ വേരുകളിൽ നിന്ന് വേർതിരിച്ചെടുത്ത് തുണി ചായം പൂശുന്നു.

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ബുല'ബുല ആർട്‌സിലെ യോൾങ്‌ഗു കലാകാരന്മാർ, അവർക്ക് അറിയപ്പെടുന്നതുപോലെ, ഡ്ജുണ്ടത്തിന്റെ വേരുകളും പുറംതൊലിയും ഉപയോഗിച്ച് വൈവിധ്യമാർന്ന പുരാവസ്തുക്കൾ സൃഷ്ടിക്കുന്നു.

എന്നാൽ ഇപ്പോൾ നോനി വ്യവസായികാടിസ്ഥാനത്തിൽ രുചികരമായ പൊടി രൂപത്തിലും ഗുളിക രൂപത്തിലും ജൂസ് രൂപത്തിലും അമേരിക്കൻ വിപണിയിൽ സുലഭമാണ്.

പഴുത്ത നോനി, തൊലിയും വിത്തുകളും ഉപ്പ് കൂട്ടി കഴിക്കാം.

നോനി ജ്യൂസിൽ ഇറിഡോയിഡുകൾ, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, ബയോട്ടിൻ, ഫോളേറ്റ് തുടങ്ങി നിരവധി അവശ്യപോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

പോളിനേഷ്യക്കാർ 2,000 വർഷമായി മലബന്ധം, സന്ധിവാതം, വേദന എന്നിവയ്ക്ക് നോനി ഉപയോഗിക്കാറുണ്ട്.

കൂടാതെ, ഹവായിയിലെ പരമ്പരാഗത പരമ്പരാഗതമായ ലൗ ലാപൗ പ്രകാരം തൊണ്ടവേദന, വ്രണങ്ങൾ, ജലദോഷം, പനി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉത്കണ്ഠ മുതലായ രോഗങ്ങൾക്ക് നോനി ഉപയോഗിച്ചു വരുന്നു.

കൂടാതെ, ഇതിനു ക്യാൻസർ തടയാനും പുകവലി മൂലം ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകളുടെ അളവ് കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്‌ക രോഗങ്ങള്‍, വൃക്കരോഗം, ശ്വാസകോശരോഗങ്ങള്‍, കൊളസ്ട്രോള്‍, തൈറോയിഡ്, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, കരള്‍ രോഗങ്ങള്‍, ക്ഷയം, ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍ എന്നിങ്ങനെ പല രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ നിര്‍മ്മാണത്തിലെ ഒരു പ്രധാന ചേരുവയാണ് മഞ്ഞണാത്തി.


🍅🍇🍈🍉🍊🍋🍌🥑🥒🥝🥭

12 ജൂലൈ 2025

ഞാൻ ചുണ്ടില്ലാക്കണ്ണൻ 🌱

"നിന്റെ കുടുംബക്കാർ ഇനി ചുണ്ടില്ലാതെ കുലച്ചു വളരട്ടെ"

*********

ഓർമ്മയുണ്ടോ എന്നെ ? 


ഞാൻ ചുണ്ടില്ലാക്കണ്ണൻ.

പുതിയ തലമുറയ്ക്ക് അത്ര പരിചയം കാണില്ലെന്നറിയാം. പക്ഷേ പഴയതലമുറക്കാർക്ക് മറക്കാനാവുമോ ഞങ്ങളെ ? അവരുടെ വീട്ടു മുറ്റത്തിന് അരികിൽ, തൊടിയിലെ ഓമനപുത്രിമാരായിരുന്നല്ലോ ഞങ്ങൾ. പഴയ അമ്മച്ചിമാർ സ്വന്തം മക്കളെ നോക്കുന്നപോലെ, സമയാസമയങ്ങളിൽ വെള്ളവും വളവും തന്നു ഞങ്ങളെ പരിപോഷിപ്പിച്ചിരുന്നതായി മുത്തശ്ശിമാർ പറഞ്ഞുകേട്ടിട്ടുണ്ട്.


ചുണ്ടില്ലാൻ, ചുണ്ടില്ലാക്കണ്ണൻ, ചുണ്ടില്ലാപൂവൻ, കൂമ്പില്ലാ കണ്ണൻ, മണിയില്ല കുന്നൻ, തട്ടയില്ലാകുന്നൻ, കുടപ്പനില്ലാക്കുന്നൻ തുടങ്ങി നിരവധി പേരുകളിലാണ് പലസ്ഥലത്തും ഞങ്ങൾ അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ എങ്ങനെയാണു വിളിക്കുന്നതെന്ന് അറിയില്ല. എങ്കിലും ചുണ്ടില്ലാക്കണ്ണൻ അഥവാ കൂമ്പില്ലാകണ്ണൻ എന്നാണ് അധികം ആളുകളും വിളിക്കുന്നത്.


ഒരു കാലത്തു കേരളത്തിലെ മിക്ക പറമ്പുകളിലും ഞങ്ങളുടെ കുടുംബക്കാർ ധരാളമായി ഉണ്ടായിരുന്നു. ചെറുപഴങ്ങളിൽ രുചിയിൽ കേമനാണ് ഞങ്ങളുടെ പഴം എന്നാണ് പൊതുവെ പറയാറ്. മറ്റു വാഴപ്പഴങ്ങളിൽ നിന്ന് വേറിട്ടൊരു രുചിയാണത്രേ ഞങ്ങൾക്ക്. കൊച്ചു കുട്ടികൾക്ക് ഉണക്കി പൊടിച്ചു കുറുക്കുണ്ടാക്കാൻ ബെസ്റ്റാണ് ഞങ്ങളുടെ പഴം എന്ന് അമ്മച്ചിമാർ പറഞ്ഞുകേട്ടിട്ടുണ്ട്. പുട്ടിന്റെയും അവലിന്റെയും കൂടെ കഴിക്കാൻ ഞങ്ങളെ കഴിഞ്ഞേ ഉള്ളു വേറെ പഴം ! കഴിച്ചുനോക്കിയിട്ടുള്ളവർക്ക് അതറിയാം.

(എന്താ വേറിട്ടൊരു അഭിപ്രായം ഉണ്ടോ ആർക്കെങ്കിലും ? ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ കുറിക്കുക. ഞങ്ങൾ ഒന്നറിയട്ടെ ആ പഴം ഏതാണെന്ന്)


മറ്റു വാഴപഴങ്ങളെപ്പോലെയല്ല ഞങ്ങൾ. ചുണ്ടു മുഴുവൻ വിരിഞ്ഞ് കായാകും . അതുകൊണ്ടാണ് ചുണ്ടില്ലാ കണ്ണൻ എന്നപേര് വന്നത്.

ഇതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട് കേട്ടോ ! പണ്ട് ഒരു മഹർഷി ഞങ്ങളുടെ മുത്തച്ഛന്മാരിൽ ഒരാളുടെ ചുവട്ടിൽ തപസിരുന്നുവത്രേ. ആ കാലത്ത് ഞങ്ങൾ 12 വർഷത്തിൽ ഒരിക്കലെ കുലച്ചിരുന്നുള്ളൂ എന്നാണു ഐതീഹ്യം! അങ്ങനെ മഹർഷി തപസിരുന്നു വർഷങ്ങൾ പോയതറിഞ്ഞില്ല. 12 വർഷമായപ്പോൾ മഹർഷി തപസിരുന്ന വാഴ കുലച്ചു. വാഴചുണ്ടിലെ തേനിന്റെ രുചി നുണയുവാൻ പകലും രാത്രിയും പക്ഷികളും മറ്റും വരാൻ തുടങ്ങി. ഇവയുടെ ശല്യത്തിൽ മഹർഷിയുടെ തപസിന് ഇളക്കം വന്നു. കോപംപൂണ്ട മഹർഷി ഞങ്ങളെ ഇങ്ങനെ ശപിച്ചു.

"നിന്റെ കുടുംബക്കാർ ഇന്നു മുതൽ ചുണ്ടില്ലാതെ കുലച്ചു വളരട്ടെ"

അന്നു മുതലാണത്രേ ഞങ്ങൾക്കു ചുണ്ടില്ലാതെ വന്നത്. സംഗതി കഥയാണെങ്കിലും കേൾക്കാൻ രസമില്ലേ ? (മനുഷ്യർ കഥകൾ മെനയുന്നതിൽ മിടുക്കരാണല്ലോ !) 


കുലവന്നു രണ്ടു മാസം കഴിയുമ്പോൾ അറ്റത്തുള്ള രണ്ടുമൂന്നു പടലകൾ ചേർത്ത് മുറിച്ചെടുത്താൽ കറിവെക്കാൻ ഒന്നാന്തരം.


അറ്റത്തെകായ്കൾ തീരെ വലുപ്പം കുറഞ്ഞും ഉള്ള് കുറവായുമാണ് കാണുക. ഇതെടുത്തു കറിക്കുപയോഗിക്കാം.


 കുലയിലുളള ബാക്കി കായ്കൾക്കു നല്ല വലുപ്പം ഉണ്ടാകാനും അറ്റം മുറിക്കണം.


കുട്ടികൾക്ക് കുറുക്കി ക്കൊടുക്കാൻ ഏറ്റവും നല്ല വാഴ കായാണിത്.


 തൊണ്ടുകളഞ്ഞു ചെറുതായരിഞ്ഞു വെയിലത്തുണക്കി സൂക്ഷിച്ചു ആവശ്യനുസരണം പൊടിച്ചു കുട്ടികൾക്ക് കൊടുക്കാം.


ചിപ്സ് ഉണ്ടാക്കാനും കേമൻ. പഴുത്താൽ കുലയിൽ നിന്നും അടർന്നു വീഴും എന്ന ഒരു   കുറ്റമേ ഞങ്ങൾക്ക് ഉള്ളൂ.


കായയുടെ തുമ്പ് അല്പം നീളം കൂടിയതാണ്. പഴുത്താൽ കായ്കൾക്ക് നല്ല മഞ്ഞ നിറം. തൊലിക്കു ഘനം ഉണ്ടെങ്കിലും മൃദുവാണ്. പൊളിക്കാനും എളുപ്പമാണ്.

പക്ഷെ കടക്കാർക്ക് ഞങ്ങളോട് അല്പം നീരസമുണ്ട്. പഴുത്താൽ വേഗം അടർന്നുവീഴുമെന്നതാണ് ഞങ്ങളുടെ ഒരു ന്യുനതയായി അവർ കാണുന്നത്. അതുകൊണ്ട് മുൻപൊക്കെ ഞങ്ങളെ അത്ര പരിഗണിച്ചിരുന്നില്ല അവർ. പക്ഷെ ഇപ്പോൾ കാലം മാറി, കഥയും മാറി. എണ്ണത്തിൽ കുറവുള്ളതുകൊണ്ടാവും വിലയിൽ മുൻപന്തിയിൽ തന്നെ ഞങ്ങളും.


ഇപ്പോൾ വംശനാശം വന്നുകൊണ്ടിരിക്കയാണ് ഞങ്ങളുടെ കുടുംബം. പരിപാലിച്ചു നിലനിർത്തിയാൽ നിങ്ങൾക്ക് കൊള്ളാം. ഒരു കന്ന് നട്ടാൽ ചുവട്ടിൽ ഒരുപാട് കുഞ്ഞുങ്ങൾ ഞങ്ങൾക്ക് ഉണ്ടാവില്ല എന്നതാണ് ഞങ്ങളുടെ വർഗ്ഗത്തിന്റെ ഒരു കുഴപ്പം. എങ്കിലും വലിയ കേടൊന്നുമില്ലാതെ വളർന്നു വരും. നാക്കടപ്പു രോഗം താരതമ്യേന കുറവാണ്. ഉടനെ തന്നെ എവിടെനിന്നെങ്കിലും ഒരു കന്നുവാങ്ങി നട്ട് ഞങ്ങളുടെ വംശം നിലനിർത്തൂ. ഞങ്ങൾ മലയാളമണ്ണിന്റെ സ്വന്തം വാഴകളാണെന്നത് മറക്കാതിരിക്കുക.


എന്ന് നിങ്ങളുടെ സ്വന്തം ചുണ്ടില്ലാകണ്ണൻ.

 ഒപ്പ്.


(Courtesy: Ignatious O M)



04 ജൂലൈ 2025

ചക്കയ്ക്ക് ചുക്ക്...🍈 മാങ്ങയ്ക്ക് തേങ്ങ...🥭

 ചക്കയ്ക്ക് ചുക്ക്...🍈 മാങ്ങയ്ക്ക് തേങ്ങ...🥭
==================

ഇന്ന് ചക്ക ദിനം (ജൂലൈ 4)

വിശക്കുന്ന വയറുകൾക്ക് പശ്ചിമ ഘട്ടമലനിരകളുടെ വരദാനം, പഞ്ഞകാലങ്ങളിൽ  ദരിദ്രനാരായണന്മാരെ ഊട്ടിയ  സ്വർഗ്ഗീയ വരം, ഇന്ന് കേരളത്തിന്റെ ഔദ്യോഗിക ഫലം.


'ഏത് ധൂസര സങ്കല്പത്തിൽ വളർന്നാലും,

ഏത് യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും '

പഴുത്ത വരിക്കച്ചക്കയുടെ മണവും ചക്കയെരിശ്ശേരിയുടെ ഗുണവും മലയാളി മറക്കില്ല.


ചക്ക ഇന്ന് പഴയ ചക്കയല്ല.ഇന്ന് കേരളത്തിൽ പ്ലാന്തോട്ടങ്ങൾ പിറവിയെടുത്തിരിക്കുന്നു. സൂപ്പർ മാർക്കറ്റിൽ ചക്കച്ചുളകൾ സുന്ദരിമാരായി ആസ്വാദകരെ കാത്തിരിക്കുന്നു. 


ഇനി തണ്ണിമത്തനെപ്പോലെ ആളുകൾക്ക് ഒരു സഞ്ചിയിലിട്ട് വീട്ടിൽ കൊണ്ടുപോകാൻ പാകത്തിൽ 2-3 കിലോ മാത്രമുള്ള കുഞ്ഞിച്ചക്കകൾ സമൃദ്ധമായി വിപണിയിൽ എത്തണം. അതിന് ഇനിയും കാക്കണം.


 നമ്മുടെ പഴയ തറവാടുകളിൽ ഒരു പക്ഷേ ആരുടേയും ശ്രദ്ധയിൽ പ്പെടാതെ കിടിലം പ്ലാവിനങ്ങൾ നിൽക്കുന്നുണ്ടാകാം. കർണാടകയിലെ ഹിരെഹള്ളിയിലെ പരമേശ്വരയ്ക്ക് കോടികൾ നേടിക്കൊടുത്ത ശങ്കരയും സിദ്ദുവിനെപ്പോലെയും വെന്നിക്കൊടി പാറിയ്ക്കാൻ കഴിവുള്ളവർ. കേരള കാർഷിക സർവകലാശാല സിന്ദൂരവരിയ്ക്ക കണ്ടെത്തിയത് പോലെ... ഒരു പ്ലാവ് മതി ചിലപ്പോൾ ഒരാളുടെ ജീവിതം മാറ്റിമറിയ്ക്കാൻ....


പണ്ടുകാലത്ത് ചക്ക മുറിച്ചാൽ എന്തെങ്കിലും ബാക്കിയുണ്ടോ? 

സീറോ വേസ്റ്റ്... 

എന്റെ കുട്ടിക്കാലത്ത് അമ്മയുടെ വീട്ടിൽ ഞങ്ങൾ കുട്ടികളടക്കം പത്ത് പന്ത്രണ്ട് പേരുണ്ട്. 

ഒരു ഫുൾ ചക്ക കുത്തിച്ചാരി നിർത്തി പ്രൈമറി പ്രോസസ്സിംഗ്.

 കരിമടലും ചകിണിയും ചക്കക്കുരുവിന്റെ പുറത്തുള്ള പോളയും പശുവിനും ചുളയും പൂഞ്ഞും ചക്കക്കുരുവും നമുക്കും എന്നതായിരുന്നു നിയമം. 

ചോറിനൊപ്പം ചക്കയും. കഞ്ഞിയ്ക്കൊപ്പം ചക്കയെരിശ്ശേരിയും. അല്ലെങ്കിൽ ചക്കക്കുരു-മാങ്ങാ ക്കറി. പിറ്റേ ദിവസം മസാല ചേർത്ത് ഇറച്ചിയെ വെല്ലുന്ന ചക്കപ്പൂഞ്ഞു തോരൻ. പിന്നെ ചക്കക്കുരു ചുട്ടതും മെഴുക്കുപുരട്ടിയും.


 ഇന്നത്തെ പോലെ മറ്റ് മൂല്യവർദ്ധൻ ഇനങ്ങളൊന്നും അന്നില്ല. വല്ലപ്പോഴും ചക്കവരട്ടി. പിന്നെ ചില പ്രത്യേകയിനങ്ങൾമാത്രം വറുക്കും. ചക്കയുടെ കാര്യത്തിൽ 

"വയ്ക്കാൻ ബേറേ.. വറക്കാൻ ബേറെ"

എന്നാണല്ലോ ചെറുശ്ശേരി പറഞ്ഞത്. കാർഷിക സർവ്വകലാശാല വറക്കാൻ വേണ്ടി മാത്രം അനുയോജ്യമായ ഇനം പുറത്തിറക്കുന്നതും കാത്തിരിക്കുകയാണ് ഞാൻ. നല്ല നാടൻ വെളിച്ചെണ്ണയിൽ വറുത്ത് കോരി ചെറു ചൂടോടെ സാപ്പിടാൻ കിട്ടുന്ന ചിപ്സിന്റെ സ്വാദ്...ഹോ...


 ചക്കയ്ക്ക് കീടങ്ങളിൽ നിന്നും രക്ഷയ്ക്കായി പ്രകൃതി നൽകിയ ചക്കയരക്ക് വരെ ഒരു കാലത്ത്  വീട്ടിലെ അലുമിനിയം പാത്രങ്ങളുടെ ദ്വാരങ്ങൾ അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. 

ചക്കമുള്ള്  വൃത്തിയാക്കി ഉണക്കിയത് നല്ല ദാഹശമനിയാണ്.


 ഇടിച്ചക്ക മുതൽ പഴുത്ത തേൻവരിക്ക വരെ...ഇത്രമേൽ മനുഷ്യനെ ഊട്ടിയ മറ്റൊരു ജൈവ ഫലം ഉണ്ടോ മരണാ?...


 ആരാണ് പ്ലാവിൽ കീടനാശിനികൾ അടിക്കാറുള്ളത്? 

ആരൂല്യ..ചക്ക is organic by default. 


അധികമായാൽ ചക്കയും വിഷം, മാങ്ങയും വിഷം. പേടിക്കേണ്ട... മ്മടെ കയ്യിൽ മരുന്നുണ്ട്. 

"ചക്കയ്ക്ക് ചുക്ക്, മാങ്ങയ്ക്കു തേങ്ങ"

 ഈ ലോകത്ത് ഏത് പൂട്ടിനുള്ള താക്കോലും പ്രകൃതിയിൽ തന്നെ ഉണ്ടാകും.കണ്ടെത്തിയാൽ മതി.


'ചക്ക' എന്നാൽ വെറും 'ഒരു പഴ' മല്ല. ഒരു നൂറു പഴങ്ങളാണ്.Botanically അത് Aggregate fruit എന്ന് പറയും. ഓരോ ചക്കച്ചുളയും ഓരോ  പൂവാണ്. അത് ഞെങ്ങിഞെരുങ്ങി ഇരിയ്ക്കുന്നു എന്ന് മാത്രം. അവയിൽ ശരിയാംവണ്ണം പരാഗണം നടന്നില്ലെങ്കിൽ ചക്കയിൽ ചുളകളുടെ എണ്ണം  കുറയും, ചകിണി കൂടും. (ചക്കയിലെ നീണ്ട ആൺപൂക്കൾ  സംയോഗസഹായം നൽകി തനിയെ കൊഴിഞ്ഞു പോകും) പരാഗണം ശരിയായി നടന്നില്ലെങ്കിൽ ചക്കയ്ക്ക് നല്ല അഴകളവുകൾ ഉണ്ടാകില്ല. മണ്ണിൽ ബോറോണിന്റെ കുറവ് കൊണ്ടും ചക്കയുടെ ഭംഗി കുറയാം.


 മൾബെറിപ്പഴത്തിന്റെ കുടുംബക്കാരൻ ആണ് ചക്കയും. Moraceae തറവാട്. വിശ്വസിക്കാൻ പ്രയാസം, ഇല്ലേ?


വൃശ്ചിക മാസത്തിൽ പ്ലാവിൽ കള (പൂവ് ) വീഴും. ചിലയിടങ്ങളിൽ പോളയിടുക എന്നും പറയും.പ്ലാവ് പൂത്തു എന്നാരും പറയാറില്ല്യ.. ഇനി അങ്ങനെ പറഞ്ഞാൽ 'കിളി പോയ' ടീമാണോ എന്ന് ആരും പറഞ്ഞവനെയൊന്ന് നോക്കും. 


പണ്ട്  നമ്മുടെ വീടുകളിലെ ഡിസ്പോസബിൾ സ്പൂൺ ആയിരുന്നു, പ്ലാവില കോട്ടിയത്. അതുപയോഗിച്ച് കഞ്ഞി കുടിയ്ക്കുമ്പോൾ ചൂട് കഞ്ഞിക്കൊപ്പം കുറെ ഹരിതകവും ഫ്ലേവനോയിഡ്കളും  കഴിക്കുന്നവർക്ക് കിട്ടും. അപ്പോൾ വായു കോപം ഉണ്ടാകുമായിരുന്നില്ല. ഇളം പ്ലാവില കൊണ്ട് നല്ല തോരനും ഉണ്ടാക്കാമെന്ന് പറയുന്നു രമണാ... നോം ഉണ്ടാക്കി നോക്കീട്ടില്യ...


പ്രമേഹികൾക്ക് പച്ചച്ചക്ക കഴിഞ്ഞേ,  വേറെ എന്തുംള്ളൂ..


ഇത് കഴിച്ചാൽ ഇൻസുലിൻ ഉൽപ്പാദനം മെച്ചപ്പെടുമെന്ന് ഗവേഷക മൊഴികൾ. കേട്ട പാതി കേൾക്കാത്ത പാതി,ചക്ക സൂപ്പർ താരമായി.Jackfruit 365 ആയി, Artocarpus ആയി, start up ആയി.  ലോകത്തെ പ്രമേഹ തലസ്ഥാനക്കാരാണെ ന്നാണല്ലോ പറയുന്നത് നുമ്മ മല്ലൂസ്...


നല്ല 'ചക്ക തിന്നുന്തോറും പ്ലാവ് വയ്ക്കാൻ തോന്നും'. നല്ല പ്ലാവിൻ തടിയുടെ കാതൽ (Heart wood ) ആണ് മുൻ തലമുറയെ ഏറെ കാതലിച്ചിരുന്നത്.


'കിഴക്കിന്റെ ഓക്ക്' (Oak of the East ) എന്നും പ്ലാവിൻ തടി അറിയപ്പെടുന്നു. സായിപ്പിന്റെ ഫർണിച്ചർ ഒക്കെ ഓക്ക് മരം കൊണ്ടാണല്ലോ.  ഓക്കെന്മാർ😂.


പ്ലാവ് നല്ല തണൽ വൃക്ഷം. കുരുമുളക് പടർത്താം. 


ആടിന് ഏറെ പ്രിയമുള്ള തോൽ പ്ലാവിലയാണ്. പഴുത്ത ഇലകൾ പോലും പെറുക്കി ഒരു കമ്പിയിൽ കോർത്ത് 

കൊടുത്താൽ ആടിന് അത് ഷവർമ്മ...

ചക്കപ്പൂഞ്ഞു നല്ല ഷവായ്...


വനവാസകാലത്ത് പാണ്ഡവർ ജീവൻ നിലനിർത്തിയത് ചക്ക കഴിച്ചെന്ന് കുഞ്ചൻ നമ്പ്യാർ.

 ഭീമനൊക്കെ ചില്ലറയല്ലല്ലോ തീറ്റ. 

"ചക്ക, ചോറും, കാളൻ കറിയും, ചക്ക ചകിണിയു-

മല്ലാതിക്കുഞ്ഞുങ്ങൾക്കേതുസുഖഭോജനമിക്കാലങ്ങളി, ലിതല്ലാതെ (ഹിഡിംബ വധം)

എന്നാണ് കുഞ്ചൻ സർ 🙏 പാടിയത്.. 


ഇന്നലെയല്ലേ യെവൻ നമ്മുടെ ഔദ്യോഗിക ഫലം ആയത്. പക്ഷെ എന്നേ ഇയാൾ തമിഴന്റെ ഔദ്യോഗിക ഫലമാണെന്ന് തെരിയുമാ?

ബംഗ്ലാദേശിന്റെ ദേശീയ ഫലവും മറ്റാരുമല്ല.


"കായേം ചേനേം മുമ്മാസം..

ചക്കേം മാങ്ങേം മുമ്മാസം..

താളും തകരേം മുമ്മാസ്സം..

അങ്ങനേം ഇങ്ങനേം മുമ്മാസ്സം"

 ഇതായിരുന്നു ഒരു കാലത്ത് മലയാളിയുടെ  മൃത്യുഞ്ജയ മന്ത്രം....


"പ്ലാവ് നിറയെ ചക്ക,

വീട് നിറയെ കുട്ടികൾ"

ചക്ക കഴിച്ചാൽ സന്താനോൽപ്പാദന ശേഷി  കൂടുമെന്നും ചിലർ.  എന്തേ ഇത് ജ്ജ് നേരത്തെ പറഞ്ഞില്ല്യ എന്ന് മറ്റ് ചിലർ..എങ്കിൽ ഒരു കൈ നോക്കാമായിരുന്നു പോലും ന്ന്... 🤣


 പ്ലാവൊക്കെ  എങ്ങനെ കൃഷി ചെയ്യണം, ചക്കയൊക്കെ എങ്ങനെ തിന്നണം എന്നൊക്കെ വിയറ്റ്നാമിനെയൊക്കെ കണ്ടു പഠിക്കണം. വിയറ്റ്നാമിൽ ചക്ക 'Tree Mutton 'എന്നർഥമുള്ള Gaach Patha ആണ്.


"ചക്കതിന്ന ചൊരുക്ക് തീർക്കാൻ ചക്കക്കുരു"

എന്നാണല്ലോ ശ്ലോകൻ.

 ചക്കക്കുരു ചുട്ടതും മെഴുക്കു പുരട്ടിയതും മല്ലുവിന് മഴക്കാലത്ത് ഊർജ്ജദായകമായ സ്നാക്സ് ആയിരുന്നു ഒരു കാലത്ത്. അക്കാലങ്ങളിൽ കിടപ്പു മുറികളിൽ ചിലപ്പോൾ വസന്തത്തിന്റെ ഇടിമുഴക്കവും ഉണ്ടായിരുന്നുവെന്ന് വിക്കി ലീക്സ്.


  മുറിവ് പറ്റാത്ത ചക്കക്കുരു മൺ കുടത്തിലിട്ട് പഞ്ഞക്കർക്കിടകത്തിലേക്ക്  കരുതി വയ്ക്കും. ഇന്നിപ്പോ ദിതൊക്കെ ആർക്ക് വേണം. ഞങ്ങൾക്ക് കുർകുറെയും ലേയ്സും ണ്ട്...


ചക്കക്കുരുവരച്ച് പാലിൽ ചേർത്ത് മുഖത്ത് പുട്ടിയിട്ടാൽ സൗന്ദര്യം വർധിക്കുമെന്നറിയാമോ ഉത്തമാ? ലാക്‌മേയുടെയും ലോറിയലിന്റെയും ലാബിന്റെ ബാക്കിൽ ചക്കക്കുരു തൊലി ഒരുപാട് കിടപ്പുണ്ട് എന്നാണ് മോസാദ് പറയുന്നത്.


ഇങ്ങനെയൊക്കെ നോക്കിയാൽ എന്റെ ചക്കേ..

നീ തങ്കപ്പനല്ല,

പൊന്നപ്പനാ.... 

ഗോൾഡപ്പൻ..


വർഷം രണ്ടായിരം കോടിയുടെ ചക്ക പാഴാക്കുന്ന 'സാക്ഷര വിഡ്ഢി' യാണ് മലയാളിയെന്ന് ഞാൻ പറയില്ല. ഒരു വർഷം 50000 ടൺ പച്ചചക്ക വാളയാർ ചുരം കടന്നു പോകുന്നുവെന്നും ഞാൻ പറയില്ല. അതും പൂർണമായും ജൈവ രീതിയിൽ ഉൽപ്പാദിപ്പച്ചത്.

പകരം വിഷത്തിൽ അഞ്ചാറാടിയ പഴങ്ങളും പച്ചക്കറികളും ചുരം കടന്ന് വരുന്നു.തീന്മേശകളിൽ നിരക്കുന്നു.  ബുദ്ധിമാൻ ആണത്രേ. ബുദ്ധിവുമൺ..


ചക്ക ഒന്നിന് മലയാളിക്ക് കിട്ടുന്നത് പത്തോ പതിനഞ്ചോ രൂപ മാത്രം. ജ്ജ് ബെണോങ്കിൽ ബെറുതെ ഇട്ടോണ്ട് പോ മോയന്തേ.. എന്ന് പറയുന്നവരും ഇല്ലാധില്ലാധില്ല.


വളരെയധികം ഇന വൈവിധ്യമുള്ള വിളയാണ് ചക്ക. 

വരിക്ക തന്നെ എത്ര തരം. കൂഴയിലുമുണ്ട് ഇനസമൃദ്ധി. 


വലിപ്പത്തിലും ചുളയുടെ നിറത്തിലും, കട്ടിയിലും മണത്തിലും ഒക്കെ ഉള്ള വൈജാത്യങ്ങൾ.


 തീരെ ചെറിയ രുദ്രാക്ഷ വരിക്ക, തേൻ വരിക്ക, മുട്ടം വരിക്ക, സിലോൺ വരിക്ക, ചെമ്പരത്തി വരിക്ക, സിന്ദൂരവരിയ്ക്ക, പാലൂർ, പാത്തമുട്ടം വരിക്ക, പേച്ചിപ്പാറ അങ്ങനെ നാടൻമാരും വിയറ്റ്നാം സൂപ്പർ ഏര്ളി, ഡാങ് സൂര്യ, അരക്കില്ലാത്ത ഗം ലെസ്സ്, സിദ്ദു, ശങ്കര, തായ്‌ലൻഡ് റെഡ്, J33, എവിയാർക് എന്നിങ്ങനെ രുചി രാജാക്കന്മാരുമൊക്കെയായി ജഗപൊഗയാണ് ഇപ്പോൾ.


ചക്ക മാത്രമല്ല തടിയിലും കൂടി ആണ് കണ്ണ് എങ്കിൽ ചക്കക്കുരു  കിളിപ്പിച്ചു തന്നെ നടണം.

 

നടീൽ വസ്തുവുണ്ടാക്കാൻ മാതൃസസ്യം തെരെഞ്ഞെടുക്കുമ്പോൾ "ആദി, പാതി, ഞാലി, പീറ്റ" എന്നാണല്ലോ പഴമൊഴി. 


പ്ലാവിൽ വർഷത്തിലെ ആദ്യചക്കയിൽ നിന്നും, തെങ്ങിൽ മധ്യമൂപ്പുള്ള അമ്മത്തെങ്ങിൽ നിന്നും, വെറ്റിലക്കൊടിയിലെ ഞാലി വള്ളികളും, കവുങ്ങിൽ ഏറെ പ്രായം ചെന്ന മരത്തിൽ നിന്നും വേണം വിത്ത് ശേഖരിക്കാൻ എന്നാണ് banana talk (പഴ മൊഴി)🤣


ഇനി  ചക്കക്കുരു കുഴിച്ചിടുന്ന ആൾ അത് എങ്ങനെ ചെയ്യണം എന്നും ചക്ക ശാസ്ത്രത്തിൽ പറയുന്നുണ്ട്. 

"എണ്ണ തേച്ച്

കുളിച്ച്,

വയറ് നിറച്ചുണ്ട്,

മുറുക്കി ചോപ്പിച്ച്,

കൊമ്പത്തെ ചക്കയുടെ  കടയ്ക്കലെ കുരുവെടുത്ത് നടണം" എന്ന്. 

മധുരം...

ദീപ്തം..

ഭാവനാത്മകം ആഹാ......


ഇടുക്കി, വയനാട് പോലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ വർഷത്തിൽ ഏതാണ്ട് ഒൻപതു മാസത്തോളം ചക്ക ലഭ്യമാകും. സമതലങ്ങളിൽ ജനുവരി മുതൽ ജൂലൈ വരെ ഒക്കെ കിട്ടും. പക്ഷെ മഴ തുടങ്ങിയാൽ ചക്കയുടെ രുചിയും മധുരവും കുറയും. മഴയ്ക്ക് മുൻപേ ചക്ക പാകമായാൽ രക്ഷപ്പെട്ടു. അപ്പോൾ മഴയ്ക്ക് മുൻപേ വിളവെടുക്കുന്ന ഇനങ്ങളും കൃഷി രീതിയും ശാസ്ത്രജ്ഞ്ഞർ കണ്ടെത്തണം, അവ കർഷകരെ പരിചയപ്പെടുത്തണം.


ഇനി അവസാന ചക്ക വിളവെടുക്കുമ്പോൾ, 

"കള്ളർക്കായിരം,

വെള്ളർക്കായിരം,

ഒടയോർക്ക്  പന്തീരായിരം"

 എന്ന് പ്രാർത്ഥിക്കണമത്രേ.. കുറച്ച് ചക്ക പാവങ്ങളും കൊണ്ട് പൊയ്ക്കോട്ടീന്ന്.. 


എത്ര മനോഹരമായ പ്രാർത്ഥന. ലോകാ സമസ്താ സുഖിനോ ഭവന്തു പോലെ... വിശ്വം ഭവത്യേക നീഡം പോലെ... ശാന്തി... ശാന്തി...


ഇനി പ്ലാവിന്റെ കൃഷി രീതികളിലേക്ക് വരാം


പ്ലാവ് ഒരു ട്രോപ്പിക്കൽ എവർഗ്രീൻ വൃക്ഷമാണ്.ആയതിനാൽത്തന്നെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്‌, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, കംബോഡിയ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നു. 


 നല്ല വെയിലും നല്ല മഴയുമുണ്ടോ... ശറപറാ ചക്ക പിടിക്കും. ജൈവകൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ വിളയും മറ്റൊന്നല്ല.


തുറസ്സായ, സമൃദ്ധമായ സൂര്യ പ്രകാശം കിട്ടുന്ന സ്ഥലം തന്നെ വേണം തെരെഞ്ഞെടുക്കാൻ. അത് ഉറപ്പ് വരുത്താതെ,  സമയത്ത് ചക്ക പിടിച്ചില്ലെങ്കിൽ വാങ്ങിയ തൈകളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 


പുതിയ ഇനങ്ങൾ(വിദേശ)ആണ് നടുന്നത് എങ്കിൽ 6mx6m

 അകലത്തിൽ (ഏകദേശം ഒരു സെന്റിൽ ഒരു പ്ലാവ്) നടണം. മൂന്നടി നീളം, വീതി, ആഴമുള്ള കുഴികൾ എടുത്ത്, മേൽമണ്ണുംചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചകിരിചോറ് കമ്പോസ്റ്റ് എന്നിവയും ചേർത്ത് തിരികെ കുഴികളിൽ നിക്ഷേപിച്ച്,  കുഴി മൂടി, അതിൽ ഒരു പിള്ളക്കുഴി എടുത്തു തന്നെ വേണം തൈകൾ നടാൻ. 


Well Begun... Half Done.

നന്നായി തുടങ്ങിയാൽ പകുതി വിജയിച്ചു. ഇനി മറ്റൊരു രീതിയിൽ പറഞ്ഞാൽ മോശമായി തുടങ്ങിയാൽ പകുതി തോറ്റു എന്നർത്ഥം.


വെള്ളം കെട്ടി നിൽക്കരുത് ചെടിച്ചുവട്ടിൽ. 


മഴക്കാലം കഴിഞ്ഞാൽ തടം വിസ്താരത്തിൽ തുറന്ന് നല്ല വണ്ണം കരിയിലകൾ കൊണ്ട് പുതയിടണം.


 വേനലിൽ മിതമായി നനയ്ക്കണം . 


വിയറ്റ്നാം ഏർളി പോലെ ഉള്ള ഇനങ്ങൾ ഒന്നര കൊല്ലം കൊണ്ട് തന്നെ കായ്ച്ചു തുടങ്ങും.


 സിലോൺ വരിക്കയും നേരത്തെ കായ്ക്കുന്ന ഇനമാണ്. 


എങ്കിലും ചെടിയുടെ ആരോഗ്യം പ്രമാണിച്ച്, മൂന്നു കൊല്ലത്തിനു ശേഷം അവയെ കായ്ക്കാൻ വിടുന്നതാണ് ഉത്തമം. അല്ലെങ്കിൽ ചെടിയുടെ ശേഷിയനുസരിച്ച് ചക്കകളുടെ എണ്ണം കുറയ്ക്കണം.ഒരു ഞെട്ടിൽ (തുടുപ്പിൽ) ഒരു ചക്ക മാത്രം നിർത്തി ബാക്കിയുള്ളവ ഇടിച്ചക്കയായി വിളവെടുക്കണം.


വലിയ കീട - രോഗങ്ങളൊന്നും പ്ലാവിന് പണ്ടില്ല. പക്ഷേ കൃഷി വ്യാപകമായതോതോടെ പുതിയ അവരാതങ്ങൾ സോറി അവതാരങ്ങൾ വന്ന് തുടങ്ങിയിട്ടുണ്ട്. തണ്ട് തുരക്കുന്ന വണ്ടുകളെ പ്രത്യേകം ശ്രദ്ധിക്കണം. കായ്കൾക്ക് ഫംഗസ്  മൂലമുള്ള അഴുകലും കണ്ടു തുടങ്ങിയിട്ടുണ്ട്. വാട്ടരോഗവും.


7-15 കൊല്ലം പ്രായമുള്ള പ്ലാവുകൾ 50 ചക്കയോളം തരും, കൃത്യമായ പരിചരണം ഉണ്ടെങ്കിൽ.


 ശിഖരങ്ങൾ മുറിച്ചു നിർത്തുന്നത് പ്ലാവിൽ വ്യാപകമല്ല. എങ്കിലും തടികളിൽ സൂര്യപ്രകാശം നന്നായി പതിയത്തക്ക രീതിയിൽ ശിഖരങ്ങൾ ക്രമീകരിക്കുന്നത് കൂടുതൽ വിളവ് കിട്ടാൻ സഹായകം. 


നട്ട് ഓരോകൊല്ലവും വർഷത്തിൽ 75 ഗ്രാം വീതം നൈട്രജൻ, 60ഗ്രാം ഫോസ്ഫറസ്, 50ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണകളായി വളം കൊടുക്കാം.


 അങ്ങനെ 8 കൊല്ലം കഴിഞ്ഞാൽ 600ഗ്രാം നൈട്രജൻ, 480ഗ്രാം ഫോസ്ഫറസ്, 400ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ തുടർന്നങ്ങോട്ട് എല്ലാക്കൊല്ലവും വളം നൽകാം. കായ്കൾ വെടിച്ചു കീറുന്നുവെങ്കിൽ (Fruit cracking) വർഷത്തിൽ ഒരിക്കൽ 50-100ഗ്രാം ബോറാക്സും നൽകാം. ഒപ്പം 50 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും അതിന്റെ തന്നെ കരിയിലകളും പുതയായി നൽകാം. 


വാൽകഷ്ണം: ഇനിയും നല്ലൊരു പ്ലാവ് വച്ച് പിടിപ്പിക്കാത്തവർ ഉണ്ടെങ്കിൽ ബ്ലീസ്..

ഇപ്പോൾ തന്നെ ഒരെണ്ണം വയ്ക്കുക. ദാ തിരുവാതിര ഞാറ്റുവേല തീരാൻ പോകുന്നു.


..ന്നാൽ അങ്ങട്... 


(കടപ്പാട്)

✍️ പ്രമോദ് മാധവൻ

28 ജൂൺ 2025

തിരുവാതിര ഞാറ്റുവേല 🌾🌵

 തിരുവാതിര ഞാറ്റുവേല


2025-ലെ തിരുവാതിര ഞാറ്റുവേല ജൂൺ 22 ഞായർ രാവിലെ 6.21 ന്  ആരംഭിച്ചിരിക്കുകയാണ്. സൂര്യൻ്റെ പ്രദക്ഷിണത്തെ ആധാരമാക്കി, ഒരു വർഷത്തെ പതിമൂന്നര ദിവസം വീതമുള്ള 27 ഞാറ്റുവേലകളായി തിരിച്ചുകൊണ്ടാണ് ഞാറ്റുവേല കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലണ്ടർ ഫോർമാറ്റിലേക്ക് വരുമ്പോൾ 14 ദിവസമായി കണക്കാക്കപ്പെടുന്നു. ഞാറ്റുവേലകളിൽ  തിരുവാതിര ഞാറ്റുവേല ഏകദേശം 15 ദിവസത്തോളം നീണ്ടുനിൽക്കുന്നു.2025 ജൂലൈ 6 ഞായറായാഴ്ച വൈകിട്ട് 5.50  ന്  തിരുവാതിര ഞാറ്റുവേല പടിയിറങ്ങും.


    അശ്വതി മുതൽ രേവതിവരെയുള്ള  27 നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്. മേടം 1 വിഷു മുതൽ ആണ് ഞാറ്റുവേലകൾ ആരംഭിക്കുന്നത്. സൂര്യൻ്റെ പ്രദക്ഷിണത്തെ ആധാരമാക്കിയുള്ള സൗര കലണ്ടർ, അല്ലെങ്കിൽ സോളാർ കലണ്ടർ അല്ലെങ്കിൽ കാർഷിക കലണ്ടറാണ് ഞാറ്റുവേല കലണ്ടർ. സൂര്യന് അഭിമുഖമായി ഏത് നക്ഷത്രമാണ് വരുന്നത് ആ നക്ഷത്രത്തിൻ്റെ പേരിലാണ് ആ ഞാറ്റുവേല അറിയപ്പെടുന്നത്. ഞാറ്റുവേലകൾ പലതുണ്ടെങ്കിലും, കേരളത്തിലെ കാർഷിക മേഖലയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തിരുവാതിര ഞാറ്റുവേല. തിരുവാതിര ഞാറ്റുവേല മിഥുന മാസത്തിലാണ് വരുന്നത് . കേരളത്തിൽ മഴയും വെയ്ലും തുല്യമായി ലഭിക്കുന്ന മാസമാണ് മിഥുനം. ആയതിനാൽ മിഥുനമാസത്തിലെ തിരുവാതിര ഞാറ്റുവേല മഴയ്ക്ക് ജന്മം തരുന്ന ഞാറ്റുവേലയായി കരുതപ്പെടുന്നു.


      തിരുവാതിര ഞാറ്റുവേലയുടെ  സമയത്താണ് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഏറ്റവും സജീവമാകുന്നത്. "തിരുവാതിരയിൽ തിരിമുറിയാതെ മഴ" എന്നൊരു ചൊല്ലുണ്ട്, അതായത് ഈ ഞാറ്റുവേലയിൽ ഇടതടവില്ലാതെ മഴ ലഭിക്കുമെന്നാണ് പഴമക്കാരുടെ വിശ്വാസം. തിരുവാതിത ഞാറ്റുവേലക്കാലത്ത് 101 മഴയും 101 വെയിലും ലഭിക്കുമെന്നാണ് കാർഷിക സങ്കൽപ്പം. 


       വെയിലും മഴയും ഒരുമിച്ചു വന്നാൽ കുഞ്ഞിക്കുറുക്കൻ്റെ കല്യാണം എന്ന് നമ്മൾ കുട്ടിക്കാലത്ത് പാടിയ പാട്ട് മനസിൽ ഓർമ്മ വരുകയാണ്. ഈ പാട്ടും പാടി തിരിമുറിയാതെ പെയ്യുന്ന മഴ നനയുന്ന നമ്മുടെ കുട്ടിക്കാലം ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണ്. ഈ മഴയും ഒപ്പം ലഭിക്കുന്ന വെയിലും കാർഷിക വിളകൾക്ക്, പ്രത്യേകിച്ച് ഫലവൃക്ഷത്തൈകൾക്കും കുരുമുളകിനും വളരെ അനുയോജ്യമാണ്. ഈ സമയത്ത് നടുന്നതെല്ലാം നന്നായി വളരുമെന്ന് കർഷകർ വിശ്വസിക്കുന്നു. കുരുമുളക് തിരിയിടുന്ന സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഒടിച്ചു കുത്തി മുളപ്പിക്കുന്ന ( തണ്ടു മുറിച്ചുനടുന്ന) ഏതൊരു വിളയും നടാൻ അനുയോജ്യമായ സമയമാണിത്. തിരുവാതിര ഞാറ്റുവേലകാലത്ത് വിരൽ ഒടിച്ചു കുത്തിയാൽപ്പോലും മുളപൊട്ടും എന്നാണ് പഴമക്കാർ പറയുന്നത്.

കുരുമുളക് കൃഷിക്ക് ഏറ്റവും യോജിച്ച സമയമാണിത്.കുറ്റിക്കുരുമുളക് വള്ളി ഗ്രോബാഗിൽ നടുന്നവർക്കൊക്കെ നല്ല സമയം'

കോഴിക്കോട് സാമൂതിരിയോട് പോർച്ചുഗീസുകാർ , പോർച്ചുഗല്ലിൻ്റെ തലസ്ഥാനമായ ലിസ്ബണിൽ കൃഷിചെയ്യുവാനായി കുരുമുള്ളക് വള്ളികൾ ആവശ്യപ്പെട്ടു. സാമൂതിരി വള്ളികൾ കൊടുക്കാം എന്ന് ഉറപ്പും നൽകി. സാമൂതിരിയുടെ സദസിലെ മന്ത്രിയായായിരുന്ന മാങ്ങാട്ടച്ചൻ സാമൂതിരിയോട് ചോദിച്ചു , പ്രഭു കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന കുരുമുളക് പറങ്കികൾ അവരുടെ നാട്ടിൽ കൃഷി ചെയ്ത് ഉൽപ്പാദിപ്പിച്ചാൽ നമ്മുടെ വ്യവസായം തകരില്ലേ. സാമുതിരി മാങ്ങാട്ടച്ചനോട്  പറഞ്ഞ മറുപടി ഇങ്ങനെയാണ്. പറങ്കികൾക്ക് കേരളത്തിൽ നിന്നും കപ്പൽ വഴി കുരുമുളക് വള്ളികളേ കൊണ്ടുപോകുവാൻ കഴിയു.കേരളത്തിൻ്റെ സവിശേഷമായ തിരുവാതിര ഞാറ്റുവേലയെ കൊണ്ടുപോകാൻ കഴിയില്ലല്ലോ എന്ന്. കുരുമുളക് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഞാറ്റുവേലയാണ് തിരുവാതിര ഞാറ്റുവേലയെന്നാണ് സാമൂതിരി നൽകുന്ന സന്ദേശം..…....................


                 ഈ ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഈ ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും.ഞാറ്റുവേലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പണ്ട് നമ്മുടെ കൃഷിരീതികള്‍. ഒരു വര്‍ഷത്തെ പതിമൂന്നര ദിവസം വീതമുള്ള ഇരുപത്തിയേഴ് ഭാഗമാക്കിയാണ് ഞാറ്റുവേല  കണക്കാക്കുന്നത്. നക്ഷത്രങ്ങളുടെ പേരിട്ട് ഇവയെ വിളിക്കുകയും ചെയ്തു. സൂര്യന്റെ പ്രദക്ഷിണവഴി ആധാരമാക്കിയുള്ള ഈ ഓരോ ഞാറ്റുവേലയിലും പറ്റിയ കൃഷിപ്രവൃത്തികള്‍ നമ്മുടെ പൂര്‍വികര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഇവയില്‍ മുറിച്ചുനടേണ്ട ചെടികള്‍ക്ക് ഏറ്റവും പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഔഷധസസ്യങ്ങളും താളിച്ചെടികളും നടേണ്ടതും ഇക്കാലത്താണ്. എല്ലാ സസ്യങ്ങള്‍ക്കും പൊതുവേ ഗുണകരമായ ഈ ഞാറ്റുവേല.


പഴയകാലത്ത് കാരണവന്മാര്‍ തിരുവാതിര ഞാറ്റുവേല തുടങ്ങുന്ന ദിവസം മുതല്‍ മഴവെള്ളം മൺകലങ്ങളിൽ ശേഖരിച്ചു ദിവസവും അതിരാവിലെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമായിരുന്നു. തിരുവാതിര ഞാറ്റുവേല കാലത്തിനിടയില്‍ പതിനാലു ദിവസത്തിനുള്ളില്‍ ഒരു ദിവസം അമൃത് മഴ പെയ്യുമെന്നാണ് വിശ്വാസം. ഏത് ദിവസമായിരിക്കുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ പതിനാലു ദിവസം മഴവെള്ളം ശേഖരിച്ചു കുടിച്ചുപോന്നിരുന്നു. സൂര്യന്റെ പ്രദക്ഷിണ വഴി ആധാരമാക്കിയുള്ള ഈ ഓരോ ഞാറ്റുവേലയിലും പറ്റിയ കൃഷി പ്രവൃത്തികള്‍ നമ്മുടെ പൂര്‍വികര്‍ ജീവിത ചക്രമാക്കിയിരുന്നു.

🌾🌾🌾🌾🌾

26 ജൂൺ 2025

വാഴകൃഷി 🌱

വാഴകൃഷി 

നീർവാഴ്ചയും ഊന്നിടലും കുമ്മായവും; മഴയെത്തുമ്പോൾ വാഴ കർഷകർ അറിയണം ഈ കാര്യങ്ങൾ.

രണ്ടു കാലയളവുകളിലാണ് പ്രധാനമായും കേരളത്തിലെ വാഴകൃഷി. ഫെബ്രുവരി - മാർച്ച് മുതൽ ഡിസംബർ - ജനുവരി വരെ നീണ്ടുനിൽക്കുന്ന വേനൽ വാഴ/ കുംഭവാഴ കൃഷിയും ഒക്ടോബർ - നവംബർ മാസങ്ങളിൽ ആരംഭിച്ച് ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ വിളവെടുപ്പ് നടത്തുന്ന ഓണവാഴ കൃഷിയും. നടുന്നത് മുതൽ വിളവെടുപ്പ് വരെ ശരാശരി പത്ത് മുതൽ പന്ത്രണ്ട് മാസം വേണ്ടിവരുന്ന വാഴ കൃഷി സ്വാഭാവികമായും മഴക്കാലത്തിലൂടെ കടന്നുപോകുക അനിവാര്യമാണ്. കാലവർഷം, വേനൽ വാഴയുടെ പ്രധാന വളർച്ചാ കാലയളവിനെ പൊതുവിൽ സ്വാധീനിക്കുമ്പോൾ ഓണവാഴ കൃഷിയെ അത് സ്വാധീനിക്കുന്നത് കുലവരുന്നതിന് തൊട്ടുമുൻപോ കുലവന്നതിന് ശേഷമോ ഉള്ള കാലയളവിലാണ്. അതുകൊണ്ട് തന്നെ വാഴ കൃഷിയിലെ മഴക്കാല പരിചരണമുറകൾ കൃഷി കാലയളവിനെയും വളർച്ചാഘട്ടത്തിനെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എന്തായിരുന്നാലും ഏത് കാലയളവിൽ പിന്തുടരുന്ന വാഴക്കൃഷിയുടെ വിജയത്തിനും മഴക്കാല പരിചരണം അത്യന്താപേക്ഷിതമാണ്.


മഴക്കാല ആരംഭത്തിൽ നേന്ത്രവാഴ കർഷകർ അനുവർത്തിക്കേണ്ട പരിപാലന മുറകൾ......


മണ്ണിൽ നീർവാഴ്ച – മണ്ണിലെ അമിതമായ ജലാംശം വാഴയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും. അതിനാൽ 2-3 വരികൾ കൂടുമ്പോൾ ചാലുകീറി വെള്ളം വാർന്നു പോകാനുള്ള സൗകര്യം ഒരുക്കേണ്ടതാണ്. തോട്ടത്തിൽ വെള്ളം കെട്ടിനിക്കുന്നത് വേരുകൾ നശിക്കുന്നതിനും അഴുകൽ രോഗം ഉണ്ടാകാനും കാരണമാകും.


രാസവള പ്രയോഗത്തിനു മുമ്പ് കുമ്മായം - മഴക്കാലം ആരംഭിക്കുമ്പോൾ 200-300 ഗ്രാം കുമ്മായം മണ്ണിൽ ചേർത്ത് രണ്ട് ആഴ്ച കഴിഞ്ഞ് മാത്രം രാസവളം ചേർക്കുക. കുമ്മായം ചേർക്കുന്നത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതിനും രാസവളത്തിലെ മൂലകങ്ങൾ കാര്യക്ഷമമായി വലിച്ചെടുക്കുന്നതിനും സഹായിക്കും. തന്മൂലം വാഴയുടെ ആരോഗ്യം മെച്ചപ്പെടുകയും രോഗകീടബാധ കുറയുകയും ചെയ്യും.

ചെത്തി കൂട്ടലും ഊന്നിടലും - വർഷകാലാരംഭത്തിൽ വാഴ ചെത്തി കൂട്ടുകയും ഊന്നിട്ട് ബലപ്പെടുത്തുകയും വേണം. കാറ്റാടിക്കഴ ഉപയോഗിച്ച് താങ്ങു കൊടുക്കുന്നതാണ് പൊതുവെ കർഷകർ ചെയ്യുന്നത്. ഇതിനു പകരം കേരവള്ളി ഉപയോഗിച്ച് വാഴയെ നെടുകെയും കുറുകെയും വലിച്ചു കെട്ടി ബലപ്പെടുത്താവുന്നതാണ്. ഇത് കാറ്റാടിക്കഴയെ അപേക്ഷിച്ച് ചെലവു കുറഞ്ഞ മാർഗ്ഗമാണെന്ന പ്രത്യേകത കൂടിയുണ്ട്.


കന്നു നശീകരണം - കന്നുകൾ യഥാസമയം നശിപ്പിക്കുന്നത് നല്ല തൂക്കമുള്ള കുലകൾ ഉണ്ടാകുവാൻ അത്യാവശ്യമാണ്. കുലച്ചതിനുശേഷം ഒന്നോ രണ്ടോ കന്നുകൾ മാത്രം നിർത്തുക. ആരോഗ്യമുള്ള കന്നുകൾ നടീൽ വസ്തുവായി ഉപയോഗിക്കാം. കൂടുതൽ കന്നുകൾ വളരാൻ അനുവദിച്ചാൽ കുലയുടെ തൂക്കം കുറയുന്നതിനു പുറമെ തോട്ടത്തിൽ ഈർപ്പം വർധിക്കുന്നതുകൊണ്ട് രോഗകീടബാധ അധികരിക്കാനും ഇടയാകുന്നു.

രോഗനിയന്ത്രണം - മഴക്കാലം കുമിൾ രോഗങ്ങളുടെ കാലമാണ്. യുമൂസേ ഇലപുള്ളി (സിഗട്ടോക്ക) ആണ് നേന്ത്രവാഴയെ ബാധിക്കുന്ന ഏറ്റവും പ്രധാന രോഗം. രോഗബാധിത വാഴയിൽ നിന്ന് അണുക്കൾ വായുവിലൂടെ ചുറ്റുമുള്ള വാഴകളിലേയ്ക്ക് വ്യാപിക്കുമെന്നുള്ളതുകൊണ്ട് രോഗം ബാധിച്ച ഇലകൾ മുറിച്ചുമാറ്റി നശിപ്പിക്കുകയും തോട്ടം വൃത്തിയായി സൂക്ഷിക്കുകയും വേണം. സ്യൂഡോമോണാസ് ഫ്ലൂറസൻസ്, 20 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ ഇലകളിൽ തളിക്കുന്നത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കും. രോഗത്തിന്റെ തുടക്കത്തിൽ പത്തിരട്ടി നേർപ്പിച്ച ഗോമൂത്രം, പെട്രോളിയം അധിഷ്ടിത ധാതു എണ്ണ (10 മില്ലി. ഒരു ലിറ്റർ) എന്നിവയിലേതെങ്കിലും തളിക്കുന്നത് ഫലപ്രദമാണ്. രോഗം അധികരിച്ചാൽ അന്തർ വ്യാപനശേഷിയുള്ള രാസകുമിൾ നാശിനികളായ പ്രൊപികൊണസോൾ (1 മില്ലി. ഒരു ലിറ്റർ), ടെബുകൊണാമ്പോൾ + ട്രൈഫ്ളോക്സിസ്ട്രോബിൻ (1.5 ഗ്രാം ഒരു ലിറ്റർ) എന്നിവയും സ്പർശക സ്വഭാവമുള്ള കുമിൾനാശിനികളായ ബോർഡോ മിശ്രിതം/മാങ്കോസെബ് എന്നിവയും മാറി മാറി 2-3 ആഴ്ച ഇടവിട്ട് തളിക്കുക. താഴ്ന്ന പ്രദേശങ്ങളിലും മണ്ണിൽ ഈർപ്പം കൂടുതലാകുമ്പോഴും നേന്ത്രവാഴയ്ക്ക് ഉണ്ടാകുന്ന ഒരു പ്രധാന രോഗമാണ് മാണം അഴുകൽ.

മണ്ണിൽ ജീവിക്കുന്ന എർവീനിയ എന്ന ബാക്റ്റീരിയ മൂലമാണ് ഇതുണ്ടാകുന്നത്. ബ്ലീച്ചിംങ്ങ് പൗഡർ കിഴികെട്ടി ഇടച്ചാലുകളിൽ ഇടുക, ആറ് ഗ്രാം ബ്ലീച്ചിങ്ങ് പൗഡർ ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കി 2-3 ലിറ്റർ വീതം വാഴ തടത്തിൽ ഒഴിക്കുക. മൂന്ന് ആഴ്ച കഴിഞ്ഞ് ഇത് ആവർത്തിക്കുക. രോഗ തീവ്രത കൂടുതലാണെങ്കിൽ സ്ട്രെപ്റ്റോസൈക്ലിൻ ആന്റിബയോട്ടിക്ക് മൂന്നു ഗ്രാം + കോപ്പർ ഓക്സിക്ലോറൈഡ് 30 ഗ്രാം 10 ലിറ്റർ വെള്ളം ചേർത്ത് 2 – 3 ലിറ്റർ വീതം മണ്ണിൽ ഒഴിക്കുക. അത്യാവശ്യഘട്ടങ്ങളിൽ ആവർത്തിക്കുക. രണ്ട് വർഷമായി നേന്ത്രക്കായയുടെ വിപണിമൂല്യം കുറയ്ക്കാൻ ഇടയാക്കിയ ഒരു രോഗമാണ് കുഴിപ്പുള്ളി അല്ലെങ്കിൽ പിറ്റിങ്ങ് രോഗം. ഇത് ഒരു കുമിൾ രോഗമാണ്. നെല്ലിന്റെ കുലവാട്ടം ഉണ്ടാക്കുന്ന പൈറിക്കുലേറിയ എന്ന കുമിളാണ് രോഗഹേതു. രോഗാണു വായുവിലൂടെയാണ് പരക്കുന്നത്. കുല പൊതിയുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മാർഗ്ഗം. തോട്ടം വൃത്തിയായി സൂക്ഷിക്കേണ്ടത് രോഗാണുക്കളെ തടയാൻ സഹായിക്കും. ഈ രോഗം സ്ഥിരമായി കാണുന്ന സ്ഥലങ്ങളിൽ ഇലപ്പുള്ളിയ്ക്ക് തളിക്കുന്ന ഏതെങ്കിലും കുമിൽനാശിനി കുലയിലും തളിച്ച് കുല പൊതിയുക. ഉണങ്ങിയ വാഴയില ഉപയോഗിച്ച് കുല പൊതിയരുത്.

കീടനിയന്ത്രണം- മഴക്കാലാരംഭത്തിൽ വാഴയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ പിണ്ടി പുഴുവും ഇല തീനി പുഴുക്കളുമാണ്. പിണ്ടിപ്പുഴുവിന്റെ ആക്രമണം മൂലം വാഴയുടെ ബലം നഷ്ടപ്പെടുകയും വാഴ ഒടിയുകയും കർഷകർക്ക് കനത്ത നഷ്ടം ഉണ്ടാകുകയും ചെയ്യും. ബ്യൂവേറിയ ബാസിയാന എന്ന മിത്ര കുമിൾ (20 ഗ്രാം ഒരു ലിറ്റർ ലായിനി) ഇലകവിളുകളിലും വാഴ പിണ്ടിയിലും തളിച്ചു കൊടുക്കുക, വാഴപ്പിണ്ടി കെണിയിൽ 20 ഗ്രാം വീതം നിക്ഷേപിക്കുക, മിത്ര നിമാവിര അടങ്ങിയ കഡാവറുകൾ വാഴ നട്ട് 5, 6, 7 മാസങ്ങളിൽ ഏറ്റവും പുറമെയുള്ള 2 ഇലക്കവിളുകൾ ഒഴികെ മറ്റു കവിളകളിൽ ഒന്നുവീതം ഇട്ടു കൊടുക്കുക എന്നീ ജൈവമാർഗ്ഗങ്ങൾ പിണ്ടി പുഴുവിനെ നിയന്ത്രിക്കും. ആക്രമണം രൂക്ഷമാണെങ്കിൽ ഫിപ്രോണിൽ 5% വരെ (3 മില്ലി/ലിറ്റർ) അല്ലെങ്കിൽ ക്ലോർപൈറിഫോസ് (2.5 മില്ലി/ലിറ്റർ) പിണ്ടിയിൽ തളിച്ചുകൊടുക്കുകയോ തടത്തിൽ പ്രയോഗിക്കുകയോ ചെയ്യാം. ഇല തീനി പുഴുക്കൾ വാഴയില തിന്നു നശിപ്പിക്കുകയും തന്മൂലം കുല ചെറുതാക്കുകയും ചെയ്യും. ഇതിനെ നിയന്ത്രിക്കാനായി ബിവേറിയ ബാസ്സിയാന (20ഗ്രാം/ലിറ്റർ), എസ്.എൽ.എൻ.പി.വി (1 മില്ലി/ലിറ്റർ), ബാസില്ലസ് തുറിജെൻസിസ് മിത്ര ബാക്ടീരിയ (3 മില്ലി/ലിറ്റർ)എന്നിവയിലേതെങ്കിലും ഇലകളിലും ഇല കവിളുകളിലും തളിച്ചുകൊടുക്കാം. അത്യാവശ്യഘട്ടങ്ങളിൽ ക്ലോറാൻട്രാൻനീലിപ്രോൾ (3 മില്ലി/10 ലിറ്റർ) എന്ന കീടനാശിനി തളിച്ചുകൊടുക്കുക.

പട്ട ഇടിച്ചിലും പോളചീയലും- വർഷകാലാരംഭത്തിൽ നേന്ത്രവാഴയിൽ കാണുന്ന പ്രശ്നമാണ് പട്ട ഇടിച്ചിലും പോള ചീയലും. ഇത് രോഗമല്ല. മൂലകങ്ങളുടെ അസന്തുലിതാവസ്ഥ മൂലമാണ് ഇത് ഉണ്ടാകുന്നത്. ഇതിനെ നിയന്ത്രിക്കാൻ 200 – 300 ഗ്രാം കുമ്മായം മണ്ണിൽ ചേർക്കുക. പൊട്ടാസ്യം സൾഫേറ്റ് 5 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ ഇലയിൽ തളിക്കുക. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ പിണ്ടിയിൽ തളിക്കുക എന്നിവ അനുവർത്തിക്കേണ്ടതാണ്.

22 ജൂൺ 2025

റബ്ബർ തോട്ടങ്ങളുടെ പിതാവ് 🌳

റബ്ബർ തോട്ടങ്ങളുടെ പിതാവ്

 റബ്ബർ തോട്ടങ്ങളുടെ (പ്ലാന്റേഷൻ റബ്ബർ ഇൻഡസ്ട്രി) പിതാവ് എന്നറിയപ്പെടുന്നത് സർ ഹെൻറി അലക്സാണ്ടർ വിക്ക്ഹാമിനെയാണ് (1846–1928). ബ്രിട്ടീഷ് പര്യവേക്ഷകനായിരുന്ന വിക്ക്ഹാമാണ് ബ്രസീലിൽ നിന്നും റബ്ബർ വിത്തുകൾ ആദ്യമായി ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് എത്തിക്കുന്നത്. ബ്രസീലിയൻ അധികാരികളുടെ അനുമതിയില്ലാതെ എഴുപതിനായിരത്തിലധികം റബ്ബർ വിത്തുകളാണ് വിക്ക്ഹാം ലണ്ടനിലേക്ക് കടത്തിക്കൊണ്ടു വന്നത്. 


വിക്ക്ഹാമിന്റെ ഈ പ്രവർത്തി ആമസോണിയൻ റബ്ബർ ബൂമിന് അന്ത്യം കുറിച്ചു. ആമസോൺ പ്രദേശത്തെ ഏറ്റവും വലിയ ജൈവചോരണമായി ചരിത്രകാരന്മാർ വിക്ക്ഹാമിന്റെ ഈ പ്രവൃത്തിയെ രേഖപ്പെടുത്തുന്നു. വിക്ക്ഹാം ശേഖരിച്ച റബ്ബർസീഡുകൾ ഇംഗ്ലണ്ടിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻ ക്യൂവിൽ 1876 ജൂൺ മാസം 15 ന് എത്തിച്ചേർന്നു. ഇവിടെ മുളപ്പിച്ച വിത്തുകൾ തോട്ട നിർമ്മാണം ലക്ഷ്യമിട്ടു കൊണ്ട് വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടു പോയി. ഈ ശേഖരത്തിൽ നിന്നുള്ള വിത്തുകൾ ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ തെക്ക് കിഴക്കൻ ഏഷ്യയിലെ കോളനി രാജ്യങ്ങളിൽ റബ്ബർ കൃഷിക്ക് തുടക്കമിടുന്നത്. 


ശ്രീലങ്കയിലെ ഹെനാറത്ത്ഗോഡ ബൊട്ടാണിക്കൽ ഗാർഡനിൽ ലഭിച്ച വിക്ക്ഹാം ശേഖരത്തിൽ നിന്നുള്ള 28 പാരാ റബ്ബർ തൈകളാണ് (Hevea brasiliensis) 1879 ജൂലൈ മാസം  പരീക്ഷണാർത്ഥം നിലമ്പൂരിൽ  നട്ടു പിടിപ്പിച്ചത്.


ഹെനാറത്ത്ഗോഡ ബൊട്ടാണിക്കൽ ഗാർഡനിലെ പ്രായം കൂടിയ റബ്ബർ മരത്തിനൊപ്പമുള്ള ഹെൻറി വിക്ക്ഹാമിന്റെ ചിത്രം (1913)

(കടപ്പാട്)

05 മാർച്ച് 2025

കൊക്കോ ഡി മർ 🌴

സ്ത്രീയുടെ അരക്കെട്ടിന്റെ രൂപം;

ഇന്ത്യൻ തീരത്തടിഞ്ഞ ‘അത്ഭുത’ വിത്ത് 🥥


നൂറ്റാണ്ടുകളോളം ഇന്ത്യൻ മഹാസമുദ്രത്തിലെ തിരമാലകൾ ചില തീരങ്ങളിലേക്ക് ഒരു വിചിത്രമായ നിധിയെത്തിച്ചു.

സ്ത്രീയുടെ അരക്കെട്ടിന്റെ രൂപമുള്ള, ഒരു മനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുള്ള ഒരു വിത്ത്.

ഇതെവിടെ നിന്നാണ് വരുന്നത്? ആർക്കും അറിയില്ലായിരുന്നു. കടലിന്റെ ആഴങ്ങളിൽ, തിരമാലകൾക്കു താഴെയുള്ള ഏതോ നിഗൂഢ വനത്തിൽ വളരുന്ന മരത്തിന്റെ ഫലങ്ങളാണിവ എന്ന് മനുഷ്യർ വിശ്വസിച്ചു.

രാജാക്കന്മാർ ഈ വിത്തുകൾക്ക് പൊന്നുംവില കൽപ്പിച്ചു. ഇതിന് അത്ഭുതസിദ്ധികളുണ്ടെന്ന് അവർ ഉറച്ചുവിശ്വസിച്ചു.

കടൽത്തമ്പുരാന്റെ സമ്മാനമെന്ന് കരുതിയ ഈ വിത്തിന്റെ, കൊക്കോ ഡി മറിന്റെ യഥാർഥ കഥ എന്താണ്?



കൊക്കോ ഡി മർ അഥവാ കടലിലെ തേങ്ങ എന്നറിയപ്പെട്ട ഈ വിത്തിനെ ചുറ്റിപ്പറ്റി എണ്ണമറ്റ കഥകളാണ് മെനയപ്പെട്ടത്. 

മാലിദ്വീപിലെയും ഇന്ത്യയിലെയും ശ്രീലങ്കയിലെയും. 

തീരങ്ങളിൽ ഇവ അടിഞ്ഞപ്പോൾ, ഇതിന്റെ ഉറവിടം ഒരു കടലിനടിയിലെ സസ്യലോകമാണെന്ന് പലരും ഉറപ്പിച്ചു. 

ഈ വിത്ത് കൈവശം വെക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും രോഗങ്ങളെ അകറ്റുമെന്നും ഏത് മാരകവിഷത്തെയും നിർവീര്യമാക്കുമെന്നും വരെ ആളുകൾ വിശ്വസിച്ചു.


അതിന്റെ അസാധാരണമായ രൂപം കാരണം അതിനെ പ്രത്യുൽപാദനക്ഷമതയുടെ പ്രതീകമായി ലോകം കണ്ടു. 

യൂറോപ്പിലെ പ്രഭുക്കന്മാരും ചക്രവർത്തിമാരും ഈ അത്ഭുത വിത്ത് സ്വന്തമാക്കാൻ വൻ സമ്പത്ത് വാഗ്ദാനം ചെയ്തു. 

ഒരു വിത്തിന് പകരമായി ഒരു കോട്ട തന്നെ നൽകാൻ ആളുകൾ തയ്യാറായിരുന്ന ഒരു കാലമുണ്ടായിരുന്നു. 

എന്നാൽ 1768-ൽ ആ വലിയ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു. 

ഫ്രഞ്ച് പര്യവേക്ഷകനായ മാർക്ക്-ജോസഫ് മാരിയോൺ ഡു ഫസ്നെ ഇന്ത്യൻ മഹാസമുദ്രത്തിലെ സെയ്ഷെൽസ് ദ്വീപസമൂഹത്തിൽപ്പെട്ട പ്രസ്ലിൻ (Praslin), ക്യൂറിയസ് (Curieuse) എന്നീ രണ്ട് കൊച്ചു ദ്വീപുകളിൽ ഈ വിത്തുകളുടെ യഥാർത്ഥ ഉറവിടം കണ്ടെത്തി.


അത് കടലിനടിയിലെ ഒരു മരമായിരുന്നില്ല, മറിച്ച് കരയിൽ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ഒരു ഭീമാകാരൻ പനയായിരുന്നു. 

ലൊഡോയ്സിയ മാൽഡിവിക (Lodoicea maldivica) എന്നായിരുന്നു ഗവേഷകർ ആ പനയ്ക്ക് നൽകിയ ശാസ്ത്രീയനാമം. 

അതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള കടലിനടിയിലെ വൃക്ഷം എന്ന ഐതിഹ്യം അവസാനിച്ചു.




ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ വിത്താണ് കൊക്കോ ഡി മറിന്റേത്. 

പൂർണവളർച്ചയെത്തിയ ഒന്നിന് 25 കിലോഗ്രാം വരെ ഭാരവും അര മീറ്ററോളം നീളവും ഉണ്ടാകാം. 

രണ്ട് തേങ്ങകൾ ചേർത്തു വച്ചതുപോലെയുള്ള സവിശേഷമായ രൂപമാണ് ഇതിന് ഇരട്ടത്തേങ്ങ എന്ന പേര് നേടിക്കൊടുത്തത്. 

ഈ പനകൾ പൂർണ്ണവളർച്ചയെത്താൻ പതിറ്റാണ്ടുകൾ എടുക്കും. 

ഒരു ഫലം പാകമാകാൻ മാത്രം ആറേഴു വർഷം വരെ വേണം. 

ആ ഫലത്തിനുള്ളിലെ വിത്ത് മുളയ്ക്കാൻ പിന്നേയും രണ്ട് വർഷത്തോളം കാത്തിരിക്കണം. 

അപ്പോൾ പിന്നെങ്ങനെയാണ് ഈ ഭീമൻ വിത്തുകൾ സെയ്ഷെൽസിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള തീരങ്ങളിൽ എത്തിയിരുന്നത്?



പൂർണവളർച്ചയെത്തിയ ഫലത്തിന് വെള്ളത്തിൽ മുങ്ങിപ്പോകുന്നത്ര ഭാരമുണ്ട്. 

എന്നാൽ കാലക്രമേണ ഫലത്തിന്റെ പുറംചട്ട അഴുകിപ്പോവുകയും വിത്തിന്റെ ഉള്ളം പൊള്ളയാവുകയും ചെയ്യുമ്പോൾ അത് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ തുടങ്ങും. 

പിന്നീട് സമുദ്രജലപ്രവാഹങ്ങൾ അതിനെ ദൂരതീരങ്ങളിലേക്ക് മാസങ്ങളോളം യാത്ര ചെയ്ത് എത്തിക്കുന്നു. 

ഇതായിരുന്നു നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കിയ ആ രഹസ്യത്തിന്റെ ശാസ്ത്രീയമായ ഉത്തരം.



ഇന്ന്, കൊക്കോ ഡി മർ സെയ്ഷെൽസിന്റെ ദേശീയ ചിഹ്‌നവും അതീവ സംരക്ഷിതവുമായ ഒരു സസ്യവുമാണ്. 

വംശനാശ ഭീഷണിയുടെ വക്കിലാണ് ഈ അത്ഭുത പനകൾ. 

ഐതിഹ്യവും ശാസ്ത്രവും ഒരുപോലെ കെട്ടുപിണഞ്ഞുകിടക്കുന്ന, ഭൂമിയിലെ ഏറ്റവും വലിയ വിത്തിന്റെ കഥ അവിശ്വസനീയമാണ്.



(ലേഖകൻ പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജ് ബോട്ടണി വിഭാഗം അസോഷ്യേറ്റ് പ്രഫസർ ആണ്.)

🌴🌴🌴🌴🌴🌴🌴🌴