ധർമ മാർഗത്തിലാവണം സ്‌ഥാനമാനം നേടേണ്ടത് 10
ഉറച്ച തീരുമാനങ്ങളാണ് ശ്രീരാമനെ മറ്റുളളവരിൽ നിന്നു വ്യത്യസ്തനാക്കിയതും കീർത്തിമാനാക്കിയതും. വർത്തമാനകാലത്ത് തീരുമാനങ്ങളെടുക്കാനും എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനും സാമാന്യ മനുഷ്യർ ഏറെ പ്രയാസപ്പെടുകയാണ്. പട്ടാഭിഷേക സമയത്തുണ്ടായ അന്തപുര കലഹങ്ങൾ ദശരഥ മഹാരാജാവിനെയും തീരുമാനമെടുക്കുന്നതിൽ കുഴക്കിയിരുന്നു.
പ്രലോഭനങ്ങളെ അതിജീവിക്കാൻ ഉറച്ച തീരുമാനങ്ങളെടുക്കുന്നവർക്കേ കഴിയൂയെന്നു രാമൻ സ്വജീവിതത്തിലൂടെ കാണിക്കുന്നു.
യൗവനവും വാർധക്യവും കഴിഞ്ഞ് ദേഹത്യാഗത്തിനാണ് വനവാസത്തിനിറങ്ങുക. രാമനാവട്ടെ യൗവനത്തിൽ തന്നെ സന്തോഷത്തോടെ വനവാസം സ്വീകരിച്ചു. ഇത് രാമൻ്റെ മഹത്വം ഉയർത്തി.
അധികാരത്തിലെത്താൻ എന്ത് അടവും പ്രയോഗിക്കുന്നവർക്കിടയിൽ രാമൻ ലഭിച്ച സ്ഥാനം ത്യജിച്ചാണ് മനസുകളിൽ ഇടം നേടിയത്.
തളർന്നു വീണ ദശരഥൻ തന്നെ കീഴടക്കി രാജ്യാധികാരം ഏറ്റെടുക്കാൻ രാമനോട് ആവശ്യപ്പെടുന്നുണ്ട്. പട്ടാഭിഷേകത്തിന് എതിരു നിൽക്കുന്നവർ ആരായാലും അവരെ ബലമായി കീഴടക്കുമെന്നു ലക്ഷ്മണനും ആക്രോശിക്കുന്നുണ്ട്. ഈ സമയത്ത് രാമൻ സംയമനം പാലിക്കുകയാണ്. വിവാദങ്ങൾക്കിടയിൽ വരുന്ന സ്ഥാനമാനങ്ങൾ ഭാവിയിൽ കീർത്തിയെ ബാധിക്കുമെന്ന് രാമനറിയാമായിരുന്നു. പരാക്രമത്താലല്ല ധർമ മാർഗത്തിലാണ് സ്ഥാനമാനങ്ങൾ നേടേണ്ടതെന്നു രാമൻ ലക്ഷ്മണനെ ഓർമിപ്പിക്കുന്നു.
വനവാസത്തിനു താനുമുണ്ടെന്നു പറഞ്ഞ കൗസല്യയെ രാമൻ പിന്തിരിപ്പിക്കുന്നു. അച്ഛൻ്റെ ഈ അവസ്‌ഥയിൽ അമ്മ കൂടെയുണ്ടാവണമെന്നും ഭർത്താവിനൊപ്പമാവണം ഭാര്യയുടെ സ്‌ഥാനമെന്നും രാമൻ പറയാൻ മറന്നില്ല. സീതയാവട്ടെ ഈ വാക്കുകൾ കേട്ടതും ഭർത്താവായ രാമൻ്റെ കൂടെ വനയാത്രയ്ക്ക് തയാറായി.

.jpeg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗