പട്ടാഭിഷേകം മുടക്കാൻ മന്ഥരയുടെ തന്ത്രങ്ങൾ 8
എന്തിലും ദോഷം മാത്രം കാണുന്നവർക്കും തെറ്റായ കർമങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നവരെ പരിഹാസ രൂപേണ വിളിക്കുന്ന പേരായി മാറി മന്ഥര. കൈകേയിയോടൊപ്പും അയോധ്യ രാജധാനിയിലേക്ക് ചാരവൃത്തിക്കായി നിയോഗിച്ച ദാസിയാണ് മന്ഥര. അയൽ ജനപദങ്ങളായ കേകയ രാജ്യവും മിഥിലയും സംഘർഷത്തിലിരുന്നു. കോസലവുമായി ബന്ധുത്വം ലഭിച്ചാൽ മിഥില ആക്രമിക്കില്ലെന്നു ധരിച്ച കേകയ രാജാവ് മകൾ കൈകേയിയെ ദശരഥൻ്റെ മൂന്നാം വിവാഹത്തിനു നൽകാൻ തീരുമാനിച്ചു. വിവാഹാനന്തരം കൈകേയിക്കൊപ്പം പരിചാരവൃത്തിക്കെന്ന പോലെ മന്ഥരെയും കൂടെ അയച്ചു.
ശ്രീരാമനും ലക്ഷ്മണനും മിഥിലയിലെത്തിയതും സീതാ സ്വയംവരം നടന്നതും മന്ഥരയ്ക്കറിയാതെ പോയി. കോസല മഹാരാജാവ് പുത്രന്മാർക്കുളള ഭാവി വധുക്കളെ നേരിട്ട് സംഘർഷമില്ലാത്ത മിഥിലയിൽ നിന്നു സ്വീകരിച്ചു. വിവാഹ തീരുമാനം നേരത്തെ അറിയാതിരുന്നതിന് മന്ഥരെ കേകയരാജാവ് ശാസിച്ചു. ജനകനാവട്ടെ സീതയെ കൊണ്ട് ആദ്യം വരണമാല്യം അണിയിച്ച ശേഷമാണ് അയോധ്യയിലേക്ക് ദൂതനെ അയക്കുന്നത്.
ഇപ്പോൾ ഭരതനും ശത്രുഘ്നനും രാജ്യത്തില്ലാത്ത സമയത്ത് രാമന്റെ പട്ടാഭിഷേകത്തിനു തയാറെടുക്കുന്നതറിഞ്ഞ മന്ഥര തടയാൻ തന്ത്രങ്ങളാവിഷ്കരിച്ചു. ദേവാസുര യുദ്ധകാലത്ത് സഹായിച്ചതിനു നൽകാമെന്നേറ്റ രണ്ടു വരം കൈകേയിയോട് ചോദിക്കാൻ ആവശ്യപ്പെട്ടു. രാമൻ രാജാവായാൽ കൗസല്യ രാജമാതാവാകും. മിഥില കേകയ രാജ്യത്തെ ആക്രമിച്ചാൽ അയോധ്യ മിഥിലയ്ക്കൊപ്പം നിൽക്കുമെന്നും പിറന്ന നാടിനെ മറക്കരുതെന്നും വിശ്വസിപ്പിച്ചാണ് കൈകേയിയോട് വരം ചോദിക്കാൻ ആവശ്യപ്പെടുന്നത്. ഇതോടെ കൈകേയി തീരുമാനം മാറ്റി.
