അക്ഷരക്കൂട്ടം: ബാന്‍ഡിറ്റ് ക്വീന്‍ 🗡️
അക്ഷരക്കൂട്ടം ഓൺലൈൻ

24 ജൂലൈ 2025

ബാന്‍ഡിറ്റ് ക്വീന്‍ 🗡️

ബാന്‍ഡിറ്റ് ക്വീന്‍


ചമ്പൽറാണി ഫൂലൻദേവി വെടിയേറ്റു മരിച്ചിട്ട് 24 വർഷം (2001)


താഴ്ന്നജാതിയിൽ ജനിച്ച് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പെട്ട് കൊള്ളക്കാരിയായി മാറിയ ബാൻഡിറ്റ് ക്വീൻ എന്നറിയപ്പെടുന്ന ഫൂലൻ ദേവി. ഫൂലൻ എന്ന സാധാരണക്കാരിയായ ഗ്രാമീണ പെൺകുട്ടിയെ ഫൂലൻ ദേവി എന്ന സാധാരണക്കാരിയായ പാവപ്പെട്ടവളായ ഒരു സ്ത്രീയെ കൊള്ളക്കാരിയാക്കിയത് സമൂഹം അവളുടെ മേൽ അടിച്ചേൽപ്പിച്ച പീഡനങ്ങളാണ്. 11-ാം  വയസ്സിൽ ഭർത്താവിൽ നിന്നേറ്റ ലൈംഗിക പീഡനം മുതൽ, യൗവ്വനത്തിൽ തന്നെ ജയിൽ ഡോക്ടർ നടത്തിയ കൊടിയ ക്രൂരത വരെയുണ്ട് ആ കൂട്ടത്തിൽ. കാൺപൂരിനടുത്തുള്ള ബെഹ്‌മെയി എന്ന ഗ്രാമം ഒരു രാത്രി ചമ്പൽകൊള്ളക്കാർ വളഞ്ഞ് ആക്രമിച്ചത്തിന്റെ പിറ്റേന്നാണ് ഇന്ത്യ ഫൂലൻ ദേവി എന്ന പേര് ആദ്യമായി കേൾക്കുന്നത്. ഇന്ത്യയെ വിറപ്പിച്ച കൂട്ടക്കൊലയായിരുന്നു ബെഹ്‌മെയിയിലേത്. 

1963  ഓഗസ്റ്റ് 10 ന് ഉത്തർ പ്രദേശിൽ യമുനാ നദിയുടെ തീരത്തുള്ള 'ഗോർഹാ കാ പുർവാ' എന്ന് പേരുള്ള ഗ്രാമത്തിൽ ദേവിദീൻ - മൂലാ ദമ്പതികളുടെ മകളായി ജനിച്ചു. 11-ാം വയസ്സില്‍ ആദ്യവിവാഹം. ആദ്യവിവാഹം മുതല്‍ ഫൂലന്റെ ജീവിതത്തില്‍ പീഡനവും ആരംഭിച്ചു. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ സ്വന്തം ഗ്രാമത്തിലേക്ക്‌ മടങ്ങേണ്ടിവന്നു. അന്ധവിശ്വാസങ്ങളുടെ വിളനിലമായ ഗ്രാമം പക്ഷേ ഫൂലനെ സ്വീകരിക്കാന്‍ മടിച്ചു. 12 വയസ്സായ ഫൂലനെ വേശ്യയെന്നു വിളിക്കാന്‍ ഗ്രാമവാസികള്‍ക്ക്‌ ഒരു മടിയുണ്ടായിരുന്നില്ല. വീട്ടുക്കാര്‍ക്ക്‌ ഫൂലന്‍ ഒരു തുണയായിരുന്നു. അസാമാന്യ ധൈര്യമുള്ള ഒരു പെണ്‍കുട്ടി. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഉടന്‍ ഫൂലനെ ചമ്പല്‍ക്കൊള്ളക്കാര്‍ ബലാത്സംഗം ചെയ്തു. പിന്നീട് ചമ്പല്‍ക്കൊള്ളക്കാരുടെ കൂടെയായി ഫൂലന്റെ ജീവിതം. 20 വയസ്സായപ്പോഴേക്കും സ്വന്തമായി ഒരു കൊള്ളസംഘത്തെ നയിക്കാന്‍ ഫൂലന്‍ പ്രാപ്തയായി. സ്വന്തം ജീവിതത്തില്‍ ജാതിയുടെ പേരില്‍ ഫൂലന്‍ ഒട്ടനവധി പീഡനങ്ങള്‍ അനുഭവിച്ചു. ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ശാരീരിക പീഡനങ്ങള്‍ക്കും പല തവണ ഫൂലന്‍ ഇരയായി.

ഫൂലന്റെ അച്ഛന്റെ ജ്യേഷ്ഠ സഹോദരൻ ബിഹാരി ലാലും  അയാളുടെ മകൻ മൈയ്യ ദീനും കൂടി, ആധാരത്തിൽ കൃത്രിമം കാട്ടി അവരുടെ കുടുംബസ്വത്തൊക്കെ തട്ടിയെടുത്തിരുന്നു. മൈയ്യ ദീനെതിരെ ഫൂലന്‍ തുടർന്ന് ഈ ബന്ധു ഒരു കള്ളക്കേസില്‍ ഫൂലനെ കുടുക്കി. ഒരു മാസം പോലീസ്‌ കസ്റ്റഡിയില്‍ കഴിഞ്ഞ ഫൂലന്‍ വീട്ടില്‍ തിരിച്ചെത്തിയത്‌ ജീവനുള്ള ശവമായിട്ടായിരുന്നു.

മര്‍ദ്ദനമേറ്റും കൂട്ടബലാത്സംഗത്താലും അവള്‍ അവശയായിരുന്നു. കാര്യങ്ങള്‍ അവിടം കൊണ്ടു തീര്‍ന്നില്ല.  മൈയ്യ ദിൻ പണം കൊടുത്ത് ഏർപ്പാടാക്കിയ ബാബു സിംഗ് ഗുജ്ജർ എന്ന കുപ്രസിദ്ധനായ ചമ്പൽ കൊള്ളക്കാരന്റെ സംഘം അന്നുരാത്രി തന്നെ ഗോർഹാ കാ പൂർവ ഗ്രാമത്തിലെത്തി ഫൂലനെ തട്ടിക്കൊണ്ടു പോകുന്നു. അങ്ങനെ ഫൂലനെ തട്ടിക്കൊണ്ടുപോയതിനു ശേഷം ഫൂലനെ ഈ ബാബു സിംഗ് ഗുജ്ജർ എന്ന കൊള്ളക്കാരൻ തുടർച്ചയായി രണ്ടുമൂന്നു ദിവസത്തോളം അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നു. പീഡനപരമ്പരയുടെ മൂന്നാം ദിവസം, അത് കണ്ടുനില്‍ക്കാന്‍ കഴിയാതെ ഗുജ്ജറിന്റെ സംഘത്തില്‍ തന്നെയുള്ള വിക്രം മല്ല തന്റെ നേതാവിനെ വെടിവച്ചുകൊന്നു. തുടര്‍ന്ന്‌ വിക്രം മല്ല സീകരിച്ചതോടെ ഫൂലന്‍ കൊള്ളസംഘത്തിലെ ഒരംഗമായി. പിന്നീട് ചമ്പല്‍ക്കൊള്ളക്കാരുടെ കൂടെയായി ഫൂലന്റെ ജീവിതം. രാജാവിനെപ്പോലെ കൊള്ളക്കാര്‍ ബഹുമാനിക്കുന്ന തലവന്റെ ഭാര്യ‌. സവര്‍ണനായ ബാബു ഗുജാറിനെ കൊന്ന്‌ ഒരു അവര്‍ണനായ വിക്രം മല്ല കൊള്ളസംഘം ഭരിക്കുന്നത്‌ അവരുടെ കൂടെത്തന്നെയുണ്ടായിരുന്ന ഉയർന്ന സമുദായത്തിലുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല. താക്കൂര്‍മാരെ വിക്രം മല്ല ഭരിക്കുന്നത് സഹിക്കാന്‍ കഴിയാതെ ചതിയില്‍ അയാളെയും കൊലപ്പെടുത്തി. അതുവരെ ഫൂലൻ ദേവിയെ ഒരാൾക്കും വിട്ടുകൊടുക്കാതെ, ചേർത്ത് പിടിച്ചു കൊണ്ടുനടന്നിരുന്ന ആൾ, അവളുടെ മെന്റർ -സംരക്ഷണ കവചം അതോടെ ഇല്ലാതെയായി. അന്ന് വൈകുന്നേരത്തോടെ ശ്രീറാമും, ലല്ലാറാമും ഒക്കെകൂടി തങ്ങളുടെ കയ്യിൽ കിട്ടിയ ഇരയായ ഫൂലൻ ദേവിയെ ഠാക്കൂർമാർക്ക് ഭൂരിപക്ഷമുള്ള ബെഹ്‌മായി എന്ന ഗ്രാമത്തിലേക്ക് കൂട്ടിക്കോണ്ടുപോകുന്നു. ഈ സംഭവം നടക്കുമ്പോൾ ഫൂലന് പ്രായം 17 വയസുമാത്രമാണ്.


മൂന്നാഴ്ചയോളം ഫൂലനെ അവർ അവിടെ വെച്ച് തുടർച്ചയായ ബലാത്സംഗത്തിനും കൊടിയ മർദ്ദനങ്ങൾക്കും വിധേയയാക്കി. പരിപൂർണ നഗ്നയാക്കിയ ശേഷം ഫൂലനെക്കൊണ്ട് ആ ഗ്രാമത്തിലെ കിണറ്റിൽ നിന്ന് വെള്ളം കോരിച്ചു എന്നും പറയപ്പെടുന്നുണ്ട്. പ്രതികാര നിര്‍വഹണത്തിന്‌ 17 മാസം കാത്തിരിക്കേണ്ടിവന്നു ഫൂലന്‍ ദേവിക്ക്‌. അതിനിടെ ആയോധന കലയില്‍ പ്രാവീണ്യമുള്ള കുറച്ചുപേരെകൂടി ചേര്‍ത്ത്‌ അവള്‍ സംഘം ശക്തമാക്കി. കുഗ്രാമത്തിലെ പെണ്‍കുട്ടിയില്‍ നിന്നും പ്രതികാരദുര്‍ഗ്ഗയായവള്‍ ഉയര്‍ന്നു. അവളുടെ പ്രതികാരാഗ്നി താമസിയാതെ തങ്ങളേയും ചുട്ടുചമ്പലാക്കുമെന്ന് അവളെ ഉപദ്രവിച്ചവര്‍ കരുതിയില്ല. ഒരു ഫെബ്രുവരി 14 ന് യമുനാനദിയുടെ കരയില്‍  ആയുധധാരികളായ ഇരുപതോളം യുവാക്കള്‍  ഫൂലന്റെ നിര്‍ദ്ദേശപ്രകാരം ആ സംഘം മൂന്നായി പിരിഞ്ഞ് നദി കടന്ന് ഗ്രാമത്തിലേക്ക് കടന്ന് തന്നെ പിച്ചിച്ചീന്തിയവര്‍ക്ക് വെടിയുണ്ടകള്‍ കൊണ്ട് മറുപടി നല്‍കിയ ശേഷം  വീണ്ടും കാട്ടിലേക്ക് കയറി. മറ്റൊരു രാത്രി. ഗ്രാമത്തിന്റെ സ്വച്ഛതയെയും നിശബ്ദതയെയും തകര്‍ത്ത് നിരവധി വെടിയൊച്ചകള്‍ ഉയര്‍ന്നു. ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച്‌ പുറത്തുവന്ന ഫൂലന്‍ പഴക്കവും തഴക്കവും വന്ന കൊള്ളക്കാരിയെപ്പോലെ ഒരു മെഗാഫോണ്‍ പുറത്തെടുത്ത്‌ പറഞ്ഞു....

📎 ശ്രദ്ധിക്കുക. നിങ്ങള്‍ക്ക്‌ ജീവനില്‍ പേടിയുണ്ടെങ്കില്‍ കൈയ്യിലുള്ള പൈസയും സ്വര്‍ണ്ണവും വെള്ളിയും ഞങ്ങള്‍ക്ക്‌ കൈമാറുക. എന്നെ കൂട്ട ബലാല്‍സംഗം ചെയ്ത ദുഷ്ടന്മാരെയും ഞങ്ങള്‍ക്ക്‌ കൈമാറുക. ഇത്‌ ചെയ്യുന്നില്ലെങ്കില്‍ മറുപടി വെടിയുണ്ടകള്‍ കൊണ്ടായിരിക്കും. പറയുന്നത് ഫൂലന്‍ദേവി. ജയ്‌ ദുര്‍ഗ്ഗാമാതാ..

ഫൂലന്‍ദേവിയുടെ സംഘം ഗ്രാമത്തെ തച്ചുതകര്‍ത്തു. കൊള്ളയടിച്ച്‌ നശിപ്പിച്ചു. പക്ഷേ ഫൂലന്‍ദേവി അന്വേഷിച്ചിരുന്നവരെ അവര്‍ക്ക്‌ കിട്ടിയില്ല. കൈയില്‍ കിട്ടിയ പുരുഷന്മാരെയെല്ലാം ഫൂലന്‍ ഒന്നിച്ചു ചേര്‍ത്തുനിര്‍ത്തി. അവസാനമായി ഒരു പ്രാവശ്യം കൂടി പറഞ്ഞു. 

📎 എനിക്കറിയാം, നിങ്ങളവരെ ഒളിപ്പിച്ചിരിക്കുകയാണെന്ന്. അവരെ എനിക്ക്‌ കൈമാറുക...

പ്രതികരണമുണ്ടായില്ല. ഫൂലന്‍ തോക്കിന്‍തുമ്പില്‍ അവരെ നിരത്തി. നിര്‍ദാക്ഷിണ്യം വെടിവെച്ചുകൊന്നു.


1981ല്‍ ഉത്തര്‍പ്രദേശിലെ ബെഹ്‌മായി എന്ന ഉയര്‍ന്ന ജാതിയില്‍ പെട്ട 22 പേരെ ഒരുമിച്ച് വെടിവച്ച് കൊന്നതോടെ ഫൂലന്‍ കുപ്രസിദ്ധിയുടെ ഉയരങ്ങളിലെത്തി. ഉയര്‍ന്ന ജാതിയില്‍ പെട്ട സമ്പന്നരില്‍ നിന്നും പണം കൊളളയടിക്കുക. പിന്നീട് താഴ്ന്ന ജാതിയില്‍ പെട്ട പാവങ്ങള്‍ക്ക് അത് വിതരണം ചെയ്യുക - ഇതിലൂടെ സാധാരണക്കാര്‍ക്കിടയില്‍ ഫൂലന്‍ പെട്ടെന്ന് പ്രിയങ്കരിയായി. ഇതോടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന 

 ഇന്ദിരാഗാന്ധി നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ഭരണകൂടം പുതിയ വഴി തേടി. ഫൂലന്‌ മാപ്പുകൊടുക്കാന്‍ തയ്യാറാണെന്ന്‌ ഇന്ത്യന്‍ ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചു. വെറും എട്ടുവര്‍ഷത്തെ തടവുശിക്ഷ മാത്രം. ഫൂലന്‍ വ്യവസ്ഥകള്‍ അംഗീകരിച്ചു.


1983 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം ഭിണ്ട്‌ ജില്ലാ പോലീസ്‌ സുപ്രണ്ട്‌ രാജേന്ദ്ര ചതുര്‍വേദിയും അര്‍ജ്ജുന്‍ സിംഗും ഉയര്‍ന്ന ഉദ്യോഗസ്ഥരും പിന്നെ പതിനയ്യായിരത്തോളം വരുന്ന ആരാധകവൃന്ദവും ഒരു മൈതാനത്ത് കാത്തു നിന്നു. തൂക്കിക്കൊല്ലില്ലെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് 1983ലാണ് ഫൂലന്‍ ആയുധം വച്ച് കീഴടങ്ങിയത്. ഫൂലന്റെ കൂടെയുള്ളവര്‍ക്ക് എട്ടുവര്‍ഷത്തിലധികം തടവുശിക്ഷ നല്കില്ലെന്നും കരാറുണ്ടാക്കിയിരുന്നു.12 വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഫൂലന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമായി. 1996ല്‍ മിര്‍സാപൂരില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1999ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും ലോക്സഭയിലെത്തി. തൊഴില്‍ ക്ഷേമ സമിതിയില്‍ അംഗവുമായിരുന്നു ഫൂലന്‍. എംപിയായതിനു ശേഷം ജനസേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി പുതിയൊരു ജീവിതത്തിന്റെ താളം വീണ്ടെടുക്കുകയായിരുന്നു ഫൂലന്‍. എംപിയായതിനു ശേഷം അവര്‍ക്ക് എല്ലാവരും മിത്രങ്ങളായിരുന്നു.

ഫൂലന്‍ദേവിയുടെ ജീവിതകഥയെ ആസ്പദമാക്കി ശേഖര്‍കപൂര്‍ സംവിധാനം ചെയ്ത ബാന്‍ഡിറ്റ് ക്വീന്‍ എന്ന സിനിമ ഫൂലന് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു. സിനിമയില്‍ സീമാ ബിശ്വാസ് ആണ് ഫൂലന്റെ വേഷത്തില്‍ അഭിനയിച്ചത്. സിനിമയ്ക്കു ശേഷം ഫൂലന്‍ ബാന്‍ഡിറ്റ് ക്വീന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തനങ്ങളും മറ്റുമായി ഫൂലന്‍ പുതിയ ജീവിതത്തില്‍ മുഴുകി. എല്ലാവരെയും മിത്രങ്ങളാക്കി മാറ്റി. പക്ഷേ അവിടെ അവര്‍ക്ക് ചുവടുപിഴച്ചു. ഭൂതകാലത്തിന്റെ കരിനിഴലുകള്‍ അവരെ വേട്ടയാടിക്കൊണ്ടിരുന്നു.

2001 ജൂലൈ 25 ബുധനാഴ്ച. എം പിമാരുടെ അശോകാ റോഡിലുള്ള ക്വാര്‍ട്ടേഴ്സ്. മാരുതി കാറിലെത്തിയ മൂന്നംഗ സംഘം ഫൂലന് നേരെ നിറയൊഴിച്ചു. വെടിവച്ച അഞ്ജാത സംഘം പിന്നീട് ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം അകലെയുള്ള അശോകമാര്‍ഗ്ഗിലെ ഔദ്യോഗിക വസതിക്കുമുന്നിലാണ് അവര്‍ വെടിയേറ്റു മരിച്ചുവീണത്.

കടപ്പാട് : വിവിധ മാധ്യമങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗