സ്ത്രീയുടെ അരക്കെട്ടിന്റെ രൂപം;
ഇന്ത്യൻ തീരത്തടിഞ്ഞ ‘അത്ഭുത’ വിത്ത് 🥥
നൂറ്റാണ്ടുകളോളം ഇന്ത്യൻ മഹാസമുദ്രത്തിലെ തിരമാലകൾ ചില തീരങ്ങളിലേക്ക് ഒരു വിചിത്രമായ നിധിയെത്തിച്ചു.
സ്ത്രീയുടെ അരക്കെട്ടിന്റെ രൂപമുള്ള, ഒരു മനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുള്ള ഒരു വിത്ത്.
ഇതെവിടെ നിന്നാണ് വരുന്നത്? ആർക്കും അറിയില്ലായിരുന്നു. കടലിന്റെ ആഴങ്ങളിൽ, തിരമാലകൾക്കു താഴെയുള്ള ഏതോ നിഗൂഢ വനത്തിൽ വളരുന്ന മരത്തിന്റെ ഫലങ്ങളാണിവ എന്ന് മനുഷ്യർ വിശ്വസിച്ചു.
രാജാക്കന്മാർ ഈ വിത്തുകൾക്ക് പൊന്നുംവില കൽപ്പിച്ചു. ഇതിന് അത്ഭുതസിദ്ധികളുണ്ടെന്ന് അവർ ഉറച്ചുവിശ്വസിച്ചു.
കടൽത്തമ്പുരാന്റെ സമ്മാനമെന്ന് കരുതിയ ഈ വിത്തിന്റെ, കൊക്കോ ഡി മറിന്റെ യഥാർഥ കഥ എന്താണ്?
കൊക്കോ ഡി മർ അഥവാ കടലിലെ തേങ്ങ എന്നറിയപ്പെട്ട ഈ വിത്തിനെ ചുറ്റിപ്പറ്റി എണ്ണമറ്റ കഥകളാണ് മെനയപ്പെട്ടത്.
മാലിദ്വീപിലെയും ഇന്ത്യയിലെയും ശ്രീലങ്കയിലെയും.
തീരങ്ങളിൽ ഇവ അടിഞ്ഞപ്പോൾ, ഇതിന്റെ ഉറവിടം ഒരു കടലിനടിയിലെ സസ്യലോകമാണെന്ന് പലരും ഉറപ്പിച്ചു.
ഈ വിത്ത് കൈവശം വെക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും രോഗങ്ങളെ അകറ്റുമെന്നും ഏത് മാരകവിഷത്തെയും നിർവീര്യമാക്കുമെന്നും വരെ ആളുകൾ വിശ്വസിച്ചു.
അതിന്റെ അസാധാരണമായ രൂപം കാരണം അതിനെ പ്രത്യുൽപാദനക്ഷമതയുടെ പ്രതീകമായി ലോകം കണ്ടു.
യൂറോപ്പിലെ പ്രഭുക്കന്മാരും ചക്രവർത്തിമാരും ഈ അത്ഭുത വിത്ത് സ്വന്തമാക്കാൻ വൻ സമ്പത്ത് വാഗ്ദാനം ചെയ്തു.
ഒരു വിത്തിന് പകരമായി ഒരു കോട്ട തന്നെ നൽകാൻ ആളുകൾ തയ്യാറായിരുന്ന ഒരു കാലമുണ്ടായിരുന്നു.
എന്നാൽ 1768-ൽ ആ വലിയ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു.
ഫ്രഞ്ച് പര്യവേക്ഷകനായ മാർക്ക്-ജോസഫ് മാരിയോൺ ഡു ഫസ്നെ ഇന്ത്യൻ മഹാസമുദ്രത്തിലെ സെയ്ഷെൽസ് ദ്വീപസമൂഹത്തിൽപ്പെട്ട പ്രസ്ലിൻ (Praslin), ക്യൂറിയസ് (Curieuse) എന്നീ രണ്ട് കൊച്ചു ദ്വീപുകളിൽ ഈ വിത്തുകളുടെ യഥാർത്ഥ ഉറവിടം കണ്ടെത്തി.
അത് കടലിനടിയിലെ ഒരു മരമായിരുന്നില്ല, മറിച്ച് കരയിൽ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ഒരു ഭീമാകാരൻ പനയായിരുന്നു.
ലൊഡോയ്സിയ മാൽഡിവിക (Lodoicea maldivica) എന്നായിരുന്നു ഗവേഷകർ ആ പനയ്ക്ക് നൽകിയ ശാസ്ത്രീയനാമം.
അതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള കടലിനടിയിലെ വൃക്ഷം എന്ന ഐതിഹ്യം അവസാനിച്ചു.
ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ വിത്താണ് കൊക്കോ ഡി മറിന്റേത്.
പൂർണവളർച്ചയെത്തിയ ഒന്നിന് 25 കിലോഗ്രാം വരെ ഭാരവും അര മീറ്ററോളം നീളവും ഉണ്ടാകാം.
രണ്ട് തേങ്ങകൾ ചേർത്തു വച്ചതുപോലെയുള്ള സവിശേഷമായ രൂപമാണ് ഇതിന് ഇരട്ടത്തേങ്ങ എന്ന പേര് നേടിക്കൊടുത്തത്.
ഈ പനകൾ പൂർണ്ണവളർച്ചയെത്താൻ പതിറ്റാണ്ടുകൾ എടുക്കും.
ഒരു ഫലം പാകമാകാൻ മാത്രം ആറേഴു വർഷം വരെ വേണം.
ആ ഫലത്തിനുള്ളിലെ വിത്ത് മുളയ്ക്കാൻ പിന്നേയും രണ്ട് വർഷത്തോളം കാത്തിരിക്കണം.
അപ്പോൾ പിന്നെങ്ങനെയാണ് ഈ ഭീമൻ വിത്തുകൾ സെയ്ഷെൽസിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള തീരങ്ങളിൽ എത്തിയിരുന്നത്?
പൂർണവളർച്ചയെത്തിയ ഫലത്തിന് വെള്ളത്തിൽ മുങ്ങിപ്പോകുന്നത്ര ഭാരമുണ്ട്.
എന്നാൽ കാലക്രമേണ ഫലത്തിന്റെ പുറംചട്ട അഴുകിപ്പോവുകയും വിത്തിന്റെ ഉള്ളം പൊള്ളയാവുകയും ചെയ്യുമ്പോൾ അത് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ തുടങ്ങും.
പിന്നീട് സമുദ്രജലപ്രവാഹങ്ങൾ അതിനെ ദൂരതീരങ്ങളിലേക്ക് മാസങ്ങളോളം യാത്ര ചെയ്ത് എത്തിക്കുന്നു.
ഇതായിരുന്നു നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കിയ ആ രഹസ്യത്തിന്റെ ശാസ്ത്രീയമായ ഉത്തരം.
ഇന്ന്, കൊക്കോ ഡി മർ സെയ്ഷെൽസിന്റെ ദേശീയ ചിഹ്‌നവും അതീവ സംരക്ഷിതവുമായ ഒരു സസ്യവുമാണ്.
വംശനാശ ഭീഷണിയുടെ വക്കിലാണ് ഈ അത്ഭുത പനകൾ.
ഐതിഹ്യവും ശാസ്ത്രവും ഒരുപോലെ കെട്ടുപിണഞ്ഞുകിടക്കുന്ന, ഭൂമിയിലെ ഏറ്റവും വലിയ വിത്തിന്റെ കഥ അവിശ്വസനീയമാണ്.
(ലേഖകൻ പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജ് ബോട്ടണി വിഭാഗം അസോഷ്യേറ്റ് പ്രഫസർ ആണ്.)
🌴🌴🌴🌴🌴🌴🌴🌴



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗