അക്ഷരക്കൂട്ടം: ഫെവിക്കോളിൻ്റെ കഥ 🧴
അക്ഷരക്കൂട്ടം ഓൺലൈൻ
ഫെവിക്കോളിൻ്റെ കഥ 🧴 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഫെവിക്കോളിൻ്റെ കഥ 🧴 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

17 ജനുവരി 2026

ഫെവിക്കോളിൻ്റെ കഥ 🧴

ഫെവിക്കോളിൻ്റെ കഥ


വെൽവന്ത് റായ് കല്യാൺജി പരേഖ് എന്ന സംരംഭകന്റെ വിജയഗാഥ.


നാം സർവ്വസാധാരണമായി ഉപയോഗിക്കുന്ന പശകളിൽ ഏറ്റവും കൂടുതൽ ഉച്ചരിക്കുന്നത് ഫെവിക്കോൾ എന്ന പേരാണ്. 


തൊണ്ണൂറുകളിൽ ദൂരദർശനിൽ ഫെവിക്കോളിന്റെ പ്രശസ്തമായ ഒട്ടനവധി പരസ്യമുണ്ടായിരുന്നു.  ക്രിക്കറ്റ് കളി കാണുന്നതിനിടയിൽ അത്  പ്രദർശിപ്പിച്ചിരുന്നു.


ഫെവിക്കോളിന്റെ ഒഴിഞ്ഞ പാത്രത്തിൽ നിന്നു നെല്ല് തിന്നുന്ന ഒരു കോഴി അസാധ്യമായ ഉറപ്പുള്ള മുട്ടയിടുന്നു. എന്ത് ചെയ്തിട്ടും അത് പൊട്ടുന്നില്ല. ഒരൊറ്റ സംഭാഷണം പോലുമില്ലാത്ത ഈ പരസ്യം എല്ലാവര്‍ക്കും  മനസ്സിലാകുകയും അത് ഹിറ്റാകുകയും ചെയ്തു. 


കോട്ടും സ്യൂട്ടും ഇട്ട് എലൈറ്റ്  ആയ ഒരു മനുഷ്യൻ ചൂണ്ടയിട്ട് പുഴക്കരയിൽ ഇരിക്കുന്നു.


മീൻ കിട്ടാൻ വേണ്ടി ശബ്ദമുണ്ടാക്കാതെയാണ് പുള്ളിയുടെ ഇരിപ്പ്. കുറെ നേരമായിട്ടും ഒന്നും കിട്ടിയിട്ടില്ല അതിന്റെ പരിഭവം പുള്ളിയുടെ മുഖത്ത് കാണാനുണ്ട്


പെട്ടെന്ന് ഒരു നാട്ടിൻപുറത്തുകാരൻ ബഹളമുണ്ടാക്കി കൊണ്ടുവരുന്നു.


അവിടെയിരുന്ന് മീൻ പിടിച്ചിരുന്ന ആൾക്ക് ദേഷ്യമായി.


മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടി.


ആ നാട്ടിൻപുറത്തുകാരനാകട്ടെ ഒരു കൈലിയും തോളത്ത് ഒരു തോർത്തും മാത്രം. അയാൾ ഒരു വടിയിൽ ഒന്ന്, രണ്ട്, മൂന്ന് എന്നെണ്ണി എന്തോ തേയ്ക്കുന്നു.


വെള്ളത്തിൽ മുക്കി പിടിക്കുന്നു.ആ കൈ ഒന്ന് വിറപ്പിക്കുന്നു.. ഹി.ഹി.ഹി.ഹി എന്നു ചിരിച്ചുകൊണ്ട് വടി പൊക്കുന്നു അതിൽ നാലഞ്ചു മീനുകൾ... അത് കണ്ട് കോട്ട് അപ്പൂപ്പൻ കണ്ണ് മിഴിച്ചു നോക്കുന്നു.


വടി നിറയെ മീനുമായി അയാൾ തിരിച്ചു പോകുന്നത്

ചൂണ്ടയിട്ടിരുന്ന കോട്ട് അപ്പൂപ്പൻ വായും പൊളിച്ച് ഇരിക്കുന്നു.


ഓർക്കുന്നുണ്ടോ ഈ പരസ്യം?


വിക്കറ്റ് പോകുന്ന ഇടവേളകളിൽ ക്രിക്കറ്റിനേക്കാൾ ആസ്വദിച്ച് കണ്ട പരസ്യങ്ങൾ.


നർമ്മത്തിൽ പൊതിഞ്ഞ ആ കൊമേഴ്സ്യലുകൾ അവതരിപ്പിച്ച ഫെവിക്കോൾ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലാണ് ഒട്ടിപ്പിടിച്ചത്.


അതിന്റെ പിന്നിലുള്ള ബല്‍വന്ത് പരേഖ് എന്ന പേര് കേട്ടിട്ടുണ്ടോ? ആ പേര് കേള്‍ക്കാത്തവരാകും ഭൂരിപക്ഷവും. പക്ഷേ, അദ്ദേഹം സ്വന്തം ബ്രാന്റിനിട്ട ഒരു പേര് ഓര്‍ക്കാതിരിക്കില്ല-ഫെവിക്കോള്‍


രണ്ട് ആനകൾ എതിർദിശയിൽ വലിക്കുന്ന ഒരു ലോഹഗോളം അതാണ് ലോഗോ.


ആ ലോഗോ പതിഞ്ഞ പ്ലാസ്റ്റിക് ഡപ്പി അതിനുള്ളിലുള്ള വെളുത്ത പശ ഡപ്പിയിൽ എഴുതിയിരിക്കുന്നു ഫെവിക്കോൾ....


അതെ, നമ്മുടെ ജീവിതത്തില്‍ അതിസാധാരണമായ ആ ബ്രാന്റിനു പിന്നിലുള്ള വ്യവസായിയാണ്, ബല്‍വന്ത് പരേഖ്. ഇന്ത്യാ-ചരിത്രത്തില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ഒരു നാമം. "ഫെവിക്കോള്‍ മാന്‍" എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്.  


"ഉപയോഗിക്കാൻ ആവാത്ത വിധം രൂക്ഷഗന്ധമുള്ള കൊഴുപ്പിനെ വളരെ ഈസിയായി ഉപയോഗിക്കാൻ പറ്റുന്ന മൃഗക്കൊഴുപ്പില്ലാത്ത വിധത്തിൽ  നല്ല വാസനയുള്ള പശ അവതരിപ്പിച്ച വെൽവന്ത് റായ് കല്യാൺജി പരേഖ് എന്ന അസാധാരണ മനുഷ്യന്റെ കഥ.


ഇന്ത്യയുടെ മറ്റ് ഇതിഹാസ ബ്രാൻഡുകൾ പിറന്നപോലെ സ്വാതന്ത്ര്യസമര കാലമാണ് പശ്ചാത്തലം.


ഗുജറാത്തിലെ ജെയിൻ സമുദായത്തിൽ നിന്നുള്ള വെൽവന്ത് പരേഖിനെ ലോ പഠിക്കാനായി മാതാപിതാക്കൾ മുംബൈയിലേക്ക് വിട്ടു.


നാടാകെ ബ്രിട്ടീഷുകാരന്റെ നടയടി നടക്കുമ്പോൾ എന്ത് നിയമപഠനം?


ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യാ സമരത്തിനിറങ്ങി പഠനം മുടങ്ങി. വീണ്ടും മുംബൈയിലെത്തി ഗവൺമെൻ്റ് ലോ കോളേജിൽ തിരിച്ചെത്തി പഠനം പൂർത്തിയാക്കി നിയമബിരുദമെടുത്തു.


അപ്പോഴാണ് അതുവരെ ആലോചിക്കാതിരുന്ന ഒരു പ്രശ്നം പൊങ്ങി വന്നത്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്താൽ പ്രൊഫഷന്റെ ഭാഗമായി കക്ഷികൾക്ക് വേണ്ടി ഒരുപാട് കള്ളങ്ങൾ പറയേണ്ടിവരും.


അത് വയ്യ.


മറ്റെന്തെങ്കിലും ചെയ്യണം. ഉള്ളിൽ ഒരാഗ്രഹമുണ്ട് എന്തെങ്കിലും സ്വന്തമായി ചെയ്യണം.


ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ ഒരു ചെറിയ പട്ടണത്തിലായിരുന്നു വീട്.


അതുകൊണ്ടുതന്നെ ജോലിയില്ലാതെയുള്ള മുംബൈയിലെ ജീവിതം അത്ര സുഖകരമായിരുന്നില്ല.


വെൽവന്തിന് ഒരു കാര്യം മനസ്സിലായി ഭാവ്നഗറിലെ നാട്ടിൻപുറമല്ല ഇത്.


പട്ടിണി കിടന്ന് മരിക്കുമെന്നായാലും ആരും തിരിഞ്ഞുനോക്കില്ല.


ഒരാൾ സ്നേഹത്തോടെ പെരുമാറില്ല. പ്രത്യേകിച്ച് സാമ്പത്തിക ചുറ്റുപാടുകളില്ലാത്ത തന്നെപ്പോലെ ഒരാളോട്.


കയ്യിൽ അഞ്ചുപൈസയില്ല.


വേണമെങ്കിൽ തിരികെ ഗുജറാത്തിലെ മുഹുവയിലേക്ക് പോകാം.


പക്ഷേ വെൽവന്ത് എന്ന ചെറുപ്പക്കാരൻ ഒരു തീരുമാനമെടുത്തു.


ഇവിടെ ഈ നഗരത്തിൽ നിന്ന് തന്നെ ജീവിതത്തോട് പോരാടും.


ഏത് പ്രതിസന്ധിയെയും തരണം ചെയ്യും.


ഒരു ഡയിംഗ് ഷോപ്പിൽ ഹെൽപ്പറായി കൂടി.


പിന്നെ പ്രിൻ്റിംഗ് പ്രസ്സിൽ സഹായിയായി.


കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ തടി വ്യാപാര ഡിപ്പോയിൽ പ്യൂണായി ജോലി കിട്ടി.


പ്യൂൺ പണി കടുപ്പമായിരുന്നു.


മലയോളം മടുപ്പ് തോന്നുന്ന ദിവസങ്ങൾ.


പക്ഷേ അന്നന്ന് കഴിയാനുള്ള പൈസ കിട്ടുന്നുണ്ട്.


ധീരന്മാർ സ്വയം അവനവന് തന്നെ ചലഞ്ചുകൾ ഇട്ടുകൊടുക്കും.


ഈ സമയം വെൽവന്ത് ഒരു കല്യാണം കഴിക്കുന്നു. ഒരു വയറല്ല രണ്ട് വയറ് നിറയാനുള്ള വരുമാനം വേണം.


താമസം തടി ഡിപ്പോയിലെ വെയർഹൗസിലായി.


കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവരുടെ ജീവിതം അങ്ങനെ വെയർഹൗസിലെ ഇടുങ്ങിയ മുറിയിൽ തളിർത്തു. വെൽവന്തിലെ സംരംഭകന് വെയർഹൗസിൽ കഴിയാൻ പറ്റുമായിരുന്നില്ല.


നിയമബിരുദം കയ്യിലുള്ള ആളല്ലേ നല്ല ഭാഷ വശമുണ്ട് ബോധവുമുണ്ട് അത്യാവശ്യം വായനയുമുണ്ട്. ഇനി ഗ്യാരേജിൽ കിടക്കേണ്ട ആളല്ല താൻ.


സമയം കറങ്ങിത്തിരിഞ്ഞ് മാറി വരുന്നുണ്ട്.


പരിചയങ്ങളും പഴയ ബന്ധങ്ങളും പുതുക്കി.


അക്കാലത്ത് പലതരം ഡൈകൾക്ക് ഡിമാൻ്റുള്ള കാലമാണ്.


വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രോഡക്റ്റുകളുടെ ഏജൻസി വർക്കുകൾ പിടിച്ചുതുടങ്ങി.


മോഹൻ ഭായി എന്നൊരാൾ ഇൻവെസ്റ്ററായി വന്നു.


തൻ്റെ അധ്വാനത്തിന് കൂടുതൽ ഷെയർ വെൽവന്ത് ആവശ്യപ്പെട്ടതോടെ മോഹൻ ഭായി തെറ്റി.


അതിനിടയിൽ ജർമ്മൻ കമ്പനിയായ ഹോച്ച്സ്റ്റിൻ്റെ ഇന്ത്യയിലെ പ്രതിനിധികളായ ഫെഡ്കോയുമായി 50% പാർട്ണർഷിപ്പിൽ ബിസിനസ് തുടങ്ങി.


വെൽവന്ത് റായ് കല്യാൺജി പരേഖിൻ്റെ ഭാഗ്യജാതകം തുടങ്ങുകയായി.


അല്ല ഭാഗ്യത്തിൻ്റെ കരുണയ്ക്ക് ജീവിതത്തെ വിട്ടുകൊടുക്കാതെ സ്വന്തം ഭാവിയെ അയാൾ തന്നെ നിർമ്മിച്ചു തുടങ്ങി.


ജീവിക്കാനും ജയിക്കാനും മുന്നും പിന്നും നോക്കാതെ ഒരാൾ അങ്ങ് ഇറങ്ങിയാലുണ്ടല്ലോ പിന്നെ ഭാഗ്യവും ദൈവവുമൊക്കെ വെറും കാഴ്ചക്കാരാകും.


ജർമ്മൻ കമ്പനിയായ ഫെഡ്കോയുടെ മാനേജിംഗ് ഡയറക്ടർ ഇന്ത്യയിൽ വന്നപ്പോൾ വെൽവന്തിന് അദ്ദേഹത്തെ കാണാൻ അവസരമുണ്ടായി.


ബിസിനസ്സിൽ വെൽവന്ത് റായ് പരേഖിൻ്റെ അസാമാന്യ പ്രണയവും പ്രകടനവും ജർമ്മൻകാരനെ ബോധിച്ചു. ബിസിനസ് മാനേജ്മെൻ്റ് ട്രെയിനിംഗിന് അദ്ദേഹം വെൽവന്തിനെ ജർമ്മനിയിലേക്ക് ക്ഷണിച്ചു. വെൽവന്ത് ജർമ്മനിയിലെത്തി. സംരംഭകനാകാനുള്ള വിത്ത് ഉള്ളിലുണ്ടായിരുന്ന വെൽവന്ത് ജർമ്മനിയിൽ വെച്ച് അതിന് വളമിട്ട് വെള്ളമൊഴിച്ചു.


നാട്ടിൽ തിരിച്ചെത്തിയപ്പോഴേയ്ക്ക് ആ മോഹച്ചെടി പൂക്കാറായി.


1954 മുംബൈയിലെ ജേക്കബ് സർക്കിളിൽ സഹോദരൻ സുശീലുമായി ചേർന്ന് ഇൻഡസ്ട്രിയൽ കെമിക്കൽസും പിഗ്മെൻ്റ് എമൽഷനും ഡൈയും നിർമ്മിക്കുന്ന ഒരു സ്ഥാപനം തുടങ്ങി. കമ്പനിയുടെ പേര് പരേഖ് ഡൈചെം ലൈറ്റ് ഇൻഡസ്ട്രീസ് ഈ കമ്പനി പിന്നീട് പിഡി ലൈറ്റ് ഇൻഡസ്ട്രീസ് എന്നും പിന്നീട് പിഡിലൈറ്റ് ഇൻഡസ്ട്രീസ് എന്നും പേര് സ്വീകരിച്ചു.


ഫെവിക്കോളിൻ്റെ ബോട്ടിലിൽ കാണുന്ന അതേ പിഡിലൈറ്റ്.


മുമ്പ് ആ തടി ട്രേഡിംഗ് ഓഫീസിൽ പ്യൂണായി ജോലി ചെയ്യവേ വെൽവന്ത് മനസ്സിലാക്കിയ ഒരു കാര്യമുണ്ടായിരുന്നു.


തടിപ്പണികൾക്ക് ഉപയോഗിക്കുന്ന പശ കാർപെൻ്റർമാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.


മാത്രമല്ല പശ അത്ര സ്ട്രോംഗുമല്ല. അത് ആശാരിമാർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.


പശ ഉപയോഗിക്കാനും പ്രയാസം നന്നായി ഒട്ടത്തുമില്ല ഉണ്ടാക്കുന്ന ഫർണിച്ചറുകൾ സ്ട്രോംഗുമല്ല.


നല്ല ഒന്നാംതരം മരപ്പണിക്കാർക്കും പശ ശോകമായതിനാൽ ഒന്നും ശരിയാകാത്ത അവസ്ഥ.


അവരുടെ പേരും മാനവും പശ കാരണം പോകുന്നു.


ഇത് മാത്രവുമല്ല അക്കാലത്ത് മരപശകൾ ഉണ്ടാക്കിയിരുന്നത് മൃഗക്കൊഴുപ്പിൽ നിന്നാണ്.


അത് ഭൂരിപക്ഷം ആശാരിമാർക്കും വിശ്വാസപരമായ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.


ഇവിടെ ഇവിടെ തൻ്റെ ജന്മമുദ്ദേശം വെൽവന്ത് പരേഖ് എന്ന കൂർമ്മ ബുദ്ധിക്കാരനായ സംരംഭകൻ മനസ്സിലാക്കുന്നു.


അങ്ങനെ ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു ഇതിഹാസതുല്യമായ ബ്രാൻഡ് പിറക്കുന്നു.


വെജിറ്റേറിയൻ പശ ഫെവിക്കോൾ തൻ്റെ പഴയ സ്ഥാപനമായ ഫെഡ്കോയിൽ നിന്നും എടുത്ത ഫെവി എന്തിനെയും ഒന്നിപ്പിക്കുന്നു എന്നർത്ഥമുള്ള കോൾ എന്ന ജർമ്മൻ വാക്കും ചേർത്ത് ചരിത്രത്തിലേക്ക് ഒരു ബ്രാൻഡിനെ ഒട്ടിച്ചു വെച്ചു.


ഫെവിക്കോൾ രാജ്യത്തെ കാർപെൻ്റർമാരിലും കോൺട്രാക്ടർമാരിലും വലിയ വിശ്വാസം ജനിപ്പിച്ചു.


ഒന്ന് ,ഉപയോഗിക്കാൻ വളരെ ഈസിയാണ്.


രണ്ട്, അതീവ സ്ട്രോംങായിരുന്നു


പണ്ടൊക്കെ ഫർണിച്ചർ പണിയാൻ കാർപെൻ്റേഴ്സിനെ വിളിച്ചാൽ അവർ വരുന്നത് ഒരു വലിയ ടിന്നിൽ ഫെവിക്കോളുമായാണ്... നിങ്ങൾ ഓർക്കുന്നുണ്ടോ? അങ്ങനെ ഒരു കാലം


തടിക്കഷ്ണങ്ങളുടെ ഒന്നിപ്പിക്കേണ്ട വശത്ത് ഫെവിക്കോൾ തേച്ച് അമർത്തി ഒട്ടിച്ച് വിജയഭാവത്തിൽ നിൽക്കുന്ന ആശാരിമാരെ കണ്ടട്ടില്ലേ... സാധരണക്കാർക്ക് അതൊരു കൗതുക കാഴ്ച്ച തന്നെയായിരുന്നു...


1990 കളായപ്പോഴേയ്ക്ക് നാടാകെ ഫെവിക്കോൾ ഒരു ഫേവറേറ്റ് ബ്രാൻഡായി. അതിന് കാരണം ഫെവിക്കോളിനെ ആശാരിമാരുടെ കൈകളിൽ നിന്ന് വീടുകളിലെ വരാന്തയിലെത്തിച്ച അടുത്ത ബിസിനസ് തന്ത്രവും.


തൻ്റെ ഉത്പന്നം മരപ്പണിക്ക് മാത്രം ആകരുതെന്ന് വെൽവന്തിന് വാശിയുണ്ടായിരുന്നു.


റീട്ടെയിൽ പ്രോഡക്ട് ആയാലേ വില്പനയിലും ബ്രാൻഡ് റീകോളിംഗിലും തരംഗമാകാനാകൂ.


പേപ്പറോ ഫർണിച്ചറോ ആൽബമോ പെട്ടിയോ എന്തുമാകട്ടെ പൊട്ടിയാലോ ഇളകിയാലോ ഫെവിക്കോൾ ഒരാശ്വാസമായി.


30 ഗ്രാമിൻ്റെ ചെറിയ പ്ലാസ്റ്റിക് ട്യൂബിൽ ഫെവിക്കോൾ ഇറക്കിയത് വീട്ടമ്മമാരെയും കുട്ടികളെയും യുവാക്കളെയും മനസ്സിൽ കണ്ടാണ്.


അത് വിജയിക്കുക തന്നെ ചെയ്തു.


അങ്ങനെയാണ് അന്ന് ഹോസ്റ്റൽ മുറിയിൽ പ്രോജക്ട് ഉണ്ടാക്കാനിരുന്ന ഞങ്ങൾക്കും ഫെവിക്കോൾ അല്ലാതെ മറ്റ് ഓപ്ഷനില്ലാതായത്.


പിന്നാലെ ഫെവിസ്റ്റിക്കും രങ്കിയിലയും വിപണിയിലെത്തി.


അതുപോലെ ഡോക്ടർ ഫിക്സിറ്റ്, എംസി എന്നീ പ്രോഡക്റ്റുകളും.


ആന വലിക്കുന്ന ലോഹഗോളങ്ങളുടെ പ്രസിദ്ധമായ ലോഗോ ഫെവിക്കോളിന് വേണ്ടി നിർമ്മിച്ചത് അഡ്വർടൈസിംഗ് ഏജൻസിയായ ഒഗിൽവി ആൻഡ് മേത്തയാണ്. അതൊരു കമ്പനി ഏജൻസി ബന്ധമായിരുന്നില്ല.


ഒഗിൽവിയിലെ പീയൂഷ് പാണ്ഡെയുടെ ആശയത്തിൽ വിരിഞ്ഞ പരസ്യങ്ങളാണ് ഫെവിക്കോളിനെ ഇന്ത്യയുടെ മാർക്കറ്റിലും മനസ്സിലും പ്രതിഷ്ഠിച്ചത്.


മീൻ പിടിക്കാൻ ചൂണ്ടയിട്ടിരിക്കുന്നതും പൊട്ടാത്ത മുട്ടയുമൊക്കെ അങ്ങനെ പിറന്നവയാണ്.


1997-ൽ ഇറങ്ങിയ ദം ലഗാകെ ഐസ എന്ന പരസ്യം അന്ന് നമ്മളൊക്കെ എന്നും കണ്ടവയാണ്.


അതിൽ അഭിനയിച്ചത് ത്രീ ഇഡിയറ്റ്സ് അടക്കം സംവിധാനം ചെയ്ത രാജ്കുമാർ ഹിറാനിയാണ്.


ഫെവിക്കോളിൻ്റെ മറ്റൊര് പരസ്യചിത്രം കാൻ പുരസ്കാരത്തിന് അർഹമായി.


1990 കളിൽ രാജ്യത്തെ ഏറ്റവും പോപ്പുലറായ ഡിമാൻ്റുള്ള ആദ്യ 15 ബ്രാൻഡുകളിൽ ഒന്നായി ഫെവിക്കോൾ. 1959-ൽ മുംബൈയിലെ ഒറ്റമുറിക്കടയിൽ ഏതാനും ഡപ്പികളിൽ വില്പനയ്ക്ക് വെച്ച ഫെവിക്കോളിൽ നിന്ന് ഇന്ന് പിഡിലൈറ്റ് ലോകമാഗമാനം വിൽക്കുന്നത് 200-ൽ അധികം പ്രോഡക്റ്റുകളാണ്.


ഇന്ത്യയെ ഒട്ടിക്കാനും ഒട്ടിപ്പിക്കാനും പഠിപ്പിച്ച വെൽവന്ത് പരേഖിനെ ഫെവിക്കോൾ മാൻ എന്ന് ഈ രാജ്യം വിളിച്ചു.


മുംബൈയിലെ തെരുവിൽ പല ജോലികൾ ചെയ്ത് ഒരു നേരത്തെ ആഹാരത്തിന് വക കണ്ടെത്താൻ ബുദ്ധിമുട്ടിയ അതേ വെൽവന്ത് റായ് സൃഷ്ടിച്ചത് 1,39,000 കോടി മൂല്യമുള്ള കമ്പനിയാണ്. നിയമം പഠിച്ചിട്ടും വക്കീലാകേണ്ടതില്ല എന്ന് തീരുമാനിച്ചപ്പോൾ ഒരു വരുമാനത്തിനുള്ള സാധ്യത കൊട്ടിയടച്ചവൻ എന്ന് ആക്ഷേപം കേട്ടു വെൽവന്ത്. അതേ വെൽവന്ത് റായുടെ വാർഷിക വരുമാനം 8000 കോടിയായി. തടിക്കച്ചവടം ചെയ്യുന്ന കമ്പനിയിലെ പ്യൂണായിരുന്നപ്പോൾ നവവധുവുമൊന്നിച്ച് വെയർഹൗസിൽ കൂട്ടിയിട്ട മരക്കഷ്ണങ്ങൾക്കൊപ്പം അന്തിയുറങ്ങിയ അതേ വെൽവന്ത് റായ് പിന്നീട് മുംബൈയിലെ ഏറ്റവും പോഷായ കാർമൈക്കിൾ റോഡിലെ ഉഷാകിരൺ അപ്പാർട്ട്മെൻ്റിലെ വസതി സ്വന്തമാക്കി.


അയൽക്കാരൻ ആരായിരുന്നെന്നോ?


ധീരുഭായ് അംബാനി റിലയൻസിൻ്റെ സ്ഥാപകൻ മുകേഷ് അംബാനിയുടെ അച്ഛൻ.... 


ഇന്നും ഫെവിക്കോൾ പശയുടെ ഒട്ടനവധി ബ്രാൻഡുകൾ ട്യൂബ് ആയും ടിൻ ആയും  വിപണിയിൽ സജീവമായി വിജയഗാഥ തുടരുന്നു...


ഫെവിക്കോൾ  ഉപയോഗിക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു സംശയം ആണ്

എന്തുകൊണ്ടാണ് ഫെവിക്കോൾ അതിന്റെ പാത്രത്തിൽ ഒട്ടിപ്പിടിക്കാത്തത്? 


ഫെവിക്കോളിൽ പോളിവിനൈൽ അസെറ്റേറ്റ് എന്ന പോളിമറിനൊപ്പം ജലാംശവും ഉണ്ടാകും. ആ ജലാംശം നഷ്ടപ്പെടുമ്പോഴാണ് അത് പശയുടെ സ്വഭാവം പ്രകടിപ്പിക്കുക.


 ഉദാഹരണമായി രണ്ടു പേപ്പർ ഒട്ടിക്കാൻ ശ്രമിക്കുമ്പോൾ പേപ്പർ ജലാംശത്തെ വലിച്ചെടുക്കുകയും തമ്മിൽ ഒട്ടിച്ചേരുകയും ചെയ്യും. പശ നിറച്ചു വെച്ച പാത്രത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ടു പോകാത്തതിനാൽ അത് പാത്രത്തിന്റെ വശങ്ങളിൽ ഒട്ടിപ്പിടിക്കുന്നില്ല..


എന്നാൽ കുപ്പിയിൽ പശ ഒട്ടുമുക്കാലും തീർന്ന് വരുമ്പോൾ ബാക്കി ഉള്ള പശ ഒട്ടിപ്പിടിച്ച് കട്ട ആകുന്നതിന് കാരണം കുറേ സോൾവന്റ് കുപ്പിക്കകത്ത് തന്നെയുള്ള വായുവിലേക്ക് ചേരുന്നതു കൊണ്ടാണ്.

ബാക്കിയുള്ള പശ കട്ടയാകുന്നതിന്റെ കാരണം.


➖➖➖➖➖➖➖