അക്ഷരക്കൂട്ടം: ആണവ ബോംബിന്റെ ആദ്യ ഇരകൾ..💣
അക്ഷരക്കൂട്ടം ഓൺലൈൻ
ആണവ ബോംബിന്റെ ആദ്യ ഇരകൾ..💣 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആണവ ബോംബിന്റെ ആദ്യ ഇരകൾ..💣 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

01 ഒക്‌ടോബർ 2025

ആണവ ബോംബിന്റെ ആദ്യ ഇരകൾ..💣

ആണവ ബോംബിന്റെ ആദ്യ ഇരകൾ..💣

ചരിത്രത്തിലെ കറുത്തൊരേട് ..

1945 ജൂലൈ..

13 വയസ്സുള്ള അമേരിക്കൻ പെൺകുട്ടികളുടെ ഒരു സംഘം അവധി ദിവസം ചെലവഴിക്കാൻ ക്യാമ്പിങ്ങിന് പോകാൻ തീരുമാനിച്ചു. 

അവർ ന്യൂ മെക്സിക്കോയിലെ റുയിഡോസോയിൽ എത്തി, അവിടുള്ള ഒരു നദിയിൽ നീന്തി ഉല്ലസിച്ചു.


ആ പെൺകുട്ടികളുടെ ഫോട്ടോ ആണിത്.

ഫോട്ടോയിൽ മുൻവശത്തുള്ള പെൺകുട്ടിയാണ് ബാർബറ കെന്റ്. 

ഇത് അവൾ പറഞ്ഞ അനുഭവമാണ്..


കൗമാരത്തിന്റെ മനോഹരമായ ആ ദിവസത്തിൽ, പുഴയിൽ നീന്തി ഉല്ലസിയ്ക്കുന്ന ആ കൊച്ചു പെൺകുട്ടികൾ അറിഞ്ഞിരുന്നില്ല വരാൻ പോകുന്ന അപകടത്തെക്കുറിച്ച്... 


ആ സ്ഥലത്തിന് അടുത്ത് തന്നെ അമേരിക്കൻ സൈന്യം മാന്ഹട്ടൻ പ്രോജക്റ്റിന്റെ ഭാഗമായുള്ള ആണവ ബോംബ് പരീക്ഷണം നടത്തുകയായിരുന്നു അപ്പോൾ...

അത് അവരുടെ ജീവിതം എന്നന്നേയ്ക്കുമായി മാറ്റി മറിച്ചു. 


പിന്നീട് ബാർബറ ആ ദിവസം സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.


"പെട്ടെന്ന് ഞങ്ങൾ എല്ലാം ഞെട്ടിപ്പോയി… ഞങ്ങളുടെ മുകളിൽ വലിയ ഒരു മേഘവും, ആകാശത്ത് തീഷ്ണമായ പ്രകാശങ്ങളും കാണപ്പെട്ടു. മുകളിലേക്ക് ആ പ്രകാശത്തിലേക്ക് നോക്കാൻ പോലും കണ്ണുകൾക്ക് വേദനിച്ചു. ആകാശം മുഴുവൻ അപരിചിതമായി തോന്നി.. അപ്രതീക്ഷിതമായി അതീവ പ്രകാശത്തോടെ സൂര്യൻ ഉദിച്ചത് പോലെ..."


പേടിച്ചു പോയ അവർ വെള്ളത്തിൽ നിന്നും കരയ്ക്ക് കയറി മണ്ണിൽ ഇരുന്നു.


കുറച്ച് മണിക്കൂറുകൾക്ക് ശേഷം, വെളുത്ത കണങ്ങൾ ആകാശത്തിൽ നിന്ന് വീഴാൻ തുടങ്ങി. കുട്ടികൾ അത് കണ്ട് ആവേശഭരിതരായി. അത് മഞ്ഞു പൊഴിയുന്നതാണെന്നാണ് അവർ കരുതിയത്. അവർ സ്വിംസ്യൂട്ട് ധരിച്ച് വീണ്ടും നദിയിലേക്ക് കളിക്കാനായി തിരിച്ചുപോയി. 


“ഞങ്ങൾ ആ വെളുത്ത കണങ്ങൾ കൈകൊണ്ട് എടുത്ത് മുഖത്ത് പുരട്ടി,” ബാർബറ പറഞ്ഞു. “പക്ഷേ അത് മഞ്ഞു പോലെ തണുത്തതല്ല, ചൂടായിരുന്നു. വേനലായത് കൊണ്ടാകാം ആ ചൂട് എന്നായിരുന്നു ഞങ്ങൾ വിചാരിച്ചത്. ഞങ്ങൾക്ക് അന്ന് വെറും 13 വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ.”


ആ വെളുത്ത കണങ്ങൾ ആണവ ബോംബ് പരീക്ഷണത്തിൽ നിന്നുള്ള അവശിഷ്ടമായ റെഡിയോആക്റ്റിവ് പൊടിയായിരുന്നു എന്ന് ആ പാവങ്ങൾ അറിഞ്ഞിരുന്നില്ല.. 


അന്ന് ആ സ്ഥലത്തുണ്ടായിരുന്ന, (ഈ ഫോട്ടോയിൽ വന്ന) എല്ലാ പെൺകുട്ടികൾക്കും ക്യാൻസർ വന്നു. അവരിൽ ബാർബറയെ ഒഴികെ എല്ലാവരും 30 വയസ്സിൽ എത്തുന്നതിനു മുമ്പ് മരിച്ചു. ബാർബറ കൂടുതൽ കാലം ജീവിച്ചെങ്കിലും, ഒരു തവണ മാത്രമല്ല, ഒന്നിലധികം തവണ കാൻസർ വന്നിരുന്നു നരകയാതന അനുഭവിച്ചു. 


രാവിലെ 5:29-നായിരുന്നു ആ സ്‌ഫോടനം നടന്നത്. ജോർനാഡ ഡെൽ മൂർട്ടോ താഴ്വരയിൽ നിന്നും 40 മൈൽ അകലെയുള്ള 100 അടി ഉയരമുള്ള ഒരു ഗോപുരത്തിന് മുകളിൽ വെച്ചാണ് അത് നടത്തിയത്.. 


ആളുകൾ താമസിക്കുന്നില്ലെന്നാണ് കരുതി ആ സ്ഥലം തെരഞ്ഞെടുത്തത് എന്നായിരുന്നു അമേരിക്കൻ സൈന്യം അവകാശപ്പെട്ടിരുന്നത്. പക്ഷേ അതിന് സമീപം തന്നെ ആയിരക്കണക്കിന് ആളുകൾ താമസിച്ചിരുന്നു – ചിലർ വെറും 12 മൈൽ അകലെ. ആരെയും മുന്നറിയിപ്പ് നൽകി ഒഴിപ്പിച്ചില്ല. 

പരീക്ഷണത്തിന് മുൻപ് അല്ലെങ്കിൽ ശേഷമോ ആരേയും അറിയിച്ചില്ല. അവശിഷ്ട റെഡിയോആക്റ്റിവ് പൊടി ദിവസങ്ങളോളം വീണു കൊണ്ടിരുന്നുവെങ്കിലും.


സർക്കാരിന്റെ അവകാശവാദങ്ങളെ പലരും ചോദ്യം ചെയ്തു. മനഃപൂർവ്വം ആണ് അമേരിക്കൻ സർക്കാർ അണുപരീക്ഷണത്തിന്റെ വിവരം സമീപവാസികളെ അറിയിക്കാതെയിരുന്നത് എന്ന് അവർ വാദിച്ചു. കാരണം അണുബോംബ് മൂലം മനുഷ്യശരീരത്തിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് അമേരിക്കൻ ശാസ്ത്രജ്ഞന്മാർക്ക് പഠിയ്ക്കാൻ കുറെ പരീക്ഷണവസ്തുക്കളെ വേണമായിരുന്നു. അതിനുള്ള എളുപ്പമാർഗം ആയിരുന്നു ആ ഒളിച്ചുവെയ്ക്കൽ!


അണുപ്രസരണമേറ്റ പൗരന്മാർ അവർ പോലും അറിയാതെ അമേരിക്കൻ സർക്കാർ ശാസ്ത്രജ്ഞന്മാരുടെ പഠനവസ്തുക്കളായി മാറി എന്നത് ഒരു ചരിത്രസത്യമാണ്.


ഡാപോ മൈക്കൽസ് എന്ന ഒരു ശാസ്ത്രജ്ഞൻ അമേരിക്കയുടെ ആണവബോംബ് പരീക്ഷണ പദ്ധതിയിൽ അംഗമായിരുന്നു. അതിന്റെ യാഥാർത്ഥ്യ ഫലങ്ങൾ അന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. പിന്നീട് മനസ്സിലായപ്പോൾ, അത് അദ്ദേഹത്തെ വേട്ടയാടി. ആഴത്തിലുള്ള കുറ്റബോധം അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ മാനസികനില തെറ്റുകയും, അവശേഷിച്ച ജീവിതം ആശുപത്രിയിൽ ചിലവഴിക്കേണ്ടി വരികയും ചെയ്തു. അവിടെ വെച്ച് കുറേ വർഷങ്ങൾക്കുശേഷം അദ്ദേഹം മരിച്ചു.


ജപ്പാനിലേക്കു ഡ്രോപ്പുചെയ്ത ആണവ ബോംബുകളുടെ ഭീകരതയെ പലരും ഓർക്കുന്നു. പക്ഷേ അമേരിക്കൻ സർക്കാരിന്റെ ആദ്യ അണുബോംബ് പരീക്ഷണം കാരണം മരിച്ച അമേരിക്കൻ പൗരന്മാരുടെ നഷ്ടം പലരും മറക്കുന്നു.


ഇതുപോലെയുള്ള മറ്റൊരു സംഭവമാണ് ഓസ്‌ട്രേലിയയിലെ മരലിംഗയിൽ ഉണ്ടായത്. അവിടെ നിരവധി സ്വദേശികളായ ജനങ്ങൾ ആണവ പരീക്ഷണങ്ങളാൽ ഉണ്ടായ കാൻസർ മൂലം മരിച്ചു. എന്നാൽ മരിച്ചവർ എത്രയെന്ന് ആരും രേഖപ്പെടുത്തിയില്ല – അതിനാൽ ആർക്കും അത് അറിയാൻ കഴിയുകയുമില്ല.


🔴🟡🔴🟡🔴🟡🔴🟡🔴