അക്ഷരക്കൂട്ടം: ഞാൻ ചുണ്ടില്ലാക്കണ്ണൻ 🌱
അക്ഷരക്കൂട്ടം ഓൺലൈൻ

12 ജൂലൈ 2025

ഞാൻ ചുണ്ടില്ലാക്കണ്ണൻ 🌱

"നിന്റെ കുടുംബക്കാർ ഇനി ചുണ്ടില്ലാതെ കുലച്ചു വളരട്ടെ"

*********

ഓർമ്മയുണ്ടോ എന്നെ ? 


ഞാൻ ചുണ്ടില്ലാക്കണ്ണൻ.

പുതിയ തലമുറയ്ക്ക് അത്ര പരിചയം കാണില്ലെന്നറിയാം. പക്ഷേ പഴയതലമുറക്കാർക്ക് മറക്കാനാവുമോ ഞങ്ങളെ ? അവരുടെ വീട്ടു മുറ്റത്തിന് അരികിൽ, തൊടിയിലെ ഓമനപുത്രിമാരായിരുന്നല്ലോ ഞങ്ങൾ. പഴയ അമ്മച്ചിമാർ സ്വന്തം മക്കളെ നോക്കുന്നപോലെ, സമയാസമയങ്ങളിൽ വെള്ളവും വളവും തന്നു ഞങ്ങളെ പരിപോഷിപ്പിച്ചിരുന്നതായി മുത്തശ്ശിമാർ പറഞ്ഞുകേട്ടിട്ടുണ്ട്.


ചുണ്ടില്ലാൻ, ചുണ്ടില്ലാക്കണ്ണൻ, ചുണ്ടില്ലാപൂവൻ, കൂമ്പില്ലാ കണ്ണൻ, മണിയില്ല കുന്നൻ, തട്ടയില്ലാകുന്നൻ, കുടപ്പനില്ലാക്കുന്നൻ തുടങ്ങി നിരവധി പേരുകളിലാണ് പലസ്ഥലത്തും ഞങ്ങൾ അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ എങ്ങനെയാണു വിളിക്കുന്നതെന്ന് അറിയില്ല. എങ്കിലും ചുണ്ടില്ലാക്കണ്ണൻ അഥവാ കൂമ്പില്ലാകണ്ണൻ എന്നാണ് അധികം ആളുകളും വിളിക്കുന്നത്.


ഒരു കാലത്തു കേരളത്തിലെ മിക്ക പറമ്പുകളിലും ഞങ്ങളുടെ കുടുംബക്കാർ ധരാളമായി ഉണ്ടായിരുന്നു. ചെറുപഴങ്ങളിൽ രുചിയിൽ കേമനാണ് ഞങ്ങളുടെ പഴം എന്നാണ് പൊതുവെ പറയാറ്. മറ്റു വാഴപ്പഴങ്ങളിൽ നിന്ന് വേറിട്ടൊരു രുചിയാണത്രേ ഞങ്ങൾക്ക്. കൊച്ചു കുട്ടികൾക്ക് ഉണക്കി പൊടിച്ചു കുറുക്കുണ്ടാക്കാൻ ബെസ്റ്റാണ് ഞങ്ങളുടെ പഴം എന്ന് അമ്മച്ചിമാർ പറഞ്ഞുകേട്ടിട്ടുണ്ട്. പുട്ടിന്റെയും അവലിന്റെയും കൂടെ കഴിക്കാൻ ഞങ്ങളെ കഴിഞ്ഞേ ഉള്ളു വേറെ പഴം ! കഴിച്ചുനോക്കിയിട്ടുള്ളവർക്ക് അതറിയാം.

(എന്താ വേറിട്ടൊരു അഭിപ്രായം ഉണ്ടോ ആർക്കെങ്കിലും ? ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ കുറിക്കുക. ഞങ്ങൾ ഒന്നറിയട്ടെ ആ പഴം ഏതാണെന്ന്)


മറ്റു വാഴപഴങ്ങളെപ്പോലെയല്ല ഞങ്ങൾ. ചുണ്ടു മുഴുവൻ വിരിഞ്ഞ് കായാകും . അതുകൊണ്ടാണ് ചുണ്ടില്ലാ കണ്ണൻ എന്നപേര് വന്നത്.

ഇതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട് കേട്ടോ ! പണ്ട് ഒരു മഹർഷി ഞങ്ങളുടെ മുത്തച്ഛന്മാരിൽ ഒരാളുടെ ചുവട്ടിൽ തപസിരുന്നുവത്രേ. ആ കാലത്ത് ഞങ്ങൾ 12 വർഷത്തിൽ ഒരിക്കലെ കുലച്ചിരുന്നുള്ളൂ എന്നാണു ഐതീഹ്യം! അങ്ങനെ മഹർഷി തപസിരുന്നു വർഷങ്ങൾ പോയതറിഞ്ഞില്ല. 12 വർഷമായപ്പോൾ മഹർഷി തപസിരുന്ന വാഴ കുലച്ചു. വാഴചുണ്ടിലെ തേനിന്റെ രുചി നുണയുവാൻ പകലും രാത്രിയും പക്ഷികളും മറ്റും വരാൻ തുടങ്ങി. ഇവയുടെ ശല്യത്തിൽ മഹർഷിയുടെ തപസിന് ഇളക്കം വന്നു. കോപംപൂണ്ട മഹർഷി ഞങ്ങളെ ഇങ്ങനെ ശപിച്ചു.

"നിന്റെ കുടുംബക്കാർ ഇന്നു മുതൽ ചുണ്ടില്ലാതെ കുലച്ചു വളരട്ടെ"

അന്നു മുതലാണത്രേ ഞങ്ങൾക്കു ചുണ്ടില്ലാതെ വന്നത്. സംഗതി കഥയാണെങ്കിലും കേൾക്കാൻ രസമില്ലേ ? (മനുഷ്യർ കഥകൾ മെനയുന്നതിൽ മിടുക്കരാണല്ലോ !) 


കുലവന്നു രണ്ടു മാസം കഴിയുമ്പോൾ അറ്റത്തുള്ള രണ്ടുമൂന്നു പടലകൾ ചേർത്ത് മുറിച്ചെടുത്താൽ കറിവെക്കാൻ ഒന്നാന്തരം.


അറ്റത്തെകായ്കൾ തീരെ വലുപ്പം കുറഞ്ഞും ഉള്ള് കുറവായുമാണ് കാണുക. ഇതെടുത്തു കറിക്കുപയോഗിക്കാം.


 കുലയിലുളള ബാക്കി കായ്കൾക്കു നല്ല വലുപ്പം ഉണ്ടാകാനും അറ്റം മുറിക്കണം.


കുട്ടികൾക്ക് കുറുക്കി ക്കൊടുക്കാൻ ഏറ്റവും നല്ല വാഴ കായാണിത്.


 തൊണ്ടുകളഞ്ഞു ചെറുതായരിഞ്ഞു വെയിലത്തുണക്കി സൂക്ഷിച്ചു ആവശ്യനുസരണം പൊടിച്ചു കുട്ടികൾക്ക് കൊടുക്കാം.


ചിപ്സ് ഉണ്ടാക്കാനും കേമൻ. പഴുത്താൽ കുലയിൽ നിന്നും അടർന്നു വീഴും എന്ന ഒരു   കുറ്റമേ ഞങ്ങൾക്ക് ഉള്ളൂ.


കായയുടെ തുമ്പ് അല്പം നീളം കൂടിയതാണ്. പഴുത്താൽ കായ്കൾക്ക് നല്ല മഞ്ഞ നിറം. തൊലിക്കു ഘനം ഉണ്ടെങ്കിലും മൃദുവാണ്. പൊളിക്കാനും എളുപ്പമാണ്.

പക്ഷെ കടക്കാർക്ക് ഞങ്ങളോട് അല്പം നീരസമുണ്ട്. പഴുത്താൽ വേഗം അടർന്നുവീഴുമെന്നതാണ് ഞങ്ങളുടെ ഒരു ന്യുനതയായി അവർ കാണുന്നത്. അതുകൊണ്ട് മുൻപൊക്കെ ഞങ്ങളെ അത്ര പരിഗണിച്ചിരുന്നില്ല അവർ. പക്ഷെ ഇപ്പോൾ കാലം മാറി, കഥയും മാറി. എണ്ണത്തിൽ കുറവുള്ളതുകൊണ്ടാവും വിലയിൽ മുൻപന്തിയിൽ തന്നെ ഞങ്ങളും.


ഇപ്പോൾ വംശനാശം വന്നുകൊണ്ടിരിക്കയാണ് ഞങ്ങളുടെ കുടുംബം. പരിപാലിച്ചു നിലനിർത്തിയാൽ നിങ്ങൾക്ക് കൊള്ളാം. ഒരു കന്ന് നട്ടാൽ ചുവട്ടിൽ ഒരുപാട് കുഞ്ഞുങ്ങൾ ഞങ്ങൾക്ക് ഉണ്ടാവില്ല എന്നതാണ് ഞങ്ങളുടെ വർഗ്ഗത്തിന്റെ ഒരു കുഴപ്പം. എങ്കിലും വലിയ കേടൊന്നുമില്ലാതെ വളർന്നു വരും. നാക്കടപ്പു രോഗം താരതമ്യേന കുറവാണ്. ഉടനെ തന്നെ എവിടെനിന്നെങ്കിലും ഒരു കന്നുവാങ്ങി നട്ട് ഞങ്ങളുടെ വംശം നിലനിർത്തൂ. ഞങ്ങൾ മലയാളമണ്ണിന്റെ സ്വന്തം വാഴകളാണെന്നത് മറക്കാതിരിക്കുക.


എന്ന് നിങ്ങളുടെ സ്വന്തം ചുണ്ടില്ലാകണ്ണൻ.

 ഒപ്പ്.


(Courtesy: Ignatious O M)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗