AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

15 ഏപ്രിൽ 2026

കൊയ്തൊഴിഞ്ഞ വിഷു🎉

കൊയ്തൊഴിഞ്ഞ വിഷു



കൊയ്ത്തുകഴിഞ്ഞ പാടത്തൊരുവട്ടം കൂടി,

വിഷുക്കിളി പാടി വിരുന്നൊരുക്കുന്നു.


വിഷുവന്നു കണിയും കൈനീട്ടവുമായ്,

കുറ്റിത്താളുകൾക്കിടയിൽ വിണ്ടുകീറും ത്വക്കുമായി.


വെന്തുരുകും ചൂടിനെ പേറുന്ന മണ്ണും,

പകൽ ബാക്കിവച്ച മഞ്ഞക്കണിക്കൊന്നയും.

 

വലിച്ചെറിയപ്പെട്ട വിഷുക്കൊന്നകുലപോലെ,

പുതു വർഷം മണ്ണിൽ വീണലിഞ്ഞുചേരുന്നു.


പുതുമണം കാത്തിരിക്കും വിള്ളലുകൾ,

വീണ്ടും ആരോടെന്നറിയാതെ ഇടറുന്നു.


വയലുകൾതൻ നെടുവീർപ്പുകൾ കേൾക്കാം,

കാതോർത്തുകൊൾക വിടരുന്ന നാളെകൾ.


വേറിട്ടു പോകുന്ന മണ്ണും മനുഷ്യനും,

മായാത്ത ബിംബമായ് കണികണ്ട കിനാക്കളും.


-Pms 🤘🏻

04 മാർച്ച് 2026

ശാസ്ത്ര അബദ്ധങ്ങൾ 🪩

ലോകം മുഴുവൻ അടക്കിവാഴുന്ന പ്ലാസ്റ്റിക് യഥാർത്ഥത്തിൽ ഒരു അബദ്ധത്തിൽ നിന്നാണ് ജനിച്ചതെന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ?



അതെ, ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ പല പ്രധാന പ്ലാസ്റ്റിക്കുകളും ശാസ്ത്രജ്ഞരുടെ അബദ്ധങ്ങളിൽ നിന്നാണ് രൂപപ്പെട്ടത്!

​ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കവറുകളും കുപ്പികളും നിർമ്മിക്കുന്ന 'പോളിഎത്തിലീൻ' (Polyethylene) എന്ന പ്ലാസ്റ്റിക്കിന്റെ കഥ തന്നെ എടുക്കാം. 1933-ൽ എറിക് ഫോസെറ്റ്, റെജിനാൾഡ് ഗിബ്സൺ എന്നീ രണ്ട് ശാസ്ത്രജ്ഞർ തങ്ങളുടെ ലാബിൽ ഉയർന്ന മർദ്ദത്തിലുള്ള വാതകങ്ങളെക്കുറിച്ച് ചില പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. എന്നാൽ പരീക്ഷണ ഉപകരണത്തിലുണ്ടായ ചെറിയൊരു ചോർച്ച കാരണം അതിലേക്ക് അല്പം ഓക്സിജൻ കയറിപ്പറ്റി. പിറ്റേ ദിവസം രാവിലെ അവർ നോക്കുമ്പോൾ പരീക്ഷണ ട്യൂബിനുള്ളിൽ വെളുത്ത മെഴുകുപോലെയുള്ള ഒരു വിചിത്ര പദാർത്ഥം രൂപപ്പെട്ടതായി കണ്ടെത്തി. അവരുടെ ആ ചെറിയ അബദ്ധത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ പ്ലാസ്റ്റിക് പിറവിയെടുത്തത്!

​ഇതുകൂടാതെ, നമ്മുടെ അടുക്കളകളിലെ നോൺ-സ്റ്റിക് പാത്രങ്ങളിൽ ഉപയോഗിക്കുന്ന 'ടെഫ്ലോൺ' (Teflon) എന്ന പ്ലാസ്റ്റിക്കും തികച്ചും ആകസ്മികമായി ഉണ്ടായതാണ്. 1938-ൽ റോയ് പ്ലങ്കറ്റ് എന്ന ശാസ്ത്രജ്ഞൻ ഫ്രിഡ്ജിൽ ഉപയോഗിക്കാനുള്ള പുതിയൊരു ഗ്യാസ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഈ വഴുവഴുപ്പുള്ള പദാർത്ഥം രൂപപ്പെട്ടത്.


ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഇത്തരം ശാസ്ത്രീയ അബദ്ധങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു?


🟪🟩🟨🟧🟥🟦⬛⬜🟫

19 ഫെബ്രുവരി 2026

അഗ്നിപ്പരുന്തിൻ്റെ കൂട് 🦅

അഗ്നിപ്പരുന്തിൻ്റെ കൂട് 🦅

ലോകത്ത് ഇന്നും പൂർണമായി  വിശദീകരിക്കാൻ കഴിയാത്ത നിരവധി പ്രകൃതിഭൗമരഹസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ ഏറ്റവും കൗതുകകരവും ദുരൂഹവുമായ ഒന്നാണ് റഷ്യയിലെ സൈബീരിയൻ വനാന്തരങ്ങളിൽ സ്ഥിതി ചെയ്യുന്ന 'പാറ്റോമിസ്‌കി ക്രേറ്റർ'.


അഗ്നിപർവതത്തെ ഓർമിപ്പിക്കുന്ന കോണാകൃതിയിലുള്ള ഈ ഘടന, ശാസ്ത്രത്തിനും ജനവിശ്വാസങ്ങൾക്കും ഒരുപോലെ വെല്ലുവിളിയായി ഇന്നും തുടരുകയാണ്.


സൈബീരിയയിലെ ഇർകുട്‌സ്‌ക് മേഖലയുടെ വടക്കുഭാഗത്തുള്ള മനുഷ്യവാസം അപൂർവമായ പ്രദേശത്താണ് ഈ ക്രേറ്റർ സ്ഥിതി ചെയ്യുന്നത്. നിബിഡ വനങ്ങളും കടുത്ത കാലാവസ്ഥയും നിറഞ്ഞ ഈ പ്രദേശത്ത് ഏകദേശം 160 മീറ്റർ വ്യാസവും 40 മീറ്ററോളം ഉയരവുമുള്ള ഒരു കൂമ്പുപോലുള്ള ഘടനയാണ് കാണപ്പെടുന്നത്. നടുവിൽ വലിയൊരു പടുകുഴിയും ഉള്ള ഈ രൂപം ദൂരത്തുനിന്ന് നോക്കുമ്പോൾ തന്നെ അസാധാരണമാണ്.


1949-ൽ റഷ്യൻ ജിയോളജിസ്റ്റായ വാദിം കോൽകോവ് ആണ് പാറ്റോമിസ‌ി

ക്രേറ്ററിനെ ശാസ്ത്രീയമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. റഷ്യ സോവിയറ്റ് യൂണിയനായി നിന്ന് ലോകരാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ സ്വാധീനം പുലർത്തിവന്ന കാലത്താണ് കോൽപകോവ് എന്ന ജിയോളജിസ്റ്റ് സൈബീരിയയിലെ ഇർകുട്‌സ‌് മേഖലയുടെ വടക്കൻ പ്രദേശത്തെത്തിയത്. അവിടെ താമസിക്കുന്നത് യാക്കൂട്ട് എന്ന മനുഷ്യസമൂഹമാണ്. കന്നുകാലികളെയും കുതിരകളെയും റെയിൻഡീറുകളെയും വളർത്തിയാണ് യാക്കൂട്ടുകൾ തങ്ങളുടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. യാക്കൂട്ട് ജനതയിൽ നിന്നാണ് കോൽപകോവിന് ഈ സ്ഥലത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ ലഭിച്ചത്. അവർ ഈ പ്രദേശത്തെ 'അഗ്നിപ്പരുന്തിന്റെ കൂട് എന്നാണ് വിളിച്ചിരുന്നത്. ഈ സ്ഥലത്തിന് "ജീവൻ" ഉണ്ടെന്നും സമീപത്തേക്ക് പോകുന്ന മൃഗങ്ങളും മനുഷ്യരും ദുരന്തം നേരിടുമെന്നുമായിരുന്നു അവരുടെ ഉറച്ച വിശ്വാസം.


നാട്ടുകാരുടെ ഭയാനകമായ വിവരണങ്ങൾ അവഗണിച്ചാണ് കോൽപകോവ് അവിടെയെത്തിയത്. എന്നാൽ അദ്ദേഹം അമ്പരപ്പിച്ചു. അഗ്നിപർവതത്തിനോട് കണ്ട കാഴ്ച ശാസ്ത്രജ്ഞനെ തന്നെ രൂപത്തിൽ സാമ്യം പുലർത്തുന്ന ഇരുപത്തിയഞ്ച് നിലക്കെട്ടിടത്തിന്റെ പൊക്കമുള്ള കോണാകൃതിയിലുള്ള ഒരു ഘടന. അതിൻ്റെ നടുക്കായി ഒരു പടുകുഴി. കോൽപകോവ് കണ്ടെത്തിയ ഈ

വിചിത്രഘടനയാണ് പാറ്റോമിസ്‌കി ക്രേറ്റർ. ഒരു അഗ്നിപർവതത്തെപ്പോലെ തോന്നുന്ന ഘടനയാണെങ്കിലും, അവിടെ ലാവയോ ചാരമോ അഗ്നിപർവത പാറകളോ ഒന്നും കണ്ടില്ല. ഇതോടെ ഇത് അഗ്നിപർവതമല്ലെന്ന് വ്യക്തമായി. മനുഷ്യനിർമിത ഘടനയാണോയെന്ന സംശയവും ഉയർന്നെങ്കിലും, ഇത്ര വലിയ നിർമാണം നടത്താൻ പ്രദേശവാസികൾക്ക് സാങ്കേതിക ശേഷിയില്ലെന്നതും ചരിത്രതെളിവുകളുടെ അഭാവവും ഈ വാദത്തെ തള്ളി. 200 വർഷത്തിലധികം ഈ ഘടനയ്ക്കും

പടുകുഴിക്കും പഴക്കമുണ്ടെന്ന് കോൽപകോവ് പരിശോധിച്ച് ഉറപ്പുവരുത്തി. ഇതിൽ മരങ്ങളോ സസ്യങ്ങളോ മൃഗങ്ങളോ ജീവിച്ചിരുന്നില്ല. എന്നാൽ ഇതിനു ചുറ്റും നിബിഡ വനങ്ങൾ വളർന്നിരുന്നു.


പാറ്റോമിസ്ക‌ി ക്രേറ്ററിൻ്റെ മറ്റൊരു വിചിത്രത അതിന്റെ കേന്ദ്രഭാഗത്താണ്. ഇവിടെ സസ്യങ്ങളോ മൃഗങ്ങളോ വളരുന്നില്ല. എന്നാൽ ഇതിന് ചുറ്റുമുള്ള പ്രദേശങ്ങൾ നിബിഡ വനങ്ങളാൽ സമൃദ്ധമാണ്.


ഉൽക്ക വീണുണ്ടായ ഗർത്തമാണെന്ന

സിദ്ധാന്തവും ശക്തമായി ഉയർന്നു. പ്രത്യേകിച്ച് 1908-ൽ സൈബീരിയയിൽ നടന്ന ടുംഗുസ‌ സംഭവവ്‌മായി ഇതിനെ ബന്ധിപ്പിച്ചും വാദങ്ങൾ ഉണ്ടായി. എന്നാൽ ഉൽക്കയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകാത്തതും, പൊട്ടിത്തെറിയുടെ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതും ഈ സിദ്ധാന്തത്തെ ദുർബലമാക്കി.


കാലങ്ങൾ പലതു കടന്നു, പാറ്റോമിസ്കി ക്രേറ്ററിനെപ്പറ്റി എല്ലാവരും മറന്നുതുടങ്ങി.


എന്നാൽ 2005ൽ യൂജിനി വോറോബിയേവ്

എന്ന മറ്റൊരു ജിയോളജിസ്റ്റ് ഈ പടുകുഴിയെപ്പറ്റി പഠിക്കാനായി ഇവിടെയെത്തി. എന്നാൽ യാത്രപൂർത്തിയാക്കി ഉദ്ദേശ്യം നടത്താൻ അദ്ദേഹത്തിനു സാധിച്ചില്ല. അതിനു മുൻപ് തന്നെ ഹൃദയാഘാതത്താൽ അദ്ദേഹം മരിച്ചു.


അദ്ദേഹത്തെ അഗ്നിപ്പരുന്തിൻ്റെ കൂടിനു ചുറ്റുമുള്ള വനം കൊന്നതാണെന്നാണു നാട്ടുകാരുടെ ഇപ്പോഴുമുള്ള വിശ്വാസം. ഇതോടെ 'അഗ്നിപ്പരുന്തിൻ്റെ കൂട് മനുഷ്യനെ കൊല്ലുമെന്ന നാട്ടുകാരുടെ വിശ്വാസം വീണ്ടും ശക്തമായി.


1908ൽ റഷ്യയിലെ ടുംഗുംസ്‌കയിൽ ഒരു ഛിന്നഗ്രഹ അല്ലെങ്കിൽ ഉൽക്കാ വിസ്ഫോടനം നടന്നിരുന്നു. അറിയാവുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹ, ഉൽക്ക സ്ഫോടനമായിരുന്നു അത്. സ്ഫോടനത്തിന്റെറെ ആഘാതത്തിൽ വലിയ അളവിൽ കാട്ടുപ്രദേശങ്ങൾ നശിച്ചു. ഈ സ്ഫോടനത്തിനു കാരണമായ ഉൽക്കയിൽ നിന്നോ ഛിന്നഗ്രഹത്തിൽ നിന്നോ തെറിച്ച ഒരു ഭാഗം പതിച്ചതാണ് ഈ പടുകുഴിക്കു കാരണമായതെന്ന് ഇടയ്ക്ക് വാദമുയർന്നിരുന്നെങ്കിലും ഇന്ന് ഈ

സിദ്ധാന്തത്തിന് അത്ര പ്രസക്തിയില്ല. അന്യഗ്രഹജീവികളാണ് ഇതിനു പിന്നിലെന്നും ചിലർ വാദമുയർത്തുന്നുണ്ട്.


ഇവയെല്ലാം ചേർന്നാണ് പാറ്റോമിസ്കി ക്രേറ്റർ ഇന്നും ഒരു തുറന്ന ചോദ്യമായി നിലനിൽക്കുന്നത്. അഗ്നിപർവതമല്ല.

ഉൽക്കാഗർത്തവുമല്ല, മനുഷ്യനിർമിതവുമല്ല,

എന്നിട്ടും അവിടെ ഒരു വിചിത്ര ഘടന നിലകൊള്ളുന്നു. ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾക്കിടയിലും, സൈബീരിയൻ വനാന്തരങ്ങളിലെ ഈ രഹസ്യം മനുഷ്യന്റെ അറിവിന് ഇപ്പോഴും വെല്ലുവിളിയായിത്തന്നെ തുടരുകയാണ്.

🟫🟩🟪🟨🟧🟥⬜⬛🟦

11 ഫെബ്രുവരി 2026

മരണമില്ലാ കോശങ്ങൾ 🪩

 നമ്മൾ കഴിക്കുന്ന ഓരോ മരുന്നിലും ഒരു കറുത്ത വർഗ്ഗകാരിയുടെ കോശമുണ്ട്(cell). ലോകത്തെ രക്ഷിക്കുന്ന

 മരണമില്ലാ കോശങ്ങൾ!


മനുഷ്യ ചരിത്രത്തിൽ മരിക്കാത്തവരായി ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ ശാസ്ത്രലോകം നൽകുന്ന ഒരേയൊരു മറുപടി ഹെൻറിയേറ്റ ലാക്സ് (Henrietta Lacks) എന്നാണ്. ഒരു സാധാരണ പുകയിലത്തോട്ടം തൊഴിലാളിയായിരുന്ന ഈ സ്ത്രീ, തന്റെ മരണശേഷവും കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ലാബുകളിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. വൈദ്യശാസ്ത്ര ലോകത്തെ മാറ്റിമറിച്ച 'ഹീലാ' (HeLa) കോശങ്ങളുടെ ഉടമ.



ആരായിരുന്നു ഹെൻറിയേറ്റ ലാക്സ്?



1920-ൽ അമേരിക്കയിലെ വിർജീനിയയിൽ ജനിച്ച ഹെൻറിയേറ്റ അഞ്ച് മക്കളുടെ അമ്മയായിരുന്നു. 1951-ൽ, തന്റെ 31-ാം വയസ്സിൽ സെർവിക്കൽ ക്യാൻസർ ബാധിച്ച് അവർ ജോൺസ് ഹോപ്കിൻസ് ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ അവരുടെ ശരീരത്തിൽ നിന്ന് ക്യാൻസർ കോശങ്ങളുടെ സാമ്പിൾ എടുത്തു. 1951 ഒക്ടോബറിൽ ഹെൻറിയേറ്റ മരണത്തിന് കീഴടങ്ങിയെങ്കിലും, അവരുടെ ശരീരത്തിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങൾ മരിക്കാൻ തയ്യാറായിരുന്നില്ല.



അനശ്വരതയുടെ രഹസ്യം



സാധാരണ മനുഷ്യകോശങ്ങൾ ശരീരത്തിന് പുറത്ത് വിഭജിക്കപ്പെടുന്നത് കുറച്ചു തവണകൾക്ക് ശേഷം നിലയ്ക്കുകയും അവ നശിച്ചുപോകുകയും ചെയ്യും. എന്നാൽ ഹെൻറിയേറ്റയുടെ കോശങ്ങൾ ലാബിലെ കൃത്രിമ സാഹചര്യത്തിലും നിർത്താതെ വിഭജിച്ചുകൊണ്ടിരുന്നു. ഓരോ 24 മണിക്കൂറിലും അവ ഇരട്ടിയായി. ശാസ്ത്രലോകം ഇത്രയും കാലം തിരഞ്ഞുകൊണ്ടിരുന്ന 'അനശ്വര കോശങ്ങൾ' (Immortal Cells) അങ്ങനെ ആദ്യമായി ലഭിച്ചു. അവരുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്ത് ഈ കോശങ്ങളെ HeLa എന്ന് വിളിച്ചു.


ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ഈ കോശങ്ങൾ സഹായിച്ചിട്ടുണ്ട്. പോളിയോ വാക്സിൻ, ക്യാൻസർ പഠനങ്ങൾ, എയിഡ്സ്, പാർക്കിൻസൺസ് രോഗം, ജനിതക പഠനങ്ങൾ, എന്തിനധികം കൊറോണ വാക്സിൻ നിർമ്മാണത്തിൽ വരെ ഹീലാ കോശങ്ങൾ നിർണ്ണായക പങ്ക് വഹിച്ചു. ശൂന്യാകാശത്തെ വികിരണങ്ങൾ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാൻ ആദ്യമായി ബഹിരാകാശത്തേക്ക് അയച്ച കോശങ്ങളും ഇവയായിരുന്നു.



ഏഴ് പതിറ്റാണ്ടിന് ശേഷം തേടിയെത്തിയ നീതി (2023-ലെ വിധി)



ഹെൻറിയേറ്റയുടെ മഹിമ ലോകം ആഘോഷിക്കുമ്പോഴും അതിന് പിന്നിൽ വലിയൊരു നീതികേടിന്റെ കഥയുണ്ട്. അവരുടെ അനുവാദമില്ലാതെയാണ് ആ കോശങ്ങൾ ശേഖരിച്ചത്. പതിറ്റാണ്ടുകളോളം അവരുടെ കുടുംബം ഈ വിവരം അറിഞ്ഞില്ല. 


പതിറ്റാണ്ടുകളോളം ഹെൻറിയറ്റയുടെ കുടുംബം ഈ വിവരം അറിഞ്ഞിരുന്നില്ല. അവരുടെ കോശങ്ങൾ ഉപയോഗിച്ച് വലിയ കമ്പനികൾ കോടിക്കണക്കിന് രൂപ ലാമുണ്ടാക്കിയപ്പോഴും, ദാരിദ്ര്യത്തിലായിരുന്ന കുടുംബത്തിന് അതിന്റെ ഗുണമൊന്നും ലഭിച്ചില്ല. ഇത് വലിയൊരു നൈതിക പ്രശ്നമായി (Ethical Issue) പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു.

ഇന്ന് ശാസ്ത്രലോകം ഹെൻറിയറ്റയുടെ സംഭാവനകളെ ആദരിക്കുകയും, അവരുടെ അനുവാദമില്ലാതെ കോശങ്ങൾ എടുത്തത് തെറ്റാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നു.

ഹെൻറിയറ്റ ലാക്സിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട 'The Immortal Life of Henrietta Lacks' എന്ന പുസ്തകം വളരെ പ്രശസ്തമാണ്.


⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️

29 ജനുവരി 2026

ലോകത്തിൻ്റെ അവസാനം ⚠️

 🌍 ലോകത്തിന്റെ അവസാനം ഇവിടെയാണ്: നോർവേയിലെ ഇ-69 ഹൈവേ! 🛣️❄️


ഭൂമി അവസാനിക്കുന്നത് എവിടെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നോർവേയിലെ ഇ-69 (E69) ഹൈവേയെക്കുറിച്ച് അറിയണം. 

വടക്കൻ യൂറോപ്പിന്റെ നെറുകയിൽ, ആർട്ടിക്കിനോട് ചേർന്ന് കിടക്കുന്ന ഈ റോഡ് ലോകത്തിലെ 'അവസാനത്തെ റോഡ്' എന്നാണ് അറിയപ്പെടുന്നത്.


ഈ റോഡിനെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ചില വസ്തുതകൾ ഇതാ:


അവസാനത്തെ അതിര്: നോർവേയിലെ ഓൾഡർഫോർഡിൽ തുടങ്ങി നോർത്ത് കേപ്പ് (North Cape) വരെ നീളുന്ന 129 കിലോമീറ്റർ ദൂരമാണ് ഈ പാതയ്ക്കുള്ളത്.


ഇതിനുശേഷം മനുഷ്യർക്ക് സഞ്ചരിക്കാൻ പാതകളില്ല, മഞ്ഞും കടലും മാത്രം!


അപകടകരമായ ഏകാന്തത: അതിശൈത്യവും അതിശക്തമായ കാറ്റും കാരണം ഈ റോഡിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ ഒരു 'കോൺവോയ്' ആയി മാത്രമേ കടത്തിവിടുകയുള്ളൂ.


പ്രകൃതിയുടെ വിസ്മയങ്ങൾ: യാത്രയ്ക്കിടയിൽ അപൂർവ്വ ഇനം പക്ഷികളെയും ധ്രുവക്കരടികളെയും റെയിൻഡിയറുകളെയും കാണാൻ സാധിക്കും. ഭാഗ്യമുണ്ടെങ്കിൽ ആകാശത്തെ അത്ഭുതക്കാഴ്ചയായ നോർത്തേൺ ലൈറ്റ്‌സ് (Aurora Borealis) നേരിൽ കാണാം.


പകൽ അവസാനിക്കാത്ത ഇടം: ഉത്തരധ്രുവത്തോട് ചേർന്നായതുകൊണ്ട് വേനൽക്കാലത്ത് ഇവിടെ സൂര്യൻ അസ്തമിക്കാറില്ല! ഏതാണ്ട് മൂന്ന് മാസത്തോളം ഇവിടെ പകൽ മാത്രമായിരിക്കും (Midnight Sun). എന്നാൽ ശൈത്യകാലത്ത് നേരെ തിരിച്ചാണ്—മാസങ്ങളോളം സൂര്യനെ കാണാനേ കഴിയില്ല.


കടലിനടിയിലൂടെ ഒരു യാത്ര: ഈ ഹൈവേയുടെ ഭാഗമായി 212 മീറ്റർ താഴ്ചയിൽ കടലിനടിയിലൂടെ പോകുന്ന ഏകദേശം 7 കിലോമീറ്റർ നീളമുള്ള ഒരു ടണലുണ്ട് (North Cape Tunnel).


മഞ്ഞുകാലത്ത് ഈ പാത പൂർണ്ണമായും അടച്ചിടും. സാഹസികത ഇഷ്ടപ്പെടുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു വിസ്മയമാണിത്! 🏔️🌬️


ശ്രദ്ധിക്കുക: ഇവിടുത്തെ കാലാവസ്ഥ മിനിറ്റുകൾക്കുള്ളിൽ മാറിമറിയാം. അതിനാൽ കൃത്യമായ മുൻകരുതലുകൾ ഇല്ലാതെ ഈ ഭാഗത്തേക്ക് യാത്ര ചെയ്യുന്നത് അപകടകരമാണ്. 


⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️

17 ജനുവരി 2026

ഫെവിക്കോളിൻ്റെ കഥ 🧴

ഫെവിക്കോളിൻ്റെ കഥ


വെൽവന്ത് റായ് കല്യാൺജി പരേഖ് എന്ന സംരംഭകന്റെ വിജയഗാഥ.


നാം സർവ്വസാധാരണമായി ഉപയോഗിക്കുന്ന പശകളിൽ ഏറ്റവും കൂടുതൽ ഉച്ചരിക്കുന്നത് ഫെവിക്കോൾ എന്ന പേരാണ്. 


തൊണ്ണൂറുകളിൽ ദൂരദർശനിൽ ഫെവിക്കോളിന്റെ പ്രശസ്തമായ ഒട്ടനവധി പരസ്യമുണ്ടായിരുന്നു.  ക്രിക്കറ്റ് കളി കാണുന്നതിനിടയിൽ അത്  പ്രദർശിപ്പിച്ചിരുന്നു.


ഫെവിക്കോളിന്റെ ഒഴിഞ്ഞ പാത്രത്തിൽ നിന്നു നെല്ല് തിന്നുന്ന ഒരു കോഴി അസാധ്യമായ ഉറപ്പുള്ള മുട്ടയിടുന്നു. എന്ത് ചെയ്തിട്ടും അത് പൊട്ടുന്നില്ല. ഒരൊറ്റ സംഭാഷണം പോലുമില്ലാത്ത ഈ പരസ്യം എല്ലാവര്‍ക്കും  മനസ്സിലാകുകയും അത് ഹിറ്റാകുകയും ചെയ്തു. 


കോട്ടും സ്യൂട്ടും ഇട്ട് എലൈറ്റ്  ആയ ഒരു മനുഷ്യൻ ചൂണ്ടയിട്ട് പുഴക്കരയിൽ ഇരിക്കുന്നു.


മീൻ കിട്ടാൻ വേണ്ടി ശബ്ദമുണ്ടാക്കാതെയാണ് പുള്ളിയുടെ ഇരിപ്പ്. കുറെ നേരമായിട്ടും ഒന്നും കിട്ടിയിട്ടില്ല അതിന്റെ പരിഭവം പുള്ളിയുടെ മുഖത്ത് കാണാനുണ്ട്


പെട്ടെന്ന് ഒരു നാട്ടിൻപുറത്തുകാരൻ ബഹളമുണ്ടാക്കി കൊണ്ടുവരുന്നു.


അവിടെയിരുന്ന് മീൻ പിടിച്ചിരുന്ന ആൾക്ക് ദേഷ്യമായി.


മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടി.


ആ നാട്ടിൻപുറത്തുകാരനാകട്ടെ ഒരു കൈലിയും തോളത്ത് ഒരു തോർത്തും മാത്രം. അയാൾ ഒരു വടിയിൽ ഒന്ന്, രണ്ട്, മൂന്ന് എന്നെണ്ണി എന്തോ തേയ്ക്കുന്നു.


വെള്ളത്തിൽ മുക്കി പിടിക്കുന്നു.ആ കൈ ഒന്ന് വിറപ്പിക്കുന്നു.. ഹി.ഹി.ഹി.ഹി എന്നു ചിരിച്ചുകൊണ്ട് വടി പൊക്കുന്നു അതിൽ നാലഞ്ചു മീനുകൾ... അത് കണ്ട് കോട്ട് അപ്പൂപ്പൻ കണ്ണ് മിഴിച്ചു നോക്കുന്നു.


വടി നിറയെ മീനുമായി അയാൾ തിരിച്ചു പോകുന്നത്

ചൂണ്ടയിട്ടിരുന്ന കോട്ട് അപ്പൂപ്പൻ വായും പൊളിച്ച് ഇരിക്കുന്നു.


ഓർക്കുന്നുണ്ടോ ഈ പരസ്യം?


വിക്കറ്റ് പോകുന്ന ഇടവേളകളിൽ ക്രിക്കറ്റിനേക്കാൾ ആസ്വദിച്ച് കണ്ട പരസ്യങ്ങൾ.


നർമ്മത്തിൽ പൊതിഞ്ഞ ആ കൊമേഴ്സ്യലുകൾ അവതരിപ്പിച്ച ഫെവിക്കോൾ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലാണ് ഒട്ടിപ്പിടിച്ചത്.


അതിന്റെ പിന്നിലുള്ള ബല്‍വന്ത് പരേഖ് എന്ന പേര് കേട്ടിട്ടുണ്ടോ? ആ പേര് കേള്‍ക്കാത്തവരാകും ഭൂരിപക്ഷവും. പക്ഷേ, അദ്ദേഹം സ്വന്തം ബ്രാന്റിനിട്ട ഒരു പേര് ഓര്‍ക്കാതിരിക്കില്ല-ഫെവിക്കോള്‍


രണ്ട് ആനകൾ എതിർദിശയിൽ വലിക്കുന്ന ഒരു ലോഹഗോളം അതാണ് ലോഗോ.


ആ ലോഗോ പതിഞ്ഞ പ്ലാസ്റ്റിക് ഡപ്പി അതിനുള്ളിലുള്ള വെളുത്ത പശ ഡപ്പിയിൽ എഴുതിയിരിക്കുന്നു ഫെവിക്കോൾ....


അതെ, നമ്മുടെ ജീവിതത്തില്‍ അതിസാധാരണമായ ആ ബ്രാന്റിനു പിന്നിലുള്ള വ്യവസായിയാണ്, ബല്‍വന്ത് പരേഖ്. ഇന്ത്യാ-ചരിത്രത്തില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ഒരു നാമം. "ഫെവിക്കോള്‍ മാന്‍" എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്.  


"ഉപയോഗിക്കാൻ ആവാത്ത വിധം രൂക്ഷഗന്ധമുള്ള കൊഴുപ്പിനെ വളരെ ഈസിയായി ഉപയോഗിക്കാൻ പറ്റുന്ന മൃഗക്കൊഴുപ്പില്ലാത്ത വിധത്തിൽ  നല്ല വാസനയുള്ള പശ അവതരിപ്പിച്ച വെൽവന്ത് റായ് കല്യാൺജി പരേഖ് എന്ന അസാധാരണ മനുഷ്യന്റെ കഥ.


ഇന്ത്യയുടെ മറ്റ് ഇതിഹാസ ബ്രാൻഡുകൾ പിറന്നപോലെ സ്വാതന്ത്ര്യസമര കാലമാണ് പശ്ചാത്തലം.


ഗുജറാത്തിലെ ജെയിൻ സമുദായത്തിൽ നിന്നുള്ള വെൽവന്ത് പരേഖിനെ ലോ പഠിക്കാനായി മാതാപിതാക്കൾ മുംബൈയിലേക്ക് വിട്ടു.


നാടാകെ ബ്രിട്ടീഷുകാരന്റെ നടയടി നടക്കുമ്പോൾ എന്ത് നിയമപഠനം?


ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യാ സമരത്തിനിറങ്ങി പഠനം മുടങ്ങി. വീണ്ടും മുംബൈയിലെത്തി ഗവൺമെൻ്റ് ലോ കോളേജിൽ തിരിച്ചെത്തി പഠനം പൂർത്തിയാക്കി നിയമബിരുദമെടുത്തു.


അപ്പോഴാണ് അതുവരെ ആലോചിക്കാതിരുന്ന ഒരു പ്രശ്നം പൊങ്ങി വന്നത്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്താൽ പ്രൊഫഷന്റെ ഭാഗമായി കക്ഷികൾക്ക് വേണ്ടി ഒരുപാട് കള്ളങ്ങൾ പറയേണ്ടിവരും.


അത് വയ്യ.


മറ്റെന്തെങ്കിലും ചെയ്യണം. ഉള്ളിൽ ഒരാഗ്രഹമുണ്ട് എന്തെങ്കിലും സ്വന്തമായി ചെയ്യണം.


ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ ഒരു ചെറിയ പട്ടണത്തിലായിരുന്നു വീട്.


അതുകൊണ്ടുതന്നെ ജോലിയില്ലാതെയുള്ള മുംബൈയിലെ ജീവിതം അത്ര സുഖകരമായിരുന്നില്ല.


വെൽവന്തിന് ഒരു കാര്യം മനസ്സിലായി ഭാവ്നഗറിലെ നാട്ടിൻപുറമല്ല ഇത്.


പട്ടിണി കിടന്ന് മരിക്കുമെന്നായാലും ആരും തിരിഞ്ഞുനോക്കില്ല.


ഒരാൾ സ്നേഹത്തോടെ പെരുമാറില്ല. പ്രത്യേകിച്ച് സാമ്പത്തിക ചുറ്റുപാടുകളില്ലാത്ത തന്നെപ്പോലെ ഒരാളോട്.


കയ്യിൽ അഞ്ചുപൈസയില്ല.


വേണമെങ്കിൽ തിരികെ ഗുജറാത്തിലെ മുഹുവയിലേക്ക് പോകാം.


പക്ഷേ വെൽവന്ത് എന്ന ചെറുപ്പക്കാരൻ ഒരു തീരുമാനമെടുത്തു.


ഇവിടെ ഈ നഗരത്തിൽ നിന്ന് തന്നെ ജീവിതത്തോട് പോരാടും.


ഏത് പ്രതിസന്ധിയെയും തരണം ചെയ്യും.


ഒരു ഡയിംഗ് ഷോപ്പിൽ ഹെൽപ്പറായി കൂടി.


പിന്നെ പ്രിൻ്റിംഗ് പ്രസ്സിൽ സഹായിയായി.


കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ തടി വ്യാപാര ഡിപ്പോയിൽ പ്യൂണായി ജോലി കിട്ടി.


പ്യൂൺ പണി കടുപ്പമായിരുന്നു.


മലയോളം മടുപ്പ് തോന്നുന്ന ദിവസങ്ങൾ.


പക്ഷേ അന്നന്ന് കഴിയാനുള്ള പൈസ കിട്ടുന്നുണ്ട്.


ധീരന്മാർ സ്വയം അവനവന് തന്നെ ചലഞ്ചുകൾ ഇട്ടുകൊടുക്കും.


ഈ സമയം വെൽവന്ത് ഒരു കല്യാണം കഴിക്കുന്നു. ഒരു വയറല്ല രണ്ട് വയറ് നിറയാനുള്ള വരുമാനം വേണം.


താമസം തടി ഡിപ്പോയിലെ വെയർഹൗസിലായി.


കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവരുടെ ജീവിതം അങ്ങനെ വെയർഹൗസിലെ ഇടുങ്ങിയ മുറിയിൽ തളിർത്തു. വെൽവന്തിലെ സംരംഭകന് വെയർഹൗസിൽ കഴിയാൻ പറ്റുമായിരുന്നില്ല.


നിയമബിരുദം കയ്യിലുള്ള ആളല്ലേ നല്ല ഭാഷ വശമുണ്ട് ബോധവുമുണ്ട് അത്യാവശ്യം വായനയുമുണ്ട്. ഇനി ഗ്യാരേജിൽ കിടക്കേണ്ട ആളല്ല താൻ.


സമയം കറങ്ങിത്തിരിഞ്ഞ് മാറി വരുന്നുണ്ട്.


പരിചയങ്ങളും പഴയ ബന്ധങ്ങളും പുതുക്കി.


അക്കാലത്ത് പലതരം ഡൈകൾക്ക് ഡിമാൻ്റുള്ള കാലമാണ്.


വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രോഡക്റ്റുകളുടെ ഏജൻസി വർക്കുകൾ പിടിച്ചുതുടങ്ങി.


മോഹൻ ഭായി എന്നൊരാൾ ഇൻവെസ്റ്ററായി വന്നു.


തൻ്റെ അധ്വാനത്തിന് കൂടുതൽ ഷെയർ വെൽവന്ത് ആവശ്യപ്പെട്ടതോടെ മോഹൻ ഭായി തെറ്റി.


അതിനിടയിൽ ജർമ്മൻ കമ്പനിയായ ഹോച്ച്സ്റ്റിൻ്റെ ഇന്ത്യയിലെ പ്രതിനിധികളായ ഫെഡ്കോയുമായി 50% പാർട്ണർഷിപ്പിൽ ബിസിനസ് തുടങ്ങി.


വെൽവന്ത് റായ് കല്യാൺജി പരേഖിൻ്റെ ഭാഗ്യജാതകം തുടങ്ങുകയായി.


അല്ല ഭാഗ്യത്തിൻ്റെ കരുണയ്ക്ക് ജീവിതത്തെ വിട്ടുകൊടുക്കാതെ സ്വന്തം ഭാവിയെ അയാൾ തന്നെ നിർമ്മിച്ചു തുടങ്ങി.


ജീവിക്കാനും ജയിക്കാനും മുന്നും പിന്നും നോക്കാതെ ഒരാൾ അങ്ങ് ഇറങ്ങിയാലുണ്ടല്ലോ പിന്നെ ഭാഗ്യവും ദൈവവുമൊക്കെ വെറും കാഴ്ചക്കാരാകും.


ജർമ്മൻ കമ്പനിയായ ഫെഡ്കോയുടെ മാനേജിംഗ് ഡയറക്ടർ ഇന്ത്യയിൽ വന്നപ്പോൾ വെൽവന്തിന് അദ്ദേഹത്തെ കാണാൻ അവസരമുണ്ടായി.


ബിസിനസ്സിൽ വെൽവന്ത് റായ് പരേഖിൻ്റെ അസാമാന്യ പ്രണയവും പ്രകടനവും ജർമ്മൻകാരനെ ബോധിച്ചു. ബിസിനസ് മാനേജ്മെൻ്റ് ട്രെയിനിംഗിന് അദ്ദേഹം വെൽവന്തിനെ ജർമ്മനിയിലേക്ക് ക്ഷണിച്ചു. വെൽവന്ത് ജർമ്മനിയിലെത്തി. സംരംഭകനാകാനുള്ള വിത്ത് ഉള്ളിലുണ്ടായിരുന്ന വെൽവന്ത് ജർമ്മനിയിൽ വെച്ച് അതിന് വളമിട്ട് വെള്ളമൊഴിച്ചു.


നാട്ടിൽ തിരിച്ചെത്തിയപ്പോഴേയ്ക്ക് ആ മോഹച്ചെടി പൂക്കാറായി.


1954 മുംബൈയിലെ ജേക്കബ് സർക്കിളിൽ സഹോദരൻ സുശീലുമായി ചേർന്ന് ഇൻഡസ്ട്രിയൽ കെമിക്കൽസും പിഗ്മെൻ്റ് എമൽഷനും ഡൈയും നിർമ്മിക്കുന്ന ഒരു സ്ഥാപനം തുടങ്ങി. കമ്പനിയുടെ പേര് പരേഖ് ഡൈചെം ലൈറ്റ് ഇൻഡസ്ട്രീസ് ഈ കമ്പനി പിന്നീട് പിഡി ലൈറ്റ് ഇൻഡസ്ട്രീസ് എന്നും പിന്നീട് പിഡിലൈറ്റ് ഇൻഡസ്ട്രീസ് എന്നും പേര് സ്വീകരിച്ചു.


ഫെവിക്കോളിൻ്റെ ബോട്ടിലിൽ കാണുന്ന അതേ പിഡിലൈറ്റ്.


മുമ്പ് ആ തടി ട്രേഡിംഗ് ഓഫീസിൽ പ്യൂണായി ജോലി ചെയ്യവേ വെൽവന്ത് മനസ്സിലാക്കിയ ഒരു കാര്യമുണ്ടായിരുന്നു.


തടിപ്പണികൾക്ക് ഉപയോഗിക്കുന്ന പശ കാർപെൻ്റർമാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.


മാത്രമല്ല പശ അത്ര സ്ട്രോംഗുമല്ല. അത് ആശാരിമാർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.


പശ ഉപയോഗിക്കാനും പ്രയാസം നന്നായി ഒട്ടത്തുമില്ല ഉണ്ടാക്കുന്ന ഫർണിച്ചറുകൾ സ്ട്രോംഗുമല്ല.


നല്ല ഒന്നാംതരം മരപ്പണിക്കാർക്കും പശ ശോകമായതിനാൽ ഒന്നും ശരിയാകാത്ത അവസ്ഥ.


അവരുടെ പേരും മാനവും പശ കാരണം പോകുന്നു.


ഇത് മാത്രവുമല്ല അക്കാലത്ത് മരപശകൾ ഉണ്ടാക്കിയിരുന്നത് മൃഗക്കൊഴുപ്പിൽ നിന്നാണ്.


അത് ഭൂരിപക്ഷം ആശാരിമാർക്കും വിശ്വാസപരമായ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.


ഇവിടെ ഇവിടെ തൻ്റെ ജന്മമുദ്ദേശം വെൽവന്ത് പരേഖ് എന്ന കൂർമ്മ ബുദ്ധിക്കാരനായ സംരംഭകൻ മനസ്സിലാക്കുന്നു.


അങ്ങനെ ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു ഇതിഹാസതുല്യമായ ബ്രാൻഡ് പിറക്കുന്നു.


വെജിറ്റേറിയൻ പശ ഫെവിക്കോൾ തൻ്റെ പഴയ സ്ഥാപനമായ ഫെഡ്കോയിൽ നിന്നും എടുത്ത ഫെവി എന്തിനെയും ഒന്നിപ്പിക്കുന്നു എന്നർത്ഥമുള്ള കോൾ എന്ന ജർമ്മൻ വാക്കും ചേർത്ത് ചരിത്രത്തിലേക്ക് ഒരു ബ്രാൻഡിനെ ഒട്ടിച്ചു വെച്ചു.


ഫെവിക്കോൾ രാജ്യത്തെ കാർപെൻ്റർമാരിലും കോൺട്രാക്ടർമാരിലും വലിയ വിശ്വാസം ജനിപ്പിച്ചു.


ഒന്ന് ,ഉപയോഗിക്കാൻ വളരെ ഈസിയാണ്.


രണ്ട്, അതീവ സ്ട്രോംങായിരുന്നു


പണ്ടൊക്കെ ഫർണിച്ചർ പണിയാൻ കാർപെൻ്റേഴ്സിനെ വിളിച്ചാൽ അവർ വരുന്നത് ഒരു വലിയ ടിന്നിൽ ഫെവിക്കോളുമായാണ്... നിങ്ങൾ ഓർക്കുന്നുണ്ടോ? അങ്ങനെ ഒരു കാലം


തടിക്കഷ്ണങ്ങളുടെ ഒന്നിപ്പിക്കേണ്ട വശത്ത് ഫെവിക്കോൾ തേച്ച് അമർത്തി ഒട്ടിച്ച് വിജയഭാവത്തിൽ നിൽക്കുന്ന ആശാരിമാരെ കണ്ടട്ടില്ലേ... സാധരണക്കാർക്ക് അതൊരു കൗതുക കാഴ്ച്ച തന്നെയായിരുന്നു...


1990 കളായപ്പോഴേയ്ക്ക് നാടാകെ ഫെവിക്കോൾ ഒരു ഫേവറേറ്റ് ബ്രാൻഡായി. അതിന് കാരണം ഫെവിക്കോളിനെ ആശാരിമാരുടെ കൈകളിൽ നിന്ന് വീടുകളിലെ വരാന്തയിലെത്തിച്ച അടുത്ത ബിസിനസ് തന്ത്രവും.


തൻ്റെ ഉത്പന്നം മരപ്പണിക്ക് മാത്രം ആകരുതെന്ന് വെൽവന്തിന് വാശിയുണ്ടായിരുന്നു.


റീട്ടെയിൽ പ്രോഡക്ട് ആയാലേ വില്പനയിലും ബ്രാൻഡ് റീകോളിംഗിലും തരംഗമാകാനാകൂ.


പേപ്പറോ ഫർണിച്ചറോ ആൽബമോ പെട്ടിയോ എന്തുമാകട്ടെ പൊട്ടിയാലോ ഇളകിയാലോ ഫെവിക്കോൾ ഒരാശ്വാസമായി.


30 ഗ്രാമിൻ്റെ ചെറിയ പ്ലാസ്റ്റിക് ട്യൂബിൽ ഫെവിക്കോൾ ഇറക്കിയത് വീട്ടമ്മമാരെയും കുട്ടികളെയും യുവാക്കളെയും മനസ്സിൽ കണ്ടാണ്.


അത് വിജയിക്കുക തന്നെ ചെയ്തു.


അങ്ങനെയാണ് അന്ന് ഹോസ്റ്റൽ മുറിയിൽ പ്രോജക്ട് ഉണ്ടാക്കാനിരുന്ന ഞങ്ങൾക്കും ഫെവിക്കോൾ അല്ലാതെ മറ്റ് ഓപ്ഷനില്ലാതായത്.


പിന്നാലെ ഫെവിസ്റ്റിക്കും രങ്കിയിലയും വിപണിയിലെത്തി.


അതുപോലെ ഡോക്ടർ ഫിക്സിറ്റ്, എംസി എന്നീ പ്രോഡക്റ്റുകളും.


ആന വലിക്കുന്ന ലോഹഗോളങ്ങളുടെ പ്രസിദ്ധമായ ലോഗോ ഫെവിക്കോളിന് വേണ്ടി നിർമ്മിച്ചത് അഡ്വർടൈസിംഗ് ഏജൻസിയായ ഒഗിൽവി ആൻഡ് മേത്തയാണ്. അതൊരു കമ്പനി ഏജൻസി ബന്ധമായിരുന്നില്ല.


ഒഗിൽവിയിലെ പീയൂഷ് പാണ്ഡെയുടെ ആശയത്തിൽ വിരിഞ്ഞ പരസ്യങ്ങളാണ് ഫെവിക്കോളിനെ ഇന്ത്യയുടെ മാർക്കറ്റിലും മനസ്സിലും പ്രതിഷ്ഠിച്ചത്.


മീൻ പിടിക്കാൻ ചൂണ്ടയിട്ടിരിക്കുന്നതും പൊട്ടാത്ത മുട്ടയുമൊക്കെ അങ്ങനെ പിറന്നവയാണ്.


1997-ൽ ഇറങ്ങിയ ദം ലഗാകെ ഐസ എന്ന പരസ്യം അന്ന് നമ്മളൊക്കെ എന്നും കണ്ടവയാണ്.


അതിൽ അഭിനയിച്ചത് ത്രീ ഇഡിയറ്റ്സ് അടക്കം സംവിധാനം ചെയ്ത രാജ്കുമാർ ഹിറാനിയാണ്.


ഫെവിക്കോളിൻ്റെ മറ്റൊര് പരസ്യചിത്രം കാൻ പുരസ്കാരത്തിന് അർഹമായി.


1990 കളിൽ രാജ്യത്തെ ഏറ്റവും പോപ്പുലറായ ഡിമാൻ്റുള്ള ആദ്യ 15 ബ്രാൻഡുകളിൽ ഒന്നായി ഫെവിക്കോൾ. 1959-ൽ മുംബൈയിലെ ഒറ്റമുറിക്കടയിൽ ഏതാനും ഡപ്പികളിൽ വില്പനയ്ക്ക് വെച്ച ഫെവിക്കോളിൽ നിന്ന് ഇന്ന് പിഡിലൈറ്റ് ലോകമാഗമാനം വിൽക്കുന്നത് 200-ൽ അധികം പ്രോഡക്റ്റുകളാണ്.


ഇന്ത്യയെ ഒട്ടിക്കാനും ഒട്ടിപ്പിക്കാനും പഠിപ്പിച്ച വെൽവന്ത് പരേഖിനെ ഫെവിക്കോൾ മാൻ എന്ന് ഈ രാജ്യം വിളിച്ചു.


മുംബൈയിലെ തെരുവിൽ പല ജോലികൾ ചെയ്ത് ഒരു നേരത്തെ ആഹാരത്തിന് വക കണ്ടെത്താൻ ബുദ്ധിമുട്ടിയ അതേ വെൽവന്ത് റായ് സൃഷ്ടിച്ചത് 1,39,000 കോടി മൂല്യമുള്ള കമ്പനിയാണ്. നിയമം പഠിച്ചിട്ടും വക്കീലാകേണ്ടതില്ല എന്ന് തീരുമാനിച്ചപ്പോൾ ഒരു വരുമാനത്തിനുള്ള സാധ്യത കൊട്ടിയടച്ചവൻ എന്ന് ആക്ഷേപം കേട്ടു വെൽവന്ത്. അതേ വെൽവന്ത് റായുടെ വാർഷിക വരുമാനം 8000 കോടിയായി. തടിക്കച്ചവടം ചെയ്യുന്ന കമ്പനിയിലെ പ്യൂണായിരുന്നപ്പോൾ നവവധുവുമൊന്നിച്ച് വെയർഹൗസിൽ കൂട്ടിയിട്ട മരക്കഷ്ണങ്ങൾക്കൊപ്പം അന്തിയുറങ്ങിയ അതേ വെൽവന്ത് റായ് പിന്നീട് മുംബൈയിലെ ഏറ്റവും പോഷായ കാർമൈക്കിൾ റോഡിലെ ഉഷാകിരൺ അപ്പാർട്ട്മെൻ്റിലെ വസതി സ്വന്തമാക്കി.


അയൽക്കാരൻ ആരായിരുന്നെന്നോ?


ധീരുഭായ് അംബാനി റിലയൻസിൻ്റെ സ്ഥാപകൻ മുകേഷ് അംബാനിയുടെ അച്ഛൻ.... 


ഇന്നും ഫെവിക്കോൾ പശയുടെ ഒട്ടനവധി ബ്രാൻഡുകൾ ട്യൂബ് ആയും ടിൻ ആയും  വിപണിയിൽ സജീവമായി വിജയഗാഥ തുടരുന്നു...


ഫെവിക്കോൾ  ഉപയോഗിക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു സംശയം ആണ്

എന്തുകൊണ്ടാണ് ഫെവിക്കോൾ അതിന്റെ പാത്രത്തിൽ ഒട്ടിപ്പിടിക്കാത്തത്? 


ഫെവിക്കോളിൽ പോളിവിനൈൽ അസെറ്റേറ്റ് എന്ന പോളിമറിനൊപ്പം ജലാംശവും ഉണ്ടാകും. ആ ജലാംശം നഷ്ടപ്പെടുമ്പോഴാണ് അത് പശയുടെ സ്വഭാവം പ്രകടിപ്പിക്കുക.


 ഉദാഹരണമായി രണ്ടു പേപ്പർ ഒട്ടിക്കാൻ ശ്രമിക്കുമ്പോൾ പേപ്പർ ജലാംശത്തെ വലിച്ചെടുക്കുകയും തമ്മിൽ ഒട്ടിച്ചേരുകയും ചെയ്യും. പശ നിറച്ചു വെച്ച പാത്രത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ടു പോകാത്തതിനാൽ അത് പാത്രത്തിന്റെ വശങ്ങളിൽ ഒട്ടിപ്പിടിക്കുന്നില്ല..


എന്നാൽ കുപ്പിയിൽ പശ ഒട്ടുമുക്കാലും തീർന്ന് വരുമ്പോൾ ബാക്കി ഉള്ള പശ ഒട്ടിപ്പിടിച്ച് കട്ട ആകുന്നതിന് കാരണം കുറേ സോൾവന്റ് കുപ്പിക്കകത്ത് തന്നെയുള്ള വായുവിലേക്ക് ചേരുന്നതു കൊണ്ടാണ്.

ബാക്കിയുള്ള പശ കട്ടയാകുന്നതിന്റെ കാരണം.


➖➖➖➖➖➖➖