അക്ഷരക്കൂട്ടം: ഇന്ത്യയുടെ കൈയ്യക്ഷര ഭരണഘടന 📖
അക്ഷരക്കൂട്ടം ഓൺലൈൻ

26 നവംബർ 2025

ഇന്ത്യയുടെ കൈയ്യക്ഷര ഭരണഘടന 📖

എന്തുകൊണ്ടാണ് ഒരു നൈട്രജൻ ചേംബർ ഇന്ത്യയുടെ കൈയ്യക്ഷര ഭരണഘടനയെ സംരക്ഷിക്കുന്നത്?


ലോകത്തിലെ ഏറ്റവും നീളം കൂടിയ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന.


1949 നവംബർ 26 ന് ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിക്കുകയും, 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വരികയും ചെയ്തു.


ഭരണഘടന അംഗീകരിച്ചതിന്റെ ബഹുമാനാർത്ഥം ഇന്ത്യ എല്ലാ വർഷവും നവംബർ 26 ന് സംവിധാൻ ദിവസ് ആഘോഷിക്കുന്നു. പ്രേം ബിഹാരി നരേൻ റൈസാദ എഴുതിയതും ശാന്തിനികേതൻ കലാകാരന്മാർ അലങ്കരിച്ചതുമായ യഥാർത്ഥ കൈയെഴുത്തുപ്രതികൾ ഇപ്പോൾ പാർലമെന്റിലെ അത്യാധുനിക നൈട്രജൻ ചേമ്പറിൽ സൂക്ഷിച്ചിരിക്കുന്നു.


 ഇന്ത്യ ഒരു പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കായി മാറുന്നതിന്റെ അടയാളമായിരുന്നു അത്. തുടക്കത്തിൽ, യഥാർത്ഥ പകർപ്പ് ഫ്ലാനൽ തുണിയിൽ പൊതിഞ്ഞ് നാഫ്തലീൻ പന്തുകൾക്കൊപ്പം ആയിരുന്നു  സൂക്ഷിച്ചിരുന്നത്.


ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതി! 


1949 നവംബർ 26-ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടനയുടെ കരടുരൂപം അംഗീകരിച്ചിരുന്നു. പിന്നീട്  അത് വേണ്ട വിധം അച്ചടിക്കുകയായിരുന്നു. എന്നാൽ, നെഹ്‌റുവിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു അച്ചടിക്കും മുന്‍പ് അതിനൊരു കയ്യെഴുത്തുപ്രതി ഉണ്ടാവുക എന്നത്. അങ്ങനെയാണ്  പ്രശസ്ത കാലിഗ്രാഫിസ്റ്റായ  പ്രേം ബിഹാരി നാരായൺ റായ്‌സാഡ (Prem Behari Narain Raizada) യെ

സമീപിക്കുന്നത്. ആവശ്യം ഉന്നയിച്ചപ്പോൾ 

അദ്ദേഹം ഒരു വ്യവസ്ഥ മുന്നോട്ടു വച്ചു.


"ഞാൻ ചെയ്യുന്ന  ഈ ജോലിക്ക് പ്രതിഫലമായി ഒന്നും  വേണ്ട. പക്ഷേ എന്റെ ഒരു വ്യവസ്ഥ നിങ്ങൾ അംഗീകരിക്കണം."


ജവഹർലാൽ നെഹ്‌റു ചോദിച്ചു എന്താണ് നിങ്ങളുടെ ആവശ്യം...?


ഞാൻ എഴുതി പൂർത്തിയാക്കുന്ന ഓരോ താളിന്റേയും അവസാനം എന്റെ കയ്യൊപ്പിടാൻ അനുമതിയുണ്ടാവണം. അതേപോലെ അവസാനത്തെ പേജിൽ ഞാൻ എന്റെ പേരിനൊപ്പം എന്റെ മുത്തച്ഛന്റെ പേരു കൂടി എഴുതിച്ചേർക്കും. അതിനും അനുമതി തരണം...”


ആ ആവശ്യം അംഗീകരിക്കപ്പെട്ടു. അംഗീകരിച്ചത് ജവഹർലാൽ നെഹ്‌റുവാണ്


ആവശ്യം അംഗീകരിച്ചതോടെ  എഴുത്ത്പ്രതിക്കുള്ള പേന വിദേശത്ത് നിന്നും വരുത്താനായി കാത്തിരുന്നു. അങ്ങനെ ബ്രിമ്മിങ്ഹാമിൽനിന്നും പേന എത്തിച്ചേർന്നു.


ഏറ്റവും മുന്തിയ പേന തന്നെ ആയിരുന്നു അത്. ആ കാലിഗ്രാഫിക് പേനയിൽ 303-ാം നമ്പർ നിബ് പിടിപ്പിച്ച് അദ്ദേഹം കലാപരമായ ആകാരസൗഷ്ഠവത്തോടെ ചരിഞ്ഞ ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുത്തുതുടങ്ങി.


ആറുമാസമെടുത്തു ആ സുവർണ്ണ അക്ഷരങ്ങളുടെ എഴുത്ത് പൂർത്തീകരിക്കാൻ.


എന്താണ് അദ്ദേഹം എഴുതിയത് ?


ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഭരണഘടനയുടെ കയ്യെഴുത്തുപ്രതി.


45.7 സെന്റിമീറ്റർ വീതിയും 58.4 സെന്റിമീറ്റർ നീളത്തിൽ, കൈകൊണ്ട് നിർമ്മിച്ച പാർച്ച്‌മെന്റ് പേപ്പറിലാണ് ബിഹാരി അതെഴുതിയത്. ആകെ 221 ഷീറ്റുകൾ. മൊത്തം ഭാരം 13 കിലോഗ്രാം ഉണ്ടായിരുന്നു.


ഇതിന്റെ ഓരോ താളിലും പ്രേം ബിഹാരി നാരായൺ റായ്‌സാഡയുടെ കയ്യൊപ്പുണ്ടായിരുന്നു. അവസാനത്തെ പേജിൽ സ്വന്തം പേരിനൊപ്പം മുത്തച്ഛന്റെ പേരും. കാരണം ബാല്യത്തിലേ മാതാപിതാക്കൾ നഷ്ടമായ ബിഹാരിയെ മുത്തച്ഛനാണ് വളർത്തിയത്. ആ വാത്സല്യത്തിനുള്ള മറുവാക്കായാണ് അദ്ദേഹത്തിന്റെ പേര് ബിഹാരി ഭരണഘടനയിൽ എഴുതിച്ചേർത്തത്.


ലോകത്തിലെ ഏറ്റവും സുദീർഘമായ ഭരണഘടന ആവുന്നതിനോടൊപ്പം ഇതും ഇന്ത്യൻ ഭരണഘടനയുടെ ഒരു സവിശേഷതയാവുന്നു. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിൽ അവസാനത്തെ ഏഴു പേജുകൾ ഒപ്പുകൾക്കായാണ് മാറ്റിവെച്ചിരുന്നത്. 


ഒരു ആമുഖം, 448 ആർട്ടിക്കിളുകൾ, 12 ഷെഡ്യൂളുകൾ, 5 അനുബന്ധങ്ങൾ, 115 ഭേദഗതികൾ എന്നിവ ഉൾപ്പെടുന്നു


കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ ഉൾപ്പെട്ടിരുന്ന എല്ലാവരും അതിൽ ഒപ്പുവെച്ചിരുന്നു.


ആദ്യത്തെ ഒപ്പ് ജവഹർലാൽ നെഹ്‌റുവിന്റേതായിരുന്നു എന്ന സവിശേഷതയുമുണ്ട്.


പൗരാണിക ഇന്ത്യയിൽനിന്നുള്ള ഗുഹാചിത്രകലയും ചുമർച്ചിത്രകലയും മുഗൾഭരണത്തിന്റെ സ്വാധീനങ്ങളുടെ പഠനവും അതിൽ ഉൾപ്പെട്ടിരുന്നു.


ഭരണഘടനയുടെ കാലിഗ്രാഫി പൂർത്തിയായപ്പോൾ ഓരോ താളിനേയും ചിത്രങ്ങളാൽ അലങ്കരിക്കുന്ന ജോലി വന്നുചേർന്നത് നന്ദലാൽ ബോസിന്റെ ചുമതലയിലായിരുന്നു. മോഹൻജോദാരോ സംസ്‌കൃതിയുടേയും വേദങ്ങളുടേയും കാലത്തിൽനിന്നും വിവിധ സംസ്‌കാരങ്ങളുടെ തേരുൾപാതകളിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ വിജയപര്യവസാനം വരെയുള്ള ഇന്ത്യയുടെ ചരിത്രമാണ് ഭരണഘടനയുടെ ഓരോ താളിലുമായി നന്ദലാൽ ബോസ് ചിത്രീകരിച്ചത്.


ഇതേ മാതൃകയിൽ ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദിയിലുള്ള കയ്യെഴുത്ത് പ്രതിയും തയ്യാറാക്കപ്പെട്ടിരുന്നു.


ആകെ 252 ഷീറ്റുകൾ. മൊത്തം ഭാരം 14 കിലോഗ്രാം. ബസന്ത് കൃഷ്ണൻ വൈദ്യ ആയിരുന്നു അതിന്റെ കാലിഗ്രാഫി തയ്യാറാക്കിയത്. അതിലേയും അലങ്കാരങ്ങൾ വരച്ചുചേർത്തത് നന്ദലാൽ ബോസ് ആയിരുന്നു. അജന്തയിലേയും ബാഗിലേയും ഗുഹാചിത്രങ്ങളിലെ രൂപങ്ങൾ അതിൽ ഉൾപ്പെടുത്തുകയും ചെയ്തു.


ഭരണഘടനയുടെ ‘പ്രിയാംബിൾ’ ഭാഗത്തിൽ ചിത്രീകരണം നടത്തിയത് ബിയോഹർ രാംമനോഹർ സിൻഹ (Beohar Rammanohar Sinha) ആയിരുന്നു. അതിന്റെ താഴെ അദ്ദേഹത്തിന്റെ കയ്യൊപ്പുമുണ്ട്. ദിനനാഥ് ഭാർഗവ എന്ന ചിത്രകാരനാണ് സാരനാഥിലെ അശോകസ്തംഭത്തെ മാതൃകയാക്കിക്കൊണ്ടുള്ള ദേശീയചിഹ്നം ഭരണഘടനയിൽ വരച്ചുചേർത്തത്. ഇംഗ്ലീഷ് പതിപ്പും ഹിന്ദി പതിപ്പും കാഴ്ചയിൽ ഒരുപോലെ ആയിരുന്നു.


മൊറോക്കോ ലെതർ ഉപയോഗിച്ച് ബൈൻഡ് ചെയ്ത അവയുടെ പുറംചട്ടയിൽ സ്വർണ്ണനിറത്തിലാണ് അക്ഷരങ്ങൾ പതിപ്പിച്ചിരുന്നത്.


ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിലെ ഓരോ ഭാഗവും നാലായിരം വർഷം പഴക്കമുള്ള ഇന്ത്യാചരിത്രത്തിൽനിന്നുള്ള ഒരു സുവർണ്ണനിമിഷത്തെ ചിത്രത്തിന്റെ രൂപത്തിൽ പ്രതീകവൽകരിക്കുന്നു. അങ്ങനെ ആകെ 22 ചിത്രങ്ങൾ. അവയ്ക്ക് കാലാനുസൃതമായ ക്രമവുമുണ്ട്.


സിന്ധൂനദീതട സംസ്‌കാരത്തിലുൾപ്പെടുന്ന മോഹെൻജൊദാരൊ, വേദകാലം, ഗുപ്തകാലഘട്ടം, മൗര്യകാലഘട്ടം, മുഗൾഭരണകാലം, സ്വാതന്ത്ര സമരചരിത്രം തുടങ്ങിയവയെല്ലാം ചിത്രീകൃതമായി.


വേദകാലത്തിന്റെ പ്രതീകങ്ങളായി ഗുരുകുലവിദ്യാഭ്യാസത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. 


ഇതിഹാസകാലത്തിന്റെ സൂചകങ്ങളായി രാമായണത്തിലേയും മഹാഭാരതത്തിലേയും രംഗങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.


തുടർന്ന് ബുദ്ധന്റേയും വർദ്ധമാന മഹാവീരന്റേയും ജീവിതം ചിത്രീകരിച്ചിരിക്കുന്നു.


അശോകന്റേയും വിക്രമാദിത്യന്റേയും രാജസദസ്സുകളുടെ ചിത്രീകരണമാണ് തുടർന്നുള്ളത്.


ചോളകാലത്തെ പ്രതിനിധീകരിക്കുന്നത് നടരാജന്റെ വെങ്കലപ്രതിമയുടെ ചിത്രീകരണമാണ്.


ചരിത്രവ്യക്തിത്വങ്ങളെന്ന നിലയിൽ അക്ബർ, ശിവജി, ഗുരുഗോബിന്ദ്, ടിപ്പു സുൽത്താൻ, ലക്ഷ്മിഭായി എന്നിവരേയും ഉൾപ്പെടുത്തിയിരിക്കുന്നു.


സ്വാതന്ത്ര്യലബ്ധിക്കും ഒരു വർഷം മുമ്പ്, 1946-ൽ ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ നോഘാലിയിൽ ഹിന്ദുക്കളെ നിർബ്ബന്ധപൂർവ്വം മതപരിവർത്തനം നടത്തിക്കുന്നതിന്റെ ഭാഗമായി കൂട്ടക്കൊലകളും സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഹിന്ദുക്കളുടെ സ്വത്തുവകകൾ കൊള്ളചെയ്യലും അരങ്ങേറിയതിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജി സമാധാനസന്ദേശവുമായി അവിടെ എത്തിയതാണ് ആധുനിക ഇന്ത്യയെ സംബന്ധിക്കുന്ന ഒരു ചിത്രീകരണം.


ഗാന്ധിജി നയിച്ച 1930-ലെ ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും അതിനു മുന്‍പായി കാണാം.


ഭരണഘടനയുടെ പതിന്നാലാം ഭാഗം പ്രശസ്തമാണ് അവിടെ മുഗൾ ശില്പചാതുര്യത്തിലെ പശ്ചാത്തലത്തിൽ ആസനസ്ഥനായിരിക്കുന്ന അക്ബറിന്റെ രാജധാനിയാണ് ചിത്രീകരിച്ചിരിക്കുന്നത്.


ഔദ്യോഗിക ഭാഷയെക്കുറിച്ചുള്ള വ്യവസ്ഥകളെ ഉൾക്കൊള്ളുന്ന പതിനേഴാം ഭാഗത്തിന്റെ തുടക്കത്തിൽ ദണ്ഡിയാത്രയാണുള്ളത്.


ത്രിവർണ്ണപതാകയെ സല്യൂട്ട് ചെയ്യുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമാണ് പത്തൊമ്പതാം ഭാഗത്തിന്റെ തുടക്കത്തിൽ ചേർത്തിരിക്കുന്നത്. 


1943 ഒക്‌ടോബർ 21-ന് നേതാജി സിംഗപ്പൂരിൽവെച്ച് പ്രൊവിഷണൽ ഗവൺമെന്റ് ഓഫ് ഫ്രീ ഇന്ത്യ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതിന്റെ സ്മരണാർത്ഥം ഇന്ത്യൻ നാഷണൽ ആർമിയുടെ അന്നത്തെ ഔദ്യോഗിക മുദ്രയുടെ ഭാഗമായിരുന്ന ‘ടിപ്പുസുൽത്താന്റെ കടുവ’യേയും ചിത്രീകരിച്ചിട്ടുണ്ട്.


1944-ൽ ഹിന്ദ് റേഡിയോയിലൂടെ നേതാജി മഹാത്മാ ഗാന്ധിക്ക് അയച്ച സന്ദേശം . അനുസ്മരിപ്പിക്കുന്നുണ്ട്: “Father of our Nation, in this holy war for India's liberation, we ask for your blessings and good wishes.”



" ഭരണഘടനയുടെ അച്ചടി"


സർവ്വേ ഓഫ് ഇന്ത്യയുടെ ഹെഡ്ക്വാർട്ടേഴ്‌സ് ആയ ഡെറാഡൂണിലെ ഹാഥിബാർഖല എസ്‌റ്റേറ്റിന് അനുബന്ധമായുള്ള നോർത്തേൺ പ്രിന്റിങ് ഗ്രൂപ്പ് ഓഫീസ് പ്രസിലാണ് ഭരണഘടനയുടെ കയ്യെഴുത്തുപ്രതി മാസ്റ്റർ ആക്കിക്കൊണ്ടുള്ള അച്ചടി നടന്നത്.


ആദ്യ അച്ചടിപ്പതിപ്പിന്റെ ഓഫീസ് കോപ്പി ഇപ്പോഴും ഇവിടെയുണ്ട്. ആയിരം കോപ്പികളാണ് ആദ്യ എഡിഷനായി അച്ചടിച്ചത്. എന്നാൽ, സർവ്വേ ഓഫ് ഇന്ത്യയുടെ ഏറ്റവും പഴക്കം ചെന്ന പ്രസ് ഡെറാഡൂണിലല്ല, കൽക്കട്ടയിലെ ഈസ്‌റ്റേൺ പ്രിന്റിങ് ഓഫീസിലാണ് ഉണ്ടായിരുന്നത്. 1840-കൾ മുതൽക്കേ അത് പ്രവർത്തിച്ചിരുന്നു. അവിടെയാണ് ഇന്ത്യയുടെ ആദ്യത്തെ പോസ്റ്റൽ സ്റ്റാമ്പ് അച്ചടിച്ചത്.


എന്നിട്ടും ഭരണഘടനയുടെ അച്ചടിക്കായി ഡെറാഡൂൺ പ്രസിനെ ചുമതലപ്പെടുത്തിയത് അവിടെയുള്ള അച്ചടിയന്ത്രത്തിന്റെ ഗുണമേൻമ കാരണമായിരുന്നു.


കല്ലച്ച് എന്നറിയപ്പെടുന്ന ലിത്തോഗ്രാഫ് ഇനത്തിൽപ്പെട്ട അച്ചടിയന്ത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചതെങ്കിലും ബ്രിട്ടീഷ് കമ്പനിയായ ക്രാബ്ട്രീ ആന്റ് സൺസ് നിർമ്മിച്ച അന്നത്തെ ഏറ്റവും മികച്ച സാങ്കേതികത ഉറപ്പുവരുത്തുന്ന അച്ചടിയന്ത്രങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്.


തൊട്ടുകൂടാത്തവൻ" എന്ന് മുദ്രകുത്തപ്പെട്ട ബി.ആർ. അംബേദ്കർ

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായി ഉയർന്നുവന്നു.



 ഇത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്നാണ്.


ഭരണഘടനാ പൈതൃകം 1947-ൽ പുതുതായി സ്വതന്ത്രമായ ഇന്ത്യ ആദ്യത്തെ നിയമമന്ത്രിയായി ഡോ. ബി.ആർ. അംബേദ്കറെ നിയമിച്ചു.


26 ജനുവരി 1950-ന് പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കൽ സമിതിക്ക് അദ്ദേഹം നേതൃത്വം നൽകി.


ഈ വിപ്ലവകരമായ രേഖ തൊട്ടുകൂടായ്മ നിർത്തലാക്കുകയും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ തത്വങ്ങൾ സ്ഥാപിക്കുകയും ചെയ്തു.


"ഞാൻ ഒരു ഹിന്ദുവായി ജനിച്ചു, പക്ഷേ ഒരു ഹിന്ദുവായി മരിക്കില്ല"


എന്ന അദ്ദേഹത്തിന്റെ ശക്തമായ പ്രസ്താവന 1956-ൽ അദ്ദേഹത്തെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിലേക്ക് നയിച്ചു, ഒപ്പം ഏകദേശം 5,00,000 അനുയായികളും.




"കയ്യെഴുത്തുപ്രതിയുള്ള ഗ്രന്ഥശാല"


ഇന്ത്യൻ ഭരണഘടനയുടെ ഈ യഥാർത്ഥ കാലിഗ്രാഫിക് പകർപ്പുകൾ രണ്ടും പാർലമെന്റ് ലൈബ്രറിയിലാണ് ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത്.


ഭരണഘടനാശില്പികളുടെ കയ്യൊപ്പുള്ളതിനാൽ ഇതിന് സവിശേഷമായ ചരിത്രപ്രാധാന്യമുണ്ട്.


1980-കളുടെ മധ്യത്തിൽ, ഈ കാലിഗ്രാഫിക് പതിപ്പുകൾ ദീർഘകാലത്തേക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാൽ ഉചിതമായ പരിരക്ഷ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നതുമായ ആവശ്യം ശക്തമായി.


തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിൽ പേപ്പറിന്റെ തെളിച്ചം നിലനിറുത്തുക, സുവർണ്ണ അക്ഷരങ്ങളുടെ തിളക്കം നിലനിറുത്തുക എന്നിവ അത്യാവശ്യമായി പരിഹരിക്കേണ്ടുന്നവയായി തിരിച്ചറിയപ്പെട്ടു.


ലഖ്‌നൗ ആസ്ഥാനമായുള്ള നാഷണൽ റിസർച്ച് ലബോറട്ടറി ഫോർ കൺസർവേഷൻ ഓഫ് കൾച്ചറൽ പ്രോപ്പർട്ടിയാണ് ഇതു സംബന്ധമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.


ഇതിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ കാലിഗ്രാഫിക് പതിപ്പുകൾ രണ്ടും വായുബദ്ധമായ ഒരു സ്‌ഫടികക്കൂട്ടിൽ സൂക്ഷിക്കാനായുള്ള ജോലി ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയേയാണ് ഏല്പിക്കപ്പെട്ടത്.


ഓക്‌സീകരണം, അന്തരീക്ഷവായുവിലെ മലിനീകാരികൾ കൊണ്ടുള്ള രാസമാറ്റങ്ങൾ, സൂക്ഷ്മജീവികളുടെ ആക്രമണം എന്നിവയെ തടയാൻ നിഷ്‌ക്രിയവാതകം നിറച്ചതാവണം സ്‌ഫടികക്കൂട് എന്ന് നാഷണൽ ഫിസിക്കൽ ലബോറട്ടറി നിർദ്ദേശിച്ചു.


പേടകത്തിന്റെ അരികുകൾ വെള്ളിലോഹവും കറുത്തീയവും കൊണ്ടാണ് വായുബദ്ധമാക്കിയത്. കൂടാതെ ചില ജൈവപദാർത്ഥങ്ങളും സീലിങ്ങിനായി ഉപയോഗിച്ചു.


1988-1989 കാലഘട്ടത്തിൽ, നാഷണൽ ഫിസിക്കൽ ലബോറട്ടറി നടത്തിയ പരിശോധനയിൽ സ്‌ഫടികക്കൂട് കാര്യമായ സംരക്ഷണം നൽകുന്നില്ല എന്ന് കണ്ടെത്തപ്പെട്ടു.


1989-ൽ, പാരീസിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയവുമായി നടത്തിയ ചർച്ചകളുടെ ഫലമായി, അമേരിക്കയിലെ ഗെറ്റി കൺസർവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ബന്ധപ്പെടുകയും കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ മമ്മികളെ സംരക്ഷിച്ചു സൂക്ഷിക്കാനായി രൂപകല്പന ചെയ്യപ്പെട്ടവയുടെ മാതൃകയിലുള്ള സ്‌ഫടികക്കൂടുകൾ നിർമ്മിച്ചു നൽകാനായി 1993 ജൂലൈയിൽ കരാറിലേർപ്പെടുകയും ചെയ്തു.


തുടർന്ന്, നൈട്രജൻ നിറച്ചതും ഓക്‌സിജന്റെ അളവ് 1000 പി.പി.എമ്മിൽ താഴെയാക്കി നിജപ്പെടുത്തിയിട്ടുള്ളതുമായ സ്‌ഫടികക്കൂട്ടിൽ 40-50 ശതമാനം ആപേക്ഷിക ആർദ്രതയിലാണ് ഇപ്പോൾ ഭരണഘടനയുടെ കയ്യെഴുത്തുപ്രതികൾ പാർലമെന്റ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നത്.


1994-ൽ, അമേരിക്കയിലെ രീതികൾ പിന്തുടർന്ന്, ഇന്ത്യയുടെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയും ഗെറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുമായി സഹകരിച്ച് സൃഷ്ടിച്ച പാർലമെന്റ് ഹൗസിലെ ലൈബ്രറിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ഗ്യാസ് ചേമ്പറിൽ ഭരണഘടന സ്ഥാപിക്കാൻ ഇന്ത്യ തീരുമാനിച്ചു.


എന്തിനാണ് ഒരു ഗ്യാസ് ചേംബർ?


ഭരണഘടന കറുത്ത മഷിയിലാണ് എഴുതിയിരിക്കുന്നത്, ഇത് കാലക്രമേണ ഓക്സീകരിക്കപ്പെടുന്നു. ഇത് സംരക്ഷിക്കുന്നതിനായി, ചേമ്പർ ഒരു ക്യൂബിക് മീറ്ററിന് 50 ഗ്രാം എന്ന തോതിൽ ഈർപ്പം നിലനിർത്തുന്നു. നൈട്രജൻ നിറച്ച, വായുസഞ്ചാരമില്ലാത്ത ഡിസ്പ്ലേ കേസിൽ 1 ശതമാനത്തിൽ താഴെ ഓക്സിജൻ മാത്രമേ അടങ്ങിയിട്ടുള്ളൂ.


ഇത് കൈയെഴുത്തുപ്രതികളെ ഓക്സീകരണം, സൂര്യപ്രകാശം, സൂക്ഷ്മാണുക്കൾ, വായു മലിനീകരണം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.


മോണിറ്ററുകൾ പരിസ്ഥിതിയെ നിയന്ത്രിക്കുന്നു, വാതകം വർഷം തോറും പുതുക്കുന്നു, കൂടാതെ സിസിടിവി നിരീക്ഷണത്തിൽ രണ്ട് മാസത്തിലൊരിക്കൽ ചേംബർ പരിശോധിക്കുന്നു.


ശാസ്ത്രീയ സംരക്ഷണം

ഗ്ലൂക്കോസ് തന്മാത്രകളുടെ ഒരു ശൃംഖലയായ സെല്ലുലോസ് കൊണ്ടാണ് പേപ്പർ നിർമ്മിച്ചിരിക്കുന്നത്.


വായു മലിനീകരണ വസ്തുക്കളും ആസിഡുകളും ഈ ശൃംഖലകളെ തകർക്കുകയും പേപ്പറിനെ ദുർബലപ്പെടുത്തുകയും ചെയ്യും.


നൈട്രജൻ ചേമ്പർ ആസിഡ് ജലവിശ്ലേഷണം തടയുന്നു, ഇത് ദീർഘകാല സംരക്ഷണം ഉറപ്പാക്കുന്നു.


യുഎസിലെ ഗെറ്റി കൺസർവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച ഗ്ലാസ് ഡിസ്പ്ലേ കേസ്, ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറി വർഷം തോറും വിലയിരുത്തുന്നു.


ചേമ്പറിൽ 40-50 ശതമാനം ആപേക്ഷിക ആർദ്രത നിലനിർത്തുന്നു.


26-11-2025 ബുധനാഴ്ച ഒരു കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ ഒരു പവിത്രമായ രേഖ എന്ന് വിശേഷിപ്പിച്ചു,


"നമ്മുടെ ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ കടമബോധത്തോടെ നമ്മൾ പ്രവർത്തിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി പലമടങ്ങ് വർദ്ധിക്കും..."


അദ്ദേഹം കൂട്ടിച്ചേർത്തു,


"എളിയതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ ഒരു കുടുംബത്തിൽ നിന്ന് വരുന്ന എന്നെപ്പോലുള്ള ഒരു വ്യക്തിയെ 24 വർഷത്തിലേറെ തുടർച്ചയായി ഗവൺമെന്റിന്റെ തലവനായി സേവനമനുഷ്ഠിക്കാൻ ഭരണഘടനയുടെ ശക്തി പ്രാപ്തമാക്കി."


[ കടപ്പാട് ]

🌸🌸🌸🌸🌸🌸🌸🌸🌸🌸

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗