തുരുമ്പിക്കാത്ത ഇരുമ്പിന്റെ രഹസ്യം
ഇപ്പോൾ ദില്ലിയിൽ സ്ഥിതി ചെയ്യുന്ന തുരുമ്പുപിടിക്കാത്ത ഉരുക്കു സ്തൂപം ഒരു മഹാത്ഭുതമാണ്.
പ്രചരിപ്പിക്കപ്പെടുന്നതു പോലെ ഏലിയൻമാരോ, മന്ത്രമോ ഒന്നും ഇതിൽ ഇടപെട്ടിട്ടില്ല.
പുരാതന ഇന്ത്യയിലെ ആയസ വിദഗ്ധരുടെ അറിവും കൗശലവും മാത്രമാണ് ഈ അത്ഭുതത്തിനു പിന്നിലെ രഹസ്യം.
ഇരുമ്പിന്റെ അയിരുകളെ കരിയുടെ സാന്നിധ്യത്തിൽ 1000-1200 ഡിഗ്രി താപനിലയിൽ ചൂടാക്കി ഉരുക്കിയാൽ മാത്രമേ ഇരുമ്പ് വേർതിരിയൂ.
കരിയായി സാധാരണ കൽക്കരി ഉപയോഗിക്കാനാവില്ല.
സാധാരണ കൽക്കരിയിൽ അടങ്ങിയിട്ടുള്ള ഗന്ധകം (സൾഫർ ) എല്ലാം കുളമാക്കും.
ഇപ്പോൾ വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കി സൾഫർ നീക്കം ചെയ്ത് കോക്കിംഗ് കോൾ ആക്കി മാറ്റിയാണ് കൽക്കരി ബ്ലാസ്റ്റ് ഫർണ്ണസുകളിൽ ഉപയോഗിക്കുന്നത്.
ഏകദേശം 4000 വർഷം മുമ്പ് തെക്കെ ഇന്ത്യയിലെ പെരും കൊല്ലൻമാർ മരക്കരി ഉപയോഗിച്ച് 1000 - 1200 ഡിഗ്രി താപനില നിലനിർത്താവുന്ന തരം ഫർണ്ണസുകൾ രൂപകൽപ്പന ചെയ്തെടുത്തു.
അതോടെയാണ് ഇരുമ്പ് മനുഷ്യന് വഴങ്ങുന്നത്.
ഇരുമ്പ് നിർമ്മിക്കാനായെങ്കിലും ഇരുമ്പിന്റെ തുരുമ്പിക്കൽ ഒരു പ്രശ്നമായി നിലനിന്നു.
പക്ഷെ ആ പ്രശ്നവും പെരുങ്കൊല്ലന്മാർ ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ പരിഹരിച്ചെടുത്തു.
ചില പ്രത്യേക മരങ്ങളുടെ കരി ഉപയോഗിച്ച് നിനോക്സീകരിച്ചെടുക്കുന്ന ഇരുമ്പിന് തുരുമ്പിനെ ചെറുക്കാനാവുമെന്ന് പെട്ടന്ന് തന്നെ കണ്ടെത്തപ്പെട്ടു.
ഫോസ്ഫറസിന്റെ അംശം താരതമ്യേന കൂടുതലുള്ള ചില മരങ്ങളുടെ (പുളി, പുളിവാക .... ) കരി ഉപയോഗിച്ചു ഇരുമ്പയിരിന്റെ നിരോക്സീകരണം നടത്തിയാൽ ലഭിക്കുന്നത് ഏകദേശം 0.2 -0.3% ഫോസ്ഫറസിന്റെ അംശമുള്ള ഇരുമ്പാണ്.
ഇതിൽ ഏകദേശം 0.1-0.2% കാർബൺ (കരി) കൂടി ഉണ്ടായാൽ ലഭിക്കുന്നത് നൂറ്റാണ്ടുകളോളം തുരുമ്പിക്കലിനെ ചെറുക്കുന്ന തരം ഇരുമ്പാണ്.
ആധുനിക കാലത്ത് നിർമ്മിക്കപ്പെട്ട മരാജിംഗ് സ്റ്റീൽ പോലെ ഒരു സ്പെഷ്യൽ ഗ്രേഡ് ഉരുക്കാണ് നമ്മുടെ പെരുങ്കൊല്ലന്മാർ മൂന്നോ നാലോ സഹമ്പ്രാബ്ദങ്ങൾക്ക് മുമ്പ് നിർമ്മിച്ചെടുത്തത്.
ഇന്ത്യയെമ്പാടും ഇത്തരം തുരുമ്പിക്കാത്ത ആയസ സ്തൂപങ്ങളുണ്ട്.
കർണ്ണാടകത്തിലെ കുടജാദ്രിയിലും, മധ്യപ്രദേശിലെ ധർലും , ഒറീസയിലെ കൊണാർക്കിലുമെല്ലാം അനേക ടൺ ഭാരം വരുന്ന ഇന്നും നിർമ്മിക്കാൻ പ്രയാസമായ ആയസ സ്തംഭങ്ങളും ബീമുകളും സഹസ്രാബ്ദങ്ങളെ അതിജീവിച്ച് ഇന്നും നിലനിൽക്കുന്നു.
🧇🧇🧇🧇🧇🧇🧇🧇🧇🧇🧇🧇🧇🧇

