അക്ഷരക്കൂട്ടം: അദ്ധ്യാപകദിനം ✒️
അക്ഷരക്കൂട്ടം ഓൺലൈൻ
അദ്ധ്യാപകദിനം ✒️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അദ്ധ്യാപകദിനം ✒️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

04 സെപ്റ്റംബർ 2025

സാറിനും പട്ടിക്കും 👨‍🏫

സാറിനും പട്ടിക്കും 👨‍🏫


"സാറിനും പട്ടിക്കും ചോറു കൊടുത്തെങ്കിൽ അടുക്കള അടയ്ക്കരുതോ?"

എന്നൊരു ചോദ്യമുണ്ട് കാരൂരിന്റെ ഒരു കഥയിൽ. 

നരകതുല്യമായ അന്നത്തെ അദ്ധ്യാപക ജീവിതത്തിന്റെ വിവിധ വശങ്ങളെ ഹൃദയസ്പർശിയാംവിധം അവതരിപ്പിച്ചിട്ടുള്ള ആ കഥയുടെ പേര്  'സാറിനും പട്ടിക്കും' എന്നാണ്.


ഒരു കഥയിലല്ല. 

കാരൂരിന്റെ പല കഥകളിലും അത്തരം ചോദ്യങ്ങളുണ്ട്.

 അവഗണനയുടെ- അപമാനത്തിന്റെ - നേർസാക്ഷ്യങ്ങളുണ്ട്. 

ഇന്ന് സമൂഹത്തിൽ തലയുയർത്തി നിൽക്കുന്ന ഒരു വർഗ്ഗത്തിന്റെ ചരിത്രമെന്താണെന്നറിയാൻ ആ കഥകളിലൂടെയൊക്കെയൊന്ന് സഞ്ചരിച്ചാൽ മതി. 


പുരാണത്തിലെ  സാന്ദീപനിയുടേയും പരശുരാമന്റേയും വിശ്വാമിത്രന്റേയും വസിഷ്ഠന്റെയും ദ്രോണാചാര്യരുടേയും കഥകൾ വായിച്ച് അതാണു തങ്ങളുടെ ചരിത്രമെന്നു കരുതിയുള്ള വംശഗാഥയുടെ ധാർഷ്ട്യമൊക്കെയങ്ങ് പോയിക്കിട്ടും.


കാരൂരിന്റെ  'പൊതിച്ചോറി'ലും 'അത്ഭുതമനുഷ്യനി'ലും 'സാർ!വന്ദന'ത്തിലും 'ഊണിന്റെ കണക്കി'ലും 'പെൻഷനി'ലും 'മാലപ്പടക്ക'ത്തിലും 'കഴുതയാടി'ലും 'കുടുംബബഡ്ജറ്റി'ലും 'ഒന്നാം വാധ്യാരി'ലും 'കാൽച്ചക്ര'ത്തിലും 'ഉത്തരക്കടലാസി'ലുമെല്ലാം ആ ചരിത്രമുണ്ട്.


 അധ്യാപകപ്രസ്ഥാനങ്ങൾ കേരളത്തിൽ സംഘടിതശക്തിയായി മാറിയപ്പോൾ ചരിത്രത്തിൽ നിന്നപ്രത്യക്ഷമായ ചില നിലവിളികൾ ആ കഥകളിലുണ്ട്.

 സ്മൃതിഭ്രംശം സംഭവിച്ചവർക്ക് ആ കഥകൾ ഉപകരിക്കും.


അധ്യാപകർക്ക് സമൂഹത്തിൽ ഇന്നുള്ള സ്ഥാനമൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് നീണ്ട നാൽപ്പതുവർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ഒരു മനുഷ്യന്റെ ആത്മകഥാഖ്യാനങ്ങളാണവ.


അവകാശ സമരങ്ങളെപ്പറ്റിയൊന്നും തന്റെ കഥകളിലെവിടെയും പ്രതിപാദിക്കാൻ കാരൂർ ശ്രമിച്ചിട്ടില്ല. 

അതുകൊണ്ടുതന്നെ വർഗ്ഗസമരങ്ങളുടെ തീപ്പൊരികളൊന്നും കാരൂരിന്റെ കഥകളിൽ കാണില്ല.

 ആറ്റുനോറ്റുണ്ടാക്കിയെടുത്ത വാഴക്കുല ഇല്ലത്തേക്കെടുക്കാൻ തമ്പുരാൻ കൽപ്പിച്ചപ്പോൾ 'കരയാതെ മക്കളേ' എന്നു മാത്രം വിലപിക്കാനറിയുന്ന ചങ്ങമ്പുഴക്കവിതയിലെ 'മലയപ്പുലയ'നാണ് പലപ്പോഴും കാരൂർക്കഥകളിലെ നായകൻ.

'അധികാരം കൊയ്യണമാദ്യം നാം!'

 എന്ന മുദ്രാവാക്യസമാനമായ ഒരു വരി കാരൂരിന്റെ കഥകളിൽ കണ്ടെത്താൻ പ്രയാസമാണ്.


സ്വന്തം രചനകളിലൂടെ ദീനവിലാപങ്ങളല്ല, അധ്യാപകരുടെ അവകാശപ്രഖ്യാപനം നടത്തിയ ഒരു മനുഷ്യൻ സമാനകാലഘട്ടത്തിലുണ്ടായിരുന്നു.


ചെറുകാട് സി ഗോവിന്ദപ്പിഷാരടി!


ചെറുകാടിന്റെ 'മുത്തശ്ശി' എന്ന നോവൽ കേരളത്തിലെ അധ്യാപകർ ഒരു പാഠപുസ്തകം പോലെ വായിക്കേണ്ട ഒന്നാണ്.


 ഇരമ്പിയാർക്കുന്ന കടലുപോലെയാണാ നോവൽ.


അതിൽ നമ്മൾ നടന്നു വന്ന വഴികളുണ്ട്. 


അധ്യാപക പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ചരിത്രം! 


ആ ചരിത്രത്തെ സിലബസ്സിൽ നിന്നും മാറ്റി നിർത്താനായിരുന്നു പലപ്പോഴും ശ്രമം.


 ഡിഗ്രിക്കും പി.ജിക്കും ഒരേ നോവൽ തന്നെ സിലബസ്സിൽ ആവർത്തിച്ചു കടന്നുവന്നപ്പോഴൊന്നും അബദ്ധത്തിൽപ്പോലും 'മുത്തശ്ശി' അതിൽപ്പെട്ടില്ല.


1958ൽ രചിക്കപ്പെട്ട 'മുത്തശ്ശി'ക്ക് ശാപമോക്ഷം കിട്ടിയത് 2008 ലോ മറ്റോ ആണെന്നു തോന്നുന്നു.


 മൂന്നാലു വർഷം കഴിഞ്ഞ് സിലബസ് പരിഷ്കരിച്ചപ്പോൾ ആ 'അബദ്ധം' തിരുത്തുകയും ചെയ്തിട്ടുണ്ട്.


ഷഷ്ടിപൂർത്തി കഴിഞ്ഞ മുത്തശ്ശി ഇപ്പോഴും പടിക്കു വെളിയിൽത്തന്നെ!


മുത്തശ്ശി എന്ന നോവലിനെ വെളിയിൽ നിർത്താൻ പല കാരണങ്ങളുമുണ്ടാകാം.


കാർഷികമേഖലയിൽ ജന്മിത്തത്തോടുള്ള വെല്ലുവിളിയും വിദ്യാഭ്യാസമേഖലയിൽ മാനേജ്മെന്റിന്റെ ചൂഷണത്തിനെതിരായുള്ള വെല്ലുവിളിയും ഒരേസമയം കൈകോർക്കുന്ന നോവലാണ് മുത്തശ്ശി.


ഈ രണ്ട് ചൂഷണത്തിനും അറുതി വരുത്തിയ 1957ലെ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ചരിത്രം കൂടി  ആഖ്യാനത്തിന്റെ ഭാഗമായി ഉള്ളതുകൊണ്ടാകാം 'മുത്തശ്ശി' സിലബസ്സിന്റെ പടിക്കു പുറത്തായത്. 


അധ്യാപകരുടെ വർഗ്ഗസമരത്തിന്റെ ഇതിഹാസമാണ് മുത്തശ്ശി.


അധ്യാപകർ കേവലം 

'പ്രജകൾ'

 മാത്രമായിരുന്ന കാലത്തു നിന്ന് 

'പൗരസമൂഹ'

മാകുന്നതിന്റെ ചരിത്രം കൂടിയുണ്ട് ആ നോവലിൽ.


അധ്യാപകർ തങ്ങൾ വന്ന വഴി മറക്കാതിരിക്കാൻ ബി.എഡിന്റെയും മറ്റും സിലബസ്സിൽക്കൂടി ഉൾപ്പെടുത്തേണ്ട പുസ്തകമാണത്.


അധ്യാപികയായി സ്കൂളിൽ പ്രവേശിച്ച അവസരത്തിൽ പരിശോധനയ്ക്കു വരുന്ന ഇൻസ്പെക്ടറുടെ മുന്നിൽ 'പാട്ടക്കുടിയാനെപ്പോലെ' നിന്ന നാണിയിൽ നിന്ന് അവകാശബോധവും പ്രതികരണശേഷിയുമുള്ള നാണി മിസ്ട്രസ്സിലേക്കുള്ള വളർച്ചയുടെ കഥ പറയുന്ന നോവലും നോവലിസ്റ്റും എന്തുകൊണ്ടാണ് നമ്മുടെ അക്കാദമിക- യാഥാസ്ഥിതിക പണ്ഡിതശിങ്കങ്ങളുടെ അവഗണനയ്ക്ക് പാത്രമായത്?

 

നമ്മുടെ പ്രഖ്യാപിതസാഹിത്യ ചരിത്രങ്ങളിലൊക്കെ ചെറുകാടിനെപ്പറ്റി പറയുന്ന ഭാഗം വരുമ്പോൾ വാക്കുകൾക്ക് എന്തു പിശുക്കാണ്!


ചെറുകാട് അത്ര 'ചെറിയ' കാടല്ല!


 ഇരുപതിലധികം നാടകങ്ങളുടേയും,

എട്ടു നോവലുകളുടേയും, 

നിരവധി കഥകളുടേയും, 

കവിതകളുടേയും,

 ബാലസാഹിത്യകൃതികളുടേയും,

 ആത്മകഥയുടേയും

 രചയിതാവായ ഒരു മനുഷ്യനെ എത്ര നിസ്സാരനായാണ്  പ്രഖ്യാപിതസാഹിത്യചരിത്രങ്ങൾ  പരിഗണിച്ചിട്ടുള്ളത്!


 ചിലതിലൊക്കെ തൊട്ടുതലോടിപ്പോയിട്ടുണ്ട്.

'പ്രചരണാത്മകത'

എന്ന വലിയ 'ദോഷ'ത്തിൽപ്പിടിച്ച് ഉരുണ്ടുകളി നടത്തിയിട്ടുണ്ട്.


'ഇൻക്വിലാബ് സിന്ദാബാദ്'

എന്ന മുദ്രാവാക്യമൊക്കെ ആഖ്യാനത്തിന്റെ ഭാഗമാക്കിയ 'കൊടുംകുറ്റ'ത്തെ 'നിഷ്പക്ഷനിഷ്കളങ്കർ' എങ്ങനെ പൊറുത്തു കൊടുക്കും?


'ഇന്ദുലേഖ'യുടെ 'കയ്യും കസവും' വേർതിരിച്ചറിയാൻ കഴിയാത്ത ആശങ്കയിൽ കുറേക്കാലം തള്ളിനീക്കിയ നിരൂപകർ 'ഉന്തിയ പല്ലും ഒട്ടിയ കവിളുമുള്ള ' നാണിമിസ്ട്രസ്സിനെ മാറ്റി നിർത്തി.


 കേരളത്തിലെ കർഷക പ്രസ്ഥാനത്തിന്റെ/

അധ്യാപക പ്രസ്ഥാനത്തിന്റെ/

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ/

 കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ

 ചരിത്രം പേറുന്ന ഒരു നോവൽ  സാഹിത്യചരിത്രകാരന്മാരുടെ 'ഒച്ചാട്ടി'നു പാത്രമായി.


'നമ്മളെങ്ങനെ നമ്മളായെന്ന്' തിരിച്ചറിയാൻ 'മുത്തശ്ശി' വായന ഉപകരിക്കും.


സംഘടനയൊക്കെ എന്തിന് എന്ന ചോദ്യമുയർത്തുന്ന അരാഷ്ട്രീയവാദികൾക്കുള്ള ചെകിട്ടത്തടിയാണ് 'മുത്തശ്ശി'.


 കോൺഗ്രസ് ക്രമേണ കോൺഗ്രസ് സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമൊക്കെയായി പരിവർത്തിക്കുന്നതിന്റെ ചരിത്രം മുത്തശ്ശിയെ ഒരു ചരിത്രനോവൽ കൂടിയാക്കുന്നു.


ചരിത്രത്തിന്റെ ആധികാരികതയും സാഹിത്യത്തിന്റെ പാരായണക്ഷമതയും ഒന്നിക്കുന്ന നോവൽ!


വ്യഷ്ടിയെ സമഷ്ടിയിലേക്ക് വിലയിപ്പിച്ചത് സംഘടനയാണെന്ന് ബോധ്യപ്പെടുത്തുന്ന നോവൽ.


 'തടിക്കു കേടുകൂടാതെ' യുള്ള സംഘടനാപ്രവർത്തനം അവനവന്റെ സ്വാർത്ഥതയ്ക്കു വേണ്ടി കൂടെക്കൊണ്ടുനടക്കുന്ന ആളുകൾ 'മുത്തശ്ശി' വായിക്കണം.


 അടിമത്തത്തിന്റെ നുകം കഴുത്തിലെ ആഭരണമായി ഇട്ടു നടന്നിരുന്ന അധ്യാപകവർഗ്ഗത്തിന് നിവർന്നു നിൽക്കാനുള്ള അവകാശം നേടിത്തന്ന കുറേ മനുഷ്യരെ അപ്പോൾ ഓർമ്മ വരും.


 ഭൂമിയിലുള്ള മറ്റു മനുഷ്യരെക്കൂടി പരിഗണിക്കാൻ പഠിക്കും!


അദ്ധ്യാപകദിനാശംസകൾ...


🔐🔐🔐🔐🔐🔐🔐🔐🔐