അക്ഷരക്കൂട്ടം: തമിഴ് നാട്ടിലെ ചുവന്ന മരുഭൂമി 🎴
അക്ഷരക്കൂട്ടം ഓൺലൈൻ
തമിഴ് നാട്ടിലെ ചുവന്ന മരുഭൂമി 🎴 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തമിഴ് നാട്ടിലെ ചുവന്ന മരുഭൂമി 🎴 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

10 ഓഗസ്റ്റ് 2025

തമിഴ് നാട്ടിലെ ചുവന്ന മരുഭൂമി 🎴

 തേറി കുടിയിരുപ്പ് = തമിഴ് നാട്ടിലെ ചുവന്ന മരുഭൂമി 🎴




തമിഴ് സിനിമയിലെ വിശാലിന്റെ ‘താമരഭരണി’യും, സൂര്യയുടെ ‘സിങ്കം’ എന്ന സിനിമയും ജീവ അഭിനയിച്ച ‘കോ’യും ഒക്കെ കാണാത്ത ആരുണ്ട്.


 അവയ്ക്കൊക്കെ ഒരു കാര്യത്തില്‍ സമാനതയുണ്ട്; നല്ല ചൊകചൊകന്ന മരുഭൂമിയുടെ കാര്യത്തില്‍.


അത് എഡിറ്റിങ്ങ് ഒന്നുമല്ല.


 നല്ല ഒന്നാന്തരം മരുഭൂമിയാണ്.


 അങ്ങ് ഉത്തരേന്ത്യയില്‍ ഒന്നുമല്ല കേട്ടോ.


നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ തന്നെ.


തിരുനല്‍വേലി ജില്ലയിലെ തിരുവള്ളിയൂരിന് അടുത്താണ് തെറിക്കാട് എന്നും പേരുള്ള (ഗൂഗിള്‍ മാപ്പില്‍) തേറി കുടിയിരുപ്പ് എന്ന വിസ്മയമരുഭൂമി.


മരുഭൂമി എന്നാല്‍ പലര്‍ക്കും വരണ്ട ഒരു പാഴ്ഭൂമിയാണ്.


എന്നാല്‍ അവിടെയും ഒരു സുന്ദരലോകമുണ്ട്.


വരള്‍ച്ച ബാധിക്കാത്ത ഒരുപാട് സസ്യലതാദികളും പക്ഷികളും ചെറിയ ചില ഉരഗങ്ങളും ഒക്കെ സഹവസിക്കുന്ന അവരുടെ തന്നെ ഒരു ചെറിയ ലോകം.


നിഗൂഢതയില്‍ മരുഭൂമി മറച്ചു വെക്കുന്ന സുന്ദരകാഴ്ചകള്‍ കാണാന്‍ പോകണം ഒരിക്കലെങ്കിലും.


കോട്ടയത്ത് നിന്ന് രാത്രി 8 40ന് ഉള്ള പാലരുവി എക്സ്പ്രെസിന് തെങ്കാശിയിലേക്ക് പോകണം.


 വെളുപ്പിന് നാല് മണിയോടെ അങ്ങ് എത്താം.


അവിടെനിന്ന് കുറ്റാലം, സുന്ദരപാണ്ഡ്യപുരം, സുറുണ്ടയ്, തിരുനെല്‍വേലി, തൃച്ചന്തൂര്‍ വഴി വേണം ആ മണലാരണ്യത്തില്‍ എത്തിപ്പെടാന്‍.


പോകുന്ന വഴിയ്ക്ക് തൃച്ചന്തൂരിലും കാണാന്‍ പറ്റിയ വിസ്മയകാഴ്ചകള്‍ ഒട്ടേറെയുണ്ട്‌.


അവയില്‍ പ്രധാനപ്പെട്ടത് തന്നെയാണ് തൃച്ചന്തൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം (മുരുകന്‍ കോവില്‍).


പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തൃച്ചന്തൂര്‍ കോവിലിലെ കോവില്‍ തിരുവിഴ കണ്ട് തന്നെ ആസ്വദിക്കേണ്ട ഒരു ആഘോഷമാണ്.


ആളും ആരവവും അരങ്ങേറുന്ന ആ പുണ്യഭൂമിയില്‍ കലാപരിപാടികള്‍ ഒക്കെ കണ്ട് ആസ്വദിച്ച്, അന്നദാനത്തിലും പങ്കുചേര്‍ന്ന് പുറകുവശത്തുള്ള കടല്‍കരയില്‍ പോയി തിരമാലകള്‍ കരയോട് കുശുക്കുന്നതും കേട്ട് ഇരുന്നാല്‍ സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോയെന്ന് തോന്നിപോകും.


തൃച്ചന്തൂരില്‍ നിന്ന് കായാമൊഴി വഴി ആ മണല്‍പരപ്പിലേക്കെത്താം.


2 കിലോമീറ്റര്‍ അധികദൂരം നടന്നുവേണം ആ അത്ഭുതത്തിലെത്താന്‍.


പക്ഷെ ആ ചുവന്ന മണല്‍പരപ്പിലൂടെ കാളവണ്ടികളുടെ അകമ്പടിയോടെയുള്ള ആ യാത്രയ്ക്ക് വേറെ ഒരു സുഖമാണ്.


ഏകദേശം 200 മുതല്‍ 300 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സ്ഥലത്തിന് തേറി കുടിയിരുപ്പ് എന്ന പേര് ലഭിച്ചത്‌.


പേരിന്റെ, ഉറവിടം അവിടെയുളളവര്‍ക്ക് നിശ്ചയമില്ല.


 ഇവിടെ പ്രശസ്തമായ ഒരു കോവില്‍ ഉണ്ട് – ശ്രീ കറുപ്പവേല്‍ അയ്യനാര്‍ കോവില്‍.


 ഡിസംബര്‍ അവസാനമാണ് അവരുടെ തിരുവിഴ.


 ഒരുപാട് തീര്‍ത്ഥാടകര്‍ അവിടെ വന്നെത്താറുണ്ട്.


 ഇതേ റൂട്ടില്‍ അഞ്ചോളം വേറെ ക്ഷേത്രങ്ങളും ഉണ്ട്.


തൃച്ചന്തൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ, 1200 ഏക്കറിലായി വ്യാപിച്ചു കിടക്കുകയാണ് ഈ തെന്നിന്ത്യന്‍ മരുഭൂമി; സമുദ്രനിരപ്പില്‍ നിന്നും 15 മീറ്റര്‍ മാത്രം ഉയരത്തില്‍.


 ഇവിടെ മണല്‍ക്കൂനകള്‍ ഒരുപാട് രൂപപ്പെടാറുണ്ട്. 


ചിലതിന് 25 മീറ്റര്‍ വരെ ഉയരം കാണാറുണ്ട്. 


ഇടയ്ക്ക് വീശുന്ന കാറ്റിനനുസരിച്ചിരിക്കും അവയുടെ വലിപ്പം. 


ഈ മണലില്‍ ഇല്‍മനൈറ്റ്, ഹേമറ്റൈറ്റ്, ഗാര്‍നെറ്റ് എന്നീ മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു.


 ഹേമറ്റൈറ്റാണ് മണ്ണിന് ഈ ശോണിമ നല്‍കുന്നത്.


ചെറിയ മുള്‍ച്ചെടികളും, കുറ്റിച്ചെടികളും, അങ്ങിങ്ങായി കരിമ്പനകളും, കശുമാവുകളും, പുളിയും ഇതരമരങ്ങളും അടങ്ങുന്നതാണ് ഇവിടുത്തെ സസ്യസമ്പത്ത്.


ഒട്ടകങ്ങളില്ലാത്ത ഈ മരുഭൂമിയില്‍ വിവിധ പക്ഷികളും, ചിത്രശലഭങ്ങളും, ആട്ടിന്‍ പറ്റങ്ങളും മയിലുകളും ഇത് ഒരു മരുഭൂമിയാണോ എന്ന് തന്നെ സംശയിപ്പിക്കുന്നു.


ചവിട്ടിയാല്‍ താഴ്ന്നു പോകാത്ത മണലും മെയ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നന്നായി പെയ്യുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണും ഈ സംശയത്തിന്‍റെ ആക്കം കൂട്ടുന്നു. 


എങ്കിലും മേയ് മാസത്തില്‍ ഇവിടെ കഠിനമായ ചൂടാണ്.


പൊതുവേ നല്ല കാറ്റ് വീശുന്ന പ്രദേശമായതിനാല്‍ ഇവിടെ ഉച്ച സമയത്ത് നല്ല ചൂടും രാത്രികളില്‍ തണുപ്പുമാണ്.


എങ്കിലും, വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്കാണ് ഈ സ്ഥലം കൂടുതല്‍ ഉതകുക.


വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകാന്‍ താത്പര്യമുള്ളവര്‍ക്ക് പറ്റിയ ഇടം ആയിരിക്കണമെന്നില്ല തേറി കുടിയിരുപ്പ്.


കാടും മേടും കണ്ടുമടുത്തവര്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും ഈ മണലാരണ്യം.


വേണ്ട ഭക്ഷണം, വെള്ളം എന്നിവ തേറി കുടിയിരുപ്പില്‍ നിന്നോ കായാമൊഴിയില്‍ നിന്നോ വാങ്ങാവുന്നതാണ്‌.


കായാമൊഴിയിലേക്ക് തൃച്ചന്തൂരില്‍ നിന്നും ഓരോ മണിക്കൂറും ബസ്സുണ്ട്.


തേറിക്കാടും അയ്യനാര്‍ ക്ഷേത്രവും കായാമൊഴിയില്‍ നിന്നും 3 കി.മീ. ദൂരെയാണ്.


രാവിലെ 8 മണിക്ക് തൃച്ചന്തൂരില്‍ നിന്നും തേറി കുടിയിരുപ്പിലേക്ക് ബസ്സുണ്ട്.


ടിക്കറ്റിന് 10 രൂപയേ ആകൂ. 


തേറി കുടിയിരുപ്പില്‍ നിന്ന് അയ്യനാര്‍ ക്ഷേത്രത്തിലേക്ക് 2 കി.മീ. ദൂരമുണ്ട്. 


ബസ്സ് സര്‍വ്വീസ് രണ്ട് മണിക്കൂര്‍ ഇടവിട്ടുണ്ട്. 


രാവിലെ എട്ടുമണിക്കും ഉച്ചയ്ക്കും നേരിട്ട് ബസ്സുകളുണ്ട്. 


അയ്യനാര്‍ കോവിലില്‍ നിന്ന് തൃച്ചന്തൂരിലേക്ക് 10:30ിനും 1:30ിനും ബസ്സുകളുണ്ട്‌.


കായാമൊഴിയില്‍ നിന്ന് എപ്പോഴും തൃച്ചന്തൂരിലേക്ക് ബസ്സുണ്ട്.


 തൃച്ചന്തൂരില്‍ നിന്നും കായാമൊഴി വഴി പോയാല്‍ അയ്യനാര്‍ കോവിലിലേക്ക് 15 കി.മീ.


 തൂത്തുക്കുടിയില്‍ നിന്നും അയ്യനാര്‍ കോവിലിലേക്ക് 42 കി.മീ.


 തിരുനെല്‍വേലിയില്‍ നിന്ന് തേറി കുടിയിരുപ്പിലേക്ക് 50 കി.മീ.


🛣️🛣️🛣️🛣️🛣️🛣️🛣️🛣️🛣️