നിറമുള്ള അബദ്ധം
വർഷം 1856. ഈസ്‌റ്റർ അവധിക്ക് ലണ്ടനിലെ തൻ്റെ വീട്ടിൽ എത്തിയതാണ് ആ വിദ്യാർഥി. അവധിക്കാലമാണെങ്കിലും അവൻ വീട്ടിലെ പരീക്ഷണശാലയിൽത്തന്നെ സമയം ചെലവഴിച്ചു. മലേറിയയ്ക്കുള്ള ക്വി നിൻ എന്ന മരുന്ന് കൃത്രിമമായി നിർമ്മിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.
അനിലിൻ എന്ന സംയുക്‌തത്തിൽ നടത്തിയ ചില പരീക്ഷണങ്ങൾക്കിടയിൽ നല്ല പർപ്പിൾ നിറമുള്ള ഒരു വസ്‌തു ഉണ്ടായി. ചിത്രരചനയിലും ഫോട്ടോഗ്രാഹിയിലും ഒക്കെ താൽപര്യമുണ്ടായിരുന്ന ആ യുവഗവേഷകൻ ആ 'നിറമുള്ള അബദ്ധത്തിൽ' ശ്രദ്ധ കേന്ദ്രീകരിച്ചു.
ഈ ചായം ഉപയോഗിച്ച് നിറം നൽകിയ പട്ടുതുണികളൊക്കെ പല തവണ അലക്കിയും വെയിലത്തിട്ടും നോക്കി. നിറം മങ്ങിയില്ല! പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ചായങ്ങൾ മാത്രം ഉപയോഗിച്ച് വസ്ത്രങ്ങൾക്ക് നിറം നൽകിയിരുന്ന അക്കാലത്ത് ഈ കണ്ടുപിടിത്തത്തിന് വൻ ഡിമാൻഡ് ഉണ്ടായിരുന്നു.
വില്യം ഹെൻറി പെർക്കിൻ എന്നായിരുന്നു കൃത്രിമച്ചായം നിർമ്മിച്ച ആ ഗവേഷകൻ്റെ പേര്. പേറ്റന്റ്റ് എടുക്കാൻ അപേക്ഷ നൽകുന്ന സമയത്ത് വെറും പതിനെട്ട് വയസ്സു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അബദ്ധത്തിൽ സംഭവിച്ച ഈ കണ്ടത്തൽ പെർക്കിനെ സമ്പന്നനാക്കി.
🌸🌸🌸

