തിരിഞ്ഞുനോക്കാതെ ഓടാം
വിദേശത്തുനിന്നുള്ള കുതിരകളെ പങ്കെടുപ്പിച്ചാണ് ആ രാജ്യത്തുള്ള പലരും മത്സരത്തിൽ വിജയിച്ചിരുന്നത്. ആ വർഷവും കുതിരകളെല്ലാം അണിനിരന്നു. കൂട്ടത്തിൽ വളരെ മെലിഞ്ഞതും മത്സരക്ഷമതയില്ലെന്നു തോന്നിക്കുന്നതുമായ കുതിരയും ഉണ്ടായിരുന്നു. ആ നാട്ടിൽ നിന്നു തന്നെയുള്ള കുതിരയായിരുന്നു അത്. കുതിരക്കാരന്റെ കയ്യിൽ വടിയുടെ അറ്റത്ത് പുല്ലും കെട്ടിത്തുക്കിയിട്ടിട്ടുണ്ടായിരുന്നു. മത്സരം തുടങ്ങിയ ഉടൻ അയാൾ പുല്ലു കെട്ടിയ വടി കുതിരയുടെ വായയുടെ തൊട്ടുമുന്നിലേക്കു നീട്ടിപ്പിടിച്ചു. കുതിര എത്ര വേഗത്തിൽ ഓടിയിട്ടും പുല്ല് തിന്നാൻ പറ്റുന്നില്ല. മത്സരത്തിൽ മറ്റു കുതിരകളെയെല്ലാം തോൽപിച്ച് അയാളുടെ കുതിര ജേതാവായി. മത്സരം കഴിഞ്ഞപ്പോൾ അയാൾ കുതിരയ്ക്കു വയറുനിറയെ തീറ്റയും കൊടുത്തു. ഇതെങ്ങനെ സാധിച്ചെന്ന് അദ്‌ഭുതത്തോടെ ചോദിച്ച രാജാവിനോട് അയാൾ പറഞ്ഞു: ഇന്നലെ ഞാൻ കുതിരയ്ക്കു തീറ്റകൊടുത്തില്ല എങ്ങനെയും പുല്ലു തിന്നണമെന്ന ആഗ്രഹമാണ് എൻ്റെ കുതിരയെ മുന്നിലെത്തിച്ചത്.
നിയതമായ ലക്ഷ്യവും നിരന്തരമായ പരിശ്രമവും ഇല്ലാത്ത ഒരാളും എവിടെയും എത്തിച്ചേരില്ല. അവനവന്റെ അഭിരുചിക്കും ആവശ്യങ്ങൾകുമനുസരിച്ചുള്ള ലക്ഷ്യങ്ങൾ രൂപീകരിക്കുക എന്നതാണ് വളരാനാഗ്രഹിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കൂടെയോടുന്നവരെ നോക്കരുത് എന്നതാണ് ലക്ഷ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അടുത്തപടി. അപരനെ നോക്കിനടന്നാൽ അവൻ്റെ വഴികളും വേഗവും അനുകരിക്കാൻ സാധ്യതയുണ്ട്.
തീർച്ചപ്പെടുത്തിയാൽ പിന്നെ തിരിഞ്ഞുനോക്കരുത്. തീരുമാനങ്ങളില്ലാത്തതുകൊണ്ടല്ല, അവ നടപ്പാക്കാനുള്ള പദ്ധതികളും പ്രയത്നങ്ങളും ഇല്ലാത്തതിന്റെ പേരിലാണ് പല ഉദ്യമങ്ങളും പരാജയപ്പെടുന്നത്. സ്‌റ്റാർട്ടിങ് പോയിന്റിൽ അനങ്ങാതെനിന്ന് എനിക്കു ജയിക്കണം എന്നൊക്കെ വിളിച്ചുപറഞ്ഞാൽ ഫിനിഷിങ് പോയിന്റിലെത്തില്ല. അതിന് ഊർജസ്വലമായ തുടക്കവും ഉണർവോടെ ചുവടുവയ്‌പുകളും വേണം. ഒരാളും ഒരു രാത്രികൊണ്ട് വിജയശ്രീലാളിതരായവരല്ല. വിദഗ്‌ധരുടെ മാർഗനിർദേശങ്ങളിലൂടെയും സ്വതസിദ്ധമായ കഴിവുകളുടെ കറകളഞ്ഞ വിനിയോഗത്തിലൂടെയും സ്വയം പരുവപ്പെടുത്തി മുന്നേറിയതാണ്. യാത്ര തുടങ്ങിയാൽ അവസാനിക്കേണ്ടിടത്തേ അവസാനിക്കാവു. യാത്രികരേ, തുടങ്ങിയോ എന്നതല്ല എത്തിയോ എന്നതുതന്നെയാണ് പ്രധാനം.
(കടപ്പാട്)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗